ADVERTISEMENT

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ മുഖശ്രീ ആണ്  ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എൻ.എ). ഇവിടെയുള്ള മാധ്യമ പ്രവർത്തകർക്ക് ഒത്തുകൂടാനും സൗഹൃദം പുലർത്താനും ഒരു വേദി. അതിനു പുറമെ പ്രൊഫഷണൽ രംഗത്തു കൂടുതൽ മികവ് നേടാനും പ്രസ് ക്ലബ് സഹായഹസ്തവുമായി മുന്നിലുണ്ട്.

ഭിന്നതകളോ പടല പിണക്കങ്ങളോ താൻപോരിമയോ ഇല്ലാതെ മാധ്യമരംഗത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന

പ്രസ് ക്ലബിന്റെ  പത്താമത് അന്താരാഷ്ട്രകോൺഫറൻസ് ഈ വ്യാഴാഴ്ച്ച മയാമിയിൽ ആരംഭിക്കുകയാണ്. നാട്ടിൽ നിന്നുള്ള പ്രമുഖ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് പ്രസിഡന്റ്  സുനിൽ തൈമറ്റത്തിന്റെ   നേതൃത്വത്തിലുള്ള ഭാരവാഹികൾ. പ്രസ് ക്ലബിനെപ്പറ്റിയും   അമേരിക്കയിലെ മാധ്യമരംഗത്തെപ്പറ്റിയും പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് എലെക്ട് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ)  എന്നിവർ മനസ് തുറക്കുന്നു.

സുനിൽ തൈമറ്റം, പ്രസിഡന്റ്

∙ രൂപീകൃതമായതുമുതൽ താങ്കൾ പ്രസ് ക്ലബ്ബിൽ സജീവമായിരുന്നോ?

2006-ൽ  ന്യൂയോർക്കിൽ വച്ച് വെറും എട്ടുപേർ ചേർന്നാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) രൂപീകൃതമായത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിവിധ ചാപ്റ്ററുകൾ ആരംഭിച്ചത്. നിലവിൽ സംഘടനയ്ക്ക് ഒൻപത് ചാപ്റ്ററുകളിലായി നൂറ്റി ഇരുപതോളം അംഗങ്ങളുണ്ട്. ഫ്സളോറിഡ ചാപ്റ്ററിലൂടെയാണ് ഞാൻ പ്രസ് ക്ലബ്ബിന്റെ ഭാഗമായത്.

∙ ഇപ്പോൾ താങ്കൾ ഐപിസിഎൻഎയുടെ  പ്രസിഡന്റാണല്ലോ, ഭാരവാഹിത്വത്തിന്റെ വിവിധ ഘട്ടങ്ങൾ ഓർത്തെടുക്കാമോ?

2008 ൽ ഫ്സളോറിഡ ചാപ്റ്ററിന്റെ സെക്രട്ടറിയായാണ് തുടക്കം. പിന്നീട്  ചാപ്റ്ററിന്റെ പ്രസിഡന്റായി. രണ്ടുവർഷമാണ് കാലാവധി. പിന്നീട് നാഷണൽ ലെവലിൽ ജോയിന്റ് ട്രഷറർ, ട്രഷറർ, സെക്രട്ടറി എന്നിങ്ങനെ ഘട്ടം ഘട്ടമായാണ് പല ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്തിയത്. 14 വർഷത്തെ പ്രവർത്തനാനുഭവം പ്രസിഡന്റ് പദവി കൈകാര്യം ചെയ്യാൻ വളരെയധികം സഹായകമായിട്ടുണ്ട്.

∙ നാട്ടിൽ വച്ചുതന്നെ മാധ്യമരംഗത്ത് കാലുറപ്പിച്ചിരുന്നോ?

പാലക്കാട് കേരള കൗമുദിയിൽ നിന്നായിരുന്നു എന്റെ തുടക്കം. അമേരിക്കയിലെത്തിയ ശേഷം 2006 ൽ കേരള ന്യൂസ് എന്നൊരു മാഗസിന് ആരംഭംകുറിച്ചു. 2008 ൽ ഓൺലൈൻ ന്യൂസ് ആരംഭിച്ചു. 2018 ൽ അത് മലയാളി എക്സ്പ്രസ് എന്ന പേരിലേക്ക് മാറ്റി.

∙ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നിയ അനുഭവങ്ങൾ?

കേരളത്തിലുള്ള മാധ്യമപ്രവർത്തകർക്ക് ആവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകാൻ സാധിച്ചു എന്നതാണ് സംഘടനയുടെ ഭാഗമായ ശേഷം ലഭിച്ച ഏറ്റവും വലിയ സന്തോഷം. ആലപ്പുഴയിൽ പ്രളയം റിപ്പോർട്ട് ചെയ്യാൻ മാതൃഭൂമിയിൽ നിന്നുപോയ രണ്ടു മാധ്യമപ്രവർത്തകർ ബോട്ടപകടത്തിൽ മരണപ്പെട്ടപ്പോൾ അവരുടെ കുടുംബത്തിന് സഹായ ഹസ്തം നീട്ടാൻ പ്രസ് ക്ലബിന് സാധിച്ചു. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ കുടുംബത്തെയും സഹായിച്ചു.

കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സാമ്പത്തിക സ്ഥിതി നമുക്ക് ഊഹിക്കാം. അപകടം മൂലമോ അസുഖം ബാധിച്ചോ അവർക്ക് ജോലിയിൽ തുടരാൻ സാധിക്കാതെ വരുന്നവർക്ക്  സഹായം എത്തിക്കാൻ സംഘടന സദാ സന്നദ്ധമാണ്. അമേരിക്കയിൽ  മുഴുവൻ സമയ മാധ്യമപ്രവർത്തനം നടത്തുന്നവർ കുറവായതുകൊണ്ടുതന്നെ, സാമ്പത്തികമായി മിക്കവാറും എല്ലാവരും നല്ല നിലയിലാണ്. അമേരിക്കൻ മലയാളി കുടുംബങ്ങൾക്കും പ്രസ് ക്ലബ് മുഖാന്തിരം ഒട്ടേറെ സഹായങ്ങൾ ചെയ്തുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കാലാകാലങ്ങളായി പ്രസ് ക്ലബ്ബിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും പിന്തുണ നല്കുന്നതുമായ നിരവധി വ്യക്തികളും സംഘടനകളുമുണ്ട്.

∙ സമൂഹമാധ്യമങ്ങൾ ശക്തിപ്രാപിക്കുന്നത് അമേരിക്കയിലെ പ്രാദേശിക  പത്രമാധ്യമങ്ങളുടെ പ്രസക്തി കുറച്ചിട്ടുണ്ടോ?

സോഷ്യൽ മീഡിയ എത്ര ശക്തിപ്രാപിച്ചാലും, മാധ്യമങ്ങളുടെ പ്രസക്തി ഒരിക്കലും ഇല്ലാതാകുന്നില്ല. മരണവാർത്തകളായാലും ഔദ്യോഗിക രംഗത്തെ മുന്നേറ്റങ്ങളായാലും മറ്റ് അമേരിക്കൻ മലയാളികളുമായി പങ്കുവയ്ക്കുന്നതിന് ഇവിടുത്തെ മലയാളം മാധ്യമങ്ങളെ ആശ്രയിച്ചേ തീരൂ.

ഓൺലൈൻ പത്രങ്ങൾ കോവിഡ് പോലെയുള്ള സാഹചര്യങ്ങളിലും ജനങ്ങളെ വിവരങ്ങൾ അറിയിക്കാൻ കാണിച്ച ആർജ്ജവം വിസ്മരിക്കാനാവില്ല. അമേരിക്കപോലെ വിസ്തൃതിയുള്ളൊരു രാജ്യത്ത്, എല്ലാ സംസ്ഥാനങ്ങളിലെ ആളുകളിലേക്കും ഒരു വാർത്ത എത്തിക്കാൻ പ്രചാരമുള്ള മാധ്യമങ്ങൾക്ക് മാത്രമേ കഴിയൂ. സമൂഹമാധ്യമങ്ങൾക്ക് അവിടെ പരിമിതിയുണ്ട്. ഉദാഹരണത്തിന്  ഒരു സംഘടനയുടെ വാർത്ത ഫേസ്ബുക്കിൽ പങ്കുവച്ചാൽ, അവരുടെ ഫോളോവർസ് മാത്രമേ അത് കാണൂ. കൂടുതൽ പേരിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ തന്നെ വേണം.

രണ്ടുവർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന പ്രസ് ക്ലബിന്റെ കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള മാധ്യപ്രവർത്തകരെയും പങ്കെടുപ്പിക്കാറുണ്ട്. അതിലൂടെ അവരുമായി നല്ലൊരുബന്ധം സ്ഥാപിക്കാൻ അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയരംഗത്തുള്ള പ്രമുഖർക്കും പ്രസ് ക്ലബ്ബുമായി ഊഷ്മളമായ ബന്ധമാണുള്ളത്.

∙ മാധ്യമശ്രീ അവാർഡും പ്രസ് ക്ലബ്ബിന്റെ പൊൻതൂവലുകളിൽ ഒന്നാണല്ലോ?

2010 ലാണ് മാധ്യമശ്രീ അവാർഡ് ആരംഭിച്ചത്.  ഏഴാമത്തെ പുരസ്‌കാര വിതരണം ഈ വർഷം ജനുവരിയിൽ  എറണാകുളം ബോൾഗാട്ടി പാലസിൽ  വച്ച് നടക്കുകയുണ്ടായി.    മുതിർന്ന മാധ്യമപ്രവർത്തകരെയും വേദിയിൽ വച്ച് ആദരിച്ചു. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) നൽകുന്ന അവാർഡ് തുക കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് സർക്കാർ തലത്തിലും അല്ലാതെയും ലഭിക്കുന്ന പുരസ്കാരങ്ങളെ അപേക്ഷിച്ച് വളരെക്കൂടുതലാണ്.  

∙ പ്രസ് ക്ലബ്ബിൽ അംഗത്വം നേടാനുള്ള മാനദണ്ഡം?

മാധ്യമപ്രവർത്തകർ അവർ പ്രവർത്തിക്കുന്ന മീഡിയയിൽ നിന്നുള്ള ലെറ്ററുമായാണ് അംഗത്വത്തിന് അപേക്ഷ നൽകുന്നത്. പ്രാഥമിക അംഗത്വം ലഭിച്ചാലും പിന്നീടുള്ള രണ്ടുവർഷങ്ങളിലെ അവരുടെ  പ്രവർത്തനങ്ങൾ വിലയിരുത്തി മാത്രമേ പൂർണമായ അംഗത്വം നൽകൂ.

∙ ഉപദേശകസമിതിയുടെ പങ്ക്?

പ്രസ് ക്ലബ്ബിന്റെ കെട്ടുറപ്പെന്നു പറയുന്നത് അതിന്റെ അഡ്വൈസറി ബോർഡാണ്. സംഘടനയെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ശരിയായ രീതിയിൽ മുന്നോട്ടു നയിക്കുന്നതും ഉപദേശക സമിതി അംഗങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. മുൻ കാലങ്ങളിലെ പ്രസിഡന്റുമാർ  അഡ്വൈസറി ബോർഡിലുണ്ട്.  സംഘടനയിൽ പ്രവർത്തിച്ചുതന്നെ തഴക്കവും പഴക്കവുമുള്ളവരാണ് അവർ. ബിജു കിഴക്കേക്കുറ്റാണ് നിലവിലെ അഡ്വൈസറി ബോർഡ് ചെയർമാൻ.

സംഘടനയിൽ പ്രവർത്തിച്ചുവന്നവർക്ക് മാത്രമേ ഭാരവാഹിത്വം ഏറ്റെടുക്കാൻ സാധിക്കൂ എന്നതും പോസിറ്റീവായ ഒരുവശമാണ്.

∙ പ്രസ് ക്ലബ്ബിന്റെ ഭാവിപരിപാടികൾ?

ഓരോ കോൺഫറൻസ് കഴിയുമ്പോഴും, സംഘടന വിപുലീകരിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഷിക്കാഗോ കൺവൻഷൻ വൻവിജയമായത്, പ്രസ് ക്ലബ്ബിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകർന്നിട്ടുണ്ട്. ദേശീയ സംഘടനകൾ പോലെ തന്നെ, പ്രസ് ക്ലബ്ബിന്റെ അഡ്വൈസറി ബോർഡിനും ഏത് സ്റ്റേറ്റിലും ഏത് വിഷയത്തിലും ഒരു മീഡിയേറ്ററുടെ റോളിൽ ഇടപെടാനാകുന്നുണ്ട്. കോൺസുലേറ്റിലും എംബസ്സിയിലെ ഇടപെട്ട് പല പ്രശ്നങ്ങളും പരിഹരിക്കാനായിട്ടുണ്ട്. വരുംകാലങ്ങളിൽ, ഇത് കൂടുതൽ ആളുകൾക്ക് പ്രയോജനപ്രദമാകും. മലയാളഭാഷ എഴുതാൻപോലും മടിക്കുന്ന പുതുതലമുറയെ പ്രസ് ക്ലബ്ബിലേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്.

∙ മലയാള ഭാഷ ആവശ്യം വരാത്ത അമേരിക്കൻ ജീവിതത്തിനിടെ പുതുതലമുറ മാതൃഭാഷയിൽ നിന്ന് അകന്നുപോകുന്നതിൽ തെറ്റുപറയാനാകുമോ?

2022 ൽ ഹൂസ്റ്റണിൽ വച്ചായിരുന്നു പ്രസ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം. കേരള സ്പീക്കറായിരുന്ന എം.ബി.രാജേഷായിരുന്നു ഉദ്ഘാടകൻ. അദ്ദേഹത്തോടൊപ്പം ടെക്സസ് യൂണിവേഴ്സിറ്റി സന്ദർശിച്ചിരുന്നു. അവിടെ ഏഷ്യൻ സ്റ്റഡീസ് എന്ന ഡിപ്പാർട്മെന്റിന്റെ മേധാവിയെ പരിചയപ്പെട്ടു. ഡോൺ ഡേവിസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കേരളത്തിൽ വന്നുതാമസിച്ച് മലയാളം പഠിച്ച്  വളരെ സ്ഫുടതയോടെ നമ്മുടെ ഭാഷ കൈകാര്യം ചെയ്യുന്ന അമേരിക്കക്കാരനെക്കണ്ട് അക്ഷരാർത്ഥത്തിൽ  അത്ഭുതംതോന്നി. 32 വിദ്യാർത്ഥികളെവച്ച് അവിടെയൊരു മലയാളം വിഭാഗം ആരംഭിക്കാനുള്ള ശ്രമത്തിലാണ്  അദ്ദേഹം. അതുമായി സഹകരിക്കാൻ പ്രസ് ക്ലബ്ബ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.  ഒരു അമേരിക്കക്കാരൻ നമ്മുടെ ഭാഷയെ ഇത്രത്തോളം സ്നേഹിക്കുന്നുവെങ്കിൽ, മാതൃഭാഷയിൽ നിന്ന് അകന്നുപോകുന്ന പുതുതലമുറയെ തിരിച്ചുവിളിക്കാൻ നമുക്ക് ബാധ്യതയില്ലേ? മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ പ്രസ് ക്ലബ്ബിന് സാധ്യമായതൊക്കെ ഇനിയുള്ള കാലത്ത് ചെയ്യും.

രാജു പള്ളത്ത് , സെക്രട്ടറി

∙ എങ്ങനെയാണ് താങ്കൾ അമേരിക്കയിൽ എത്തിയത്?

ജനിച്ചുവളർന്നത് മാവേലിക്കരയിലാണ്. ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പഠിച്ച ശേഷം, സിംഗപ്പൂരിലെ പാനസോണിക്കിൽ ജോലി ലഭിച്ചു. മീഡിയ ഡിവിഷനിലായിരുന്നു പ്രധാനമായും വർക്ക് ചെയ്തിരുന്നത്. അവിടെ നിന്ന് കമ്പനി തന്നെയാണ് എന്നെ അമേരിക്കയിലേക്ക് അയച്ചത്. എന്റെ അങ്കിളായ ഫാ. ജോൺ മാത്യൂസ്, വർഷങ്ങളോളം യുഎസിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടുകൂടിയാണ് ഇവിടെ തുടർന്നത്. എൺപതുകളിൽ, ഇന്ത്യയിൽ നിന്നെടുത്ത വിഡിയോ അമേരിക്കയിൽ കാണുക ശ്രമകരമായിരുന്നു. അതിനൊരു പരിഹാരമെന്നോണം 'പള്ളത്ത് വിഡിയോസ്' എന്നപേരിൽ ഒരു ഓഡിയോ-വിഡിയോ കൺവെർഷൻ ലാബ് ആരംഭിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഞങ്ങളുടെ സ്ഥാപനത്തെ ആശ്രയിച്ചിരുന്നു. പിന്നീട് 'ജെ ആൻഡ് ജെ' എന്നൊരു ഇമ്പോർട്ട്-എക്സ്പോർട് ബിസിനസ് തുടങ്ങി. ആറു വർഷത്തോളം അത് തുടർന്നു.

∙ മാധ്യമപ്രവർത്തനത്തിലേക്ക് തിരിയാനുണ്ടായ സാഹചര്യം?

വിഡിയോ എഡിറ്റിംഗിലൂടെയാണ് മാധ്യമരംഗത്ത് കാലുറപ്പിച്ചത്.

കഴിഞ്ഞ ഇരുപതുവർഷങ്ങളായി ഏഷ്യാനെറ്റിലെ യുഎസ് വീക്ക്ലി റൗണ്ടപ്പ് എന്ന പരിപാടിയുടെ പ്രൊഡ്യൂസറും ഡയറക്ടറുമാണ്. 15 വർഷങ്ങളായി ഡിഷ് നെറ്റ്വർക്കിന്റെ റീടെയ്ലറായും പ്രവർത്തിച്ചുവരുന്നു.

ഏഷ്യാനെറ്റ് ന്യൂസിൽ അമേരിക്കൻ കാഴ്ചകൾ എന്ന പ്രോഗ്രാം മൂന്നുവർഷം ചെയ്തു. മാധ്യമരംഗത്തേക്ക് എന്നെ തള്ളിവിട്ടത് സുഹൃത്തായ മധു കൊട്ടാരക്കരയാണ്. അദ്ദേഹം ഇപ്പോൾ 24 യുഎസ്എ യുടെ ഹെഡ്ഡാണ്.

∙ ഈ രംഗത്ത് ഏറ്റവുമധികം കടപ്പാട് ആരോടാണ്?

യുഎസ് വീക്ക്ലി റൗണ്ടപ്പ് എന്ന പരിപാടി തുടങ്ങണമെന്ന് ഏറ്റവുമധികം നിർബന്ധം പിടിച്ചതും അതിനുവേണ്ട സഹായങ്ങൾ ചെയ്തു തന്നതും ഏഷ്യാനെറ്റിന്റെ കെ. മാധവൻ സാറാണ്. നോർത്ത് അമേരിക്കയിൽ നിന്നൊരു മലയാളം പ്രോഗ്രാം എന്ന ആശയം അതുവരെ ആർക്കും തോന്നിയിരുന്നില്ല. അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പാടുണ്ട്. ഇപ്പോൾ അദ്ദേഹം വാൾട്ട്  ഡിസ്നി കമ്പനി ഇന്ത്യയുടെ ഹെഡ്ഡാണ്.

∙ പ്രസ് ക്ലബ്ബുമായുള്ള ബന്ധം?

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്ററിലാണ് ഞാൻ അംഗത്വം എടുത്തത്. പിന്നീട് ആ ചാപ്റ്ററിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചു. ദേശീയ തലത്തിൽ വൈസ്-പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

∙ നോർത്ത് അമേരിക്കയിൽ ഇങ്ങനൊരു പ്രസ് ക്ലബ്ബിന്റെ പ്രസക്തി?

അമേരിക്കയിലെയും കാനഡയിലെയും മാധ്യമപ്രവർത്തകർക്കുവേണ്ടിയാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്. നോർത്ത് അമേരിക്കയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിൽ നടക്കുന്ന വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. മലയാളികളെ തമ്മിൽ ചേർത്തുനിർത്താൻ മാധ്യമസമൂഹം വഹിക്കുന്ന പങ്ക് ചെറുതല്ല. ഡൽഹിയിൽ ആയിരുന്നതുകൊണ്ടുതന്നെ മാധ്യമരംഗത്തുള്ള ഒട്ടേറെ നോർത്ത്-ഇന്ത്യൻ സുഹൃത്തുക്കൾ എനിക്കുണ്ട്. അവരുമായുള്ള ബന്ധമാണ് മാധ്യമപ്രവർത്തനരീതികൾ കൂടുതൽ മെച്ചപ്പെടുത്താൻ കാരണമായത്. പ്രഗത്ഭരായ വ്യക്തികളുമായുള്ള ആശയവിനിമയം പുതുതായി പലകാര്യങ്ങളും പഠിക്കാൻ അവസരമൊരുക്കും. സാങ്കേതികവിദ്യകളുടെയും ആശയങ്ങളുടെയും കൈമാറ്റം സാധ്യമാകുന്നതോടൊപ്പം ഏറ്റവും നൂതനമായത് അറിയാനുള്ള സാഹചര്യവും ഇതിലൂടെ ഉണ്ടാകുന്നുണ്ട്. ഓരോ നിമിഷത്തെയും മാറ്റങ്ങൾ മനസ്സിലാക്കി നവീകരണത്തിന് തയ്യാറായാൽ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ.

∙ മാധ്യമരംഗത്തെ മറക്കാൻ പറ്റാത്ത അനുഭവം?

കോവിഡ് സമയത്ത് നോർത്ത് അമേരിക്കയിൽ നിന്ന് പൂർണമായും വിഷ്വൽ പ്രൊഡക്ഷൻ നിർത്തിവച്ച സമയത്തുപോലും ഏഷ്യാനെറ്റ് യുഎസ് വീക്ക്ലി റൗണ്ടപ്പ് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ സംപ്രേഷണം ചെയ്യാൻ സാധിച്ചു. ഷോയുടെ ചീഫ് പ്രൊഡ്യൂസർ എം.ആർ.രാജൻ സാറും എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ സുരേഷ് ബാബു ചെറിയത്തും റിസ്ക് എടുക്കേണ്ടെന്ന് സ്നേഹപൂർവ്വം വിലക്കിയെങ്കിലും ഞാൻ പിന്മാറാൻ കൂട്ടാക്കിയില്ല. വെർച്വൽ സ്റ്റുഡിയോ എന്ന സാങ്കേതികവിദ്യയുടെ വലിയ സാധ്യതയാണ് അവിടെ പ്രയോജനപ്പെടുത്തിയത്. ഓപ്പറേഷൻ മാനേജർ മാത്യു വർഗീസിന്റെ പിന്തുണയും ഈ അവസരത്തിൽ ഓർക്കുന്നു.

ന്യൂയോർക്കിൽ ഇരുന്നുകൊണ്ട് മറ്റു സ്റ്റേറ്റുകളിലുള്ള അവതാരകൻ, ന്യൂസ് എഡിറ്റർ  എന്നിങ്ങനെയുള്ള സഹപ്രവർത്തകരുടെ  സേവനങ്ങൾ ഉപയോഗപ്പെടുത്തിയാണ് നാല് സെഗ്മെന്റുകളുള്ള പ്രോഗ്രാം ഞങ്ങൾ സംപ്രേഷണം ചെയ്തത്. ലൈഫ് ആൻഡ് ഹെൽത്ത് എന്നുള്ള സെഗ്മെന്റിൽ ആരോഗ്യരംഗത്ത് കയ്യൊപ്പ് ചാർത്തിയ നിരവധി അമേരിക്കൽ മലയാളികൾ പങ്കെടുക്കുകയും പ്രയോജനപ്രദമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ലൈവായി ഷൂട്ട് ചെയ്തതല്ലെന്ന് പ്രേക്ഷകർക്ക് തോന്നാത്ത രീതിയിലായിരുന്നു അവതരണം. മികച്ച പ്രതികരണം നേടിക്കൊണ്ട് ഇപ്പോഴും ആ സെഗ്മെന്റ് തുടരുന്നുണ്ട്. സംവിധായകരായ വിനയൻ സാറിന്റെയും അഞ്ജലി മേനോന്റെയും നടി ആശാ ശരത്തിന്റെയും അഭിമുഖങ്ങൾ എടുത്തതും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. അമേരിക്കൻ കിച്ചൻ എന്ന സെഗ്‌മെന്റിനും നല്ല സ്വീകാര്യതയുണ്ട്.

∙ പ്രസ് ക്ലബ്ബിന് മുൻപും ശേഷവുമുള്ള മാധ്യമലോകത്ത് പ്രവർത്തിച്ചപ്പോൾ അനുഭവപ്പെട്ട വ്യത്യാസങ്ങൾ?

അമേരിക്കയിലെ മാധ്യമപ്രവർത്തകർക്കിടയിലൊരു സ്നേഹബന്ധം സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് പ്രസ് ക്ലബ് രൂപീകരിച്ചത്. എന്നാൽ, ഇന്നത് പടർന്നുപന്തലിച്ചു. പ്രസ് ക്ലബ്ബിൽ സജീവമാകുന്നതിന് മുൻപ് നമ്മുടെ പ്രവർത്തനങ്ങൾ ചെറിയൊരു ലോകത്ത് മാത്രമേ അറിയപ്പെട്ടിരുന്നുള്ളു എന്നതാണ് ഞാൻ കാണുന്ന പ്രധാന വ്യത്യാസം. സംഘടനയിൽ വന്നതോടെ കൂടുതൽ പേരിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഏതുവിധത്തിലെ പിന്തുണയും നൽകുന്നൊരു സൗഹൃദവലയം ലഭിച്ചു. ആ കൊടുക്കൽ വാങ്ങലുകൾ എപ്പോഴും ഗുണകരമാണ്. ലോകമെമ്പാടുമുള്ള മലയാളി മാധ്യമപ്രവർത്തകരുമായും അത്തരം സഹായ സഹകരണങ്ങൾ ലഭ്യമായത് സംഘടനയിൽ ചേർന്ന ശേഷമാണ്. ഭാഷയോടുള്ള സ്നേഹത്തിന്റെയും പാഷന്റെയും പുറത്താണ് നോർത്ത് അമേരിക്കയിലുള്ളവർ മാധ്യമപ്രവർത്തനവുമായി മുന്നോട്ട് നീങ്ങുന്നത്. മിക്കവരും ബിസിനസ്സിലൂടെയോ സ്ഥിരവരുമാനമുള്ള ജോലിയിലൂടെയോ ഭാവി ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയവരാണ്. കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സ്ഥിതി അതല്ല. അവരുടെ പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനും അവസരം ലഭിച്ചതും പ്രസ് ക്ലബ്ബിന്റെ ഭാഗമായ ശേഷമാണ്. ലോകത്തെവിടെയുള്ള മാധ്യമപ്രവർത്തകരെയും ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഒരാളുടെ വിഷമഘട്ടത്തിൽ ഒപ്പം നിൽക്കേണ്ട ധാർമ്മീകതയുണ്ട്.

∙ യുവതലമുറയിലെ മാധ്യമപ്രവർത്തകരെ എങ്ങനെ വിലയിരുത്തുന്നു?

റീന നൈനാൻ എന്ന അമേരിക്കൻ മലയാളിയായ മാധ്യമപ്രവർത്തക എന്റെ ബന്ധുവാണ്. യുവതലമുറയിൽ അതുപോലെ ഭാവിയുടെ വാഗ്ദാനം എന്നു വിശേഷിപ്പിക്കാവുന്ന നിരവധിപേരുണ്ട്. അവർ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷാണെങ്കിലും, അവർ പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ചാനലിലാണെങ്കിലും, അത് മലയാളിയുടെ നേട്ടമായി തന്നെയാണ് ഞാൻ കാണുന്നത്. പ്രസ് ക്ലബ്ബിലെ ആവശ്യങ്ങൾക്ക് ക്ഷണിച്ചാൽ നിറഞ്ഞമനസ്സോടെ മെയിൻസ്ട്രീമിൽ ജോലി ചെയ്യുന്ന യുവതലമുറയിലെ മാധ്യമപ്രവർത്തകർ  എത്താറുണ്ട്. ആ പിന്തുണ വളരെ പോസിറ്റീവായി കരുതാം. അവരെ ഉപദേശിക്കുന്നതിനേക്കാൾ, അവരിൽ നിന്നും എന്തൊക്കെ പകർത്താമെന്നാണ് ചിന്തിക്കേണ്ടത്. ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കണം.

∙ സാമ്പത്തിക ക്ലേശങ്ങളെ അതിജീവിച്ച് അമേരിക്കയിൽ മാധ്യമപ്രവർത്തനം സാധ്യമാകുന്നത് എങ്ങനെയാണ്?

എന്റെ കാര്യം പറഞ്ഞാൽ, ഞാനൊരു ഫെഡറൽ എംപ്ലോയി  ആണ്. പാഷൻ കൊണ്ടാണ് മാധ്യമപ്രവർത്തനവുമായി മുന്നോട്ടുപോകുന്നത്. എന്റെ പ്രോഗ്രാമിനൊപ്പം പ്രവർത്തിക്കുന്ന അൻപത് പേരും മറ്റ് ജോലികൾ ഉള്ളവരായതുകൊണ്ട് ഇതിൽ നിന്നൊരു ശമ്പളം പ്രതീക്ഷിക്കാതെയാണ്  അവർ ജോലി ചെയ്യുന്നത്. ഈ രംഗത്തെ അത്രത്തോളം സ്നേഹിക്കുന്നവർ ഒപ്പമുള്ളതുകൊണ്ടാണ് എല്ലാക്ലേശങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നത്. നല്ല മനസ്സുള്ള സ്‌പോൺസർമാർ പരസ്യം തന്നും പിന്തുണയ്‌ക്കുന്നുണ്ട്‌.

∙ കുടുംബത്തിൽ നിന്നുള്ള പിന്തുണ?

ആഴ്ചയിൽ നാല്പത് മണിക്കൂറെങ്കിലും പ്രോഗ്രാമുമായി ബന്ധപ്പെട്ട് നീക്കി വയ്ക്കുമ്പോൾ കുടുംബവുമൊത്ത് ചിലവിടേണ്ട സമയമാണ് വെട്ടിച്ചുരുക്കുന്നത്. വീട്ടുകാർ നമ്മളെ മനസ്സിലാക്കി ഒപ്പം നിൽക്കുന്നതുകൊണ്ടാണിത് സാധ്യമാകുന്നത്. ഭാര്യ ജെസി ജോണിന്റെ പിന്തുണ എടുത്തുപറയണം. ഞങ്ങൾക്ക് മൂന്ന് പെണ്മക്കളാണ്. മൂത്തമകൾ ജെൻസി വിവാഹം കഴിഞ്ഞ് മരുമകൻ കെവിനുമൊത്ത് ഷിക്കാഗോയിലാണ്. ബയോമെഡിക്കൽ എഞ്ചിനീയറായതുകൊണ്ട്  സാങ്കേതികവിദ്യയെക്കുറിച്ച് അവളുമായി ചർച്ചചെയ്യാറുണ്ട്. രണ്ടാമത്തെയാൾ ഡോ. പ്രിൻസി ഭർത്താവ് ജെയ്‌സ് ജോൺ,   ഇളയയാൾ പ്രീതി (വിദ്യാർത്ഥിനി). പരിപാടിയെക്കുറിച്ചുള്ള കൃത്യമായ അഭിപ്രായങ്ങൾ വീട്ടിൽ നിന്ന് തന്നെ ലഭിക്കാറുണ്ട്.

ഷിജോ പൗലോസ്, ട്രഷറർ

∙ കേരളവുമായുള്ള ബന്ധം?

എറണാകുളം ജില്ലയിൽ കാലടി കൊറ്റമമാണ് സ്വദേശം. അപ്പച്ചൻ പൗലോസ്, അമ്മച്ചി മേരിയും രണ്ട് അനിയന്മാരും അടങ്ങുന്ന കുടുംബത്തിലാണ് വളർന്നത്. അപ്പച്ചൻ ജീവിച്ചിരിപ്പില്ല. നാട്ടിൽ സ്‌പൈസസ്   ബിസിനസായിരുന്നു ചെയ്തിരുന്നത്. നഴ്‌സായ ഭാര്യ ബിൻസിക്ക് അമേരിക്കയിൽ ജോലി ലഭിച്ചതോടെയാണ് ജീവിതം ഇങ്ങോട്ട് പറിച്ചുനട്ടത്.

∙ മാധ്യമരംഗത്തേക്ക്?

പതിമ്മൂന്ന്  വർഷമായി മാധ്യമരംഗത്തുണ്ട്. ലിന്റോ എന്ന സുഹൃത്ത് ക്യാമറ വാങ്ങാൻ പറഞ്ഞതാണ് മാധ്യമലോകത്തേക്ക് കടന്നുവരാൻ നിമിത്തമായത്. എംസിഎൻ ആണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന മലയാളം  ചാനൽ. അതിലും ശാലോം ടിവിയിലും പ്രവർത്തിച്ചുകൊണ്ട് വിഷ്വൽ മീഡിയയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചു. ഏഷ്യാനെറ്റിൽ 10  വർഷമായി പ്രവർത്തിച്ചുവരുന്നു. ഏഷ്യാനെറ്റ് യുഎസ് വീക്ക്‌ലി റൗണ്ടപ്പ് കോ-ഓർഡിനേറ്ററായി തുടങ്ങിയതാണ്. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ അമേരിക്ക ഈ ആഴ്‌ച എന്ന പരിപാടിയുടെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ. പ്രേക്ഷകസ്വീകാര്യത മാനിച്ച്, ആ പരിപാടി ഒന്നിലധികം തവണ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.  ചാനൽ സ്വയം നിർമ്മിക്കുന്ന പ്രോഗ്രാമാണ് ഡോ. കൃഷ്ണ കിഷോറിന്റെ നേതൃത്വത്തിൽ ഞങ്ങൾ ചെയ്യുന്നത്.  അമേരിക്കയിലുള്ള ഏതൊരു മലയാളിയും നമ്മെ തിരിച്ചറിയുന്നു എന്നതാണ് ഇതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം.

ഷിജോസ് ട്രാവൽ ഡയറി എന്ന യൂട്യൂബ് ചാനലുണ്ട്. നൂറോളം വിഡിയോകൾ അപ്ലോഡ് ചെയ്തുകഴിഞ്ഞു. അമേരിക്കയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് അറിയപ്പെടാതെ കിടക്കുന്ന വേറിട്ട കാഴ്ചകളും കൗതുകം ജനിപ്പിക്കുന്ന ജീവിതങ്ങളും ക്യാമറയിൽ ഒപ്പിയെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുന്ന ഈ ഉദ്യമത്തിന് മികച്ച സ്വീകാര്യതയുണ്ട്. ഫേസ്ബുക്കിലെ എന്റെ ഏഴോളം വിഡിയോകൾ വൺ മില്യൺ വ്യൂസ് കടന്നു.

ട്വൈലൈറ്റ് മീഡിയ പ്രൊഡക്‌ഷൻ എന്നൊരു കമ്പനിയും നടത്തുന്നുണ്ട്. സ്റ്റേജ് പ്രോഗ്രാമുകൾ, വിവാഹങ്ങൾ, ഇവന്റുകൾ എന്നിവയുടെ ഫോട്ടോ-വിഡിയോ വർക്കുകളാണ് ഞങ്ങളുടെ കമ്പനി പ്രധാനമായും ചെയ്യുന്നത്. അമേരിക്കയുടെ എല്ലാഭാഗത്തും ബിസിനസ് ഉള്ളതുകൊണ്ടുതന്നെ ധാരാളം യാത്ര ചെയ്യാറുണ്ട്.

എനിക്ക് രണ്ടു പെണ്മക്കളാണ്- മരിയാ ഷിജോ,മരീസ ഷിജോ. കുടുംബസമേതം മലയാളികൾക്ക് ആസ്വദിക്കാവുന്ന കണ്ടന്റാണ് എപ്പോഴും കണ്ടെത്തുന്നത്.

∙ പ്രസ് ക്ലബിൽ എത്ര വർഷമായി ? ട്രഷറർ എന്ന നിലയിലുള്ള ഉത്തരവാദിത്തം?

പ്രസ് ക്ലബുമായി എനിക്ക് കഴിഞ്ഞ ഏഴ് വർഷത്തെ ബന്ധമാണുള്ളത്. കഴിഞ്ഞ തവണ പ്രസ് ക്ലബിന്റെ ജോയിന്റ് ട്രഷററായിരുന്നു ആ അനുഭവസമ്പത്ത് ട്രഷറർ എന്നനിലയിലും ഏറെ ഗുണംചെയ്യുന്നുണ്ട്. പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഫണ്ട് കണ്ടെത്തുക എന്നുള്ളതാണ് പ്രധാന ഉത്തരവാദിത്തം.  കോൺഫറൻസ് ആണ് പ്രസ് ക്ലബിന്റെ  പ്രധാന പരിപാടി. അതിന് വലിയ തുക  വേണ്ടിവരും. ഇതൊക്കെ കണ്ടെത്താൻ നമ്മളെക്കൊണ്ട് സാധിക്കുമെന്ന വിശ്വാസംകൊണ്ടാണല്ലോ ഇങ്ങനൊരു സ്ഥാനം നൽകുന്നത്?

∙ അംഗീകാരങ്ങൾ?

പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അവാർഡ്, ന്യൂജേഴ്സി ബർഗൻ കൗണ്ടിയുടെ പുരസ്കാരം, ഫോമായുടെ അവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

∙ സംതൃപ്തി തോന്നിയ അനുഭവങ്ങൾ?

ന്യൂയോർക്കിലും ഹൂസ്റ്റണിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചു. ട്രംപ് ഇലക്ഷൻ വിജയിച്ച സമയത്ത് ലൈവായിട്ട് ടെലികാസ്റ്റ് ചെയ്യുമ്പോൾ അതിലും പ്രധാനപങ്ക് വഹിക്കാൻ സാധിച്ചു. അമേരിക്കൻ മലയാളികൾ ചെയ്യുന്ന നിരവധി വലിയ സംഭവങ്ങൾ ആളുകൾ അറിയാതെ പോകുന്നുണ്ട്. ആയിരത്തിലധികം ഏക്കറിൽ ഓറഞ്ച് കൃഷി ചെയ്ത് വിജയിപ്പിച്ച ഡോ. മാണി സ്കറിയയെക്കുറിച്ചും 12 ഏക്കർ തരിശുഭൂമി ഏറ്റെടുത്ത് വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ കായ്ചുകിടക്കുന്ന മണ്ണാക്കിമാറ്റിയ മലയാളി വനിതയെപ്പറ്റിയും  പ്രേക്ഷക സമക്ഷം എത്തിക്കാൻ കഴിഞ്ഞത് മാധ്യമപ്രവർത്തകനെന്ന നിലയിൽ സംതൃപ്തി നൽകിയ അനുഭവങ്ങളാണ്. ഷിക്കാഗോയിലെ ഉൾഗ്രാമങ്ങളിലെ കർഷകരെക്കുറിച്ചു ചെയ്ത പ്രോഗ്രാമിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ന്യൂയോർക്ക് പൊലീസിന്റെയും യുഎന്നിന്റെയും അക്രെഡിറ്റേഷൻ ഉള്ളതുകൊണ്ട്, സിഎൻഎൻ പോലുള്ള ഇവിടത്തെ ചാനലുകൾക്ക് എവിടെയൊക്കെ പ്രവേശിച്ച് ഏതൊക്കെ കാഴ്ചകൾ പകർത്താമോ, അവയൊക്കെ എനിക്കും പകർത്താൻ സാധിക്കും. മലയാളികളിൽ വിരലിലെണ്ണാവുന്നവർക്കേ ആ ഭാഗ്യമുള്ളു.

 7000 കിലോമീറ്ററുകളോളം തുടർച്ചയായി യാത്രചെയ്ത്, ആ പ്രദേശത്തുനിന്ന് അൻപതോളം സ്റ്റോറികൾ കണ്ടെത്താനായി. മാധ്യമപ്രവർത്തകന്റെ അകക്കണ്ണ് എപ്പോഴും അത്തരം കണ്ടന്റിന് പിറകേ ആയിരിക്കണം. പുതുതലമുറയോടും എനിക്ക് അതാണ് പറയാനുള്ളത്. അടുത്തയാഴ്‌ച പ്രേക്ഷകരെ പിടിച്ചിരുത്താൻ എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കേണ്ടി വരാറില്ല. ചുറ്റുപാടും നോക്കിയാൽ, അവ നമ്മെത്തേടിയെത്തും.

ബിജു കിഴക്കേക്കുറ്റ്, അഡ്വൈസറി ബോർഡ് ചെയർമാൻ

∙ മാധ്യമലോകത്തേക്കുള്ള അരങ്ങേറ്റം?

1987 ൽ ആണ് അമേരിക്കയിൽ എത്തുന്നത്. 1993 ൽ ചിക്കാഗോയിൽ നിന്ന്  മാസപ്പുലരി മാസിക തുടങ്ങിയതോടെയാണ് മാധ്യമലോകത്തേക്ക് എത്തിയത്. അമേരിക്കയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ ഒന്നാണത്. ബിസിനസ് രംഗത്തെ വിജയങ്ങളോളം തന്നെ അക്ഷരങ്ങളോടുള്ള സ്നേഹവും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന വ്യക്തിയാണ് ഞാൻ. തൊണ്ണൂറുകളിൽ കഥകളും കവിതകളും വാർത്തകളും ഉൾപ്പെടെ മലയാള മനസ്സുകളുടെ അഭിരുചിക്ക് ഇണങ്ങുന്നൊരു മാസിക രൂപകൽപന ചെയ്യുമ്പോഴും, ആളുകൾക്ക്  പ്രയോജനപ്രദമായ പരസ്യങ്ങളുടെ പേരിലാണത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യൻ സ്റ്റോറുകളെക്കുറിച്ചും റിയൽ  എസ്റ്റേറ്റിനെക്കുറിച്ചും ഇന്ത്യക്കാർ ഇവിടെ നടത്തുന്ന വ്യവസായങ്ങളെയും സംരംഭങ്ങളെയും കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ മാസിക ആളുകൾ തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. അമേരിക്കയിലെ സാധാരണക്കാർക്ക് ഗുണപ്രദമായി തീർന്നു എന്നതാണ് സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം ഈ രംഗത്തുനിന്ന് ലഭിക്കുന്ന സംതൃപ്തി. പ്രിന്റ് ആയിരുന്ന മാസിക, പിന്നീട് ഓൺലൈനായി.  ഏതാനും ആഴ്ചകൾക്കു മുൻപ് എൻ. ആർ. ഐ റിപ്പോർട്ടർ എന്നു  പേര് മാറ്റി സദാസമായ വാർത്ത പോർട്ടലായി മാറി

∙ മലയാള പ്രസിദ്ധീകരണങ്ങളോട് അമേരിക്കൻ മലയാളികളുടെ മനോഭാവം എങ്ങനെയാണ്?

മാസിക നടത്തുന്നത് വരുമാനം പ്രതീക്ഷിച്ചല്ല. അക്ഷരങ്ങൾ ചേർത്ത് വാക്കുകളും, വാക്കുകൾ ചേർത്ത് വാക്യങ്ങളും, അവ സമന്വയിപ്പിച്ച് വാർത്തകളും ലേഖനങ്ങളും കഥകളും തയ്യാറാക്കുന്നത് നിസാര കാര്യമല്ല. എഴുതാനും ടൈപ്പ് ചെയ്യാനും പ്രൂഫ് നോക്കാനും എന്നിങ്ങനെ പല ഘട്ടങ്ങളിൽ നിരവധിപേരുടെ അധ്വാനവും സമയവും ഇതിനു പിന്നിൽ വേണ്ടിവരുന്നുണ്ട്. അമേരിക്കൻ മലയാളികൾ എല്ലാവരും ഒരുകുടുംബത്തിലെ അംഗമാണെന്ന കാഴ്ചപ്പാടോടെ, ഒരാളുടെ നേട്ടം അവരുടെ ഫോട്ടോ സഹിതം സന്തോഷത്തോടെ നമ്മൾ വാർത്തയായി പ്രസിദ്ധീകരിക്കുമ്പോൾ തിരിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, അവർ അതൊന്ന് മറിച്ചുനോക്കി നല്ല രണ്ടുവാക്ക് പറയുകയാണെങ്കിൽ അത് വലിയ പ്രോത്സാഹനമാകും. അത്തരമൊരു പിന്തുണയോ നന്ദിവാക്കോ മാത്രമേ ഇവിടുത്തെ മാധ്യമലോകം ആളുകളിൽ നിന്ന് ആഗ്രഹിക്കുന്നുള്ളു. അങ്ങനെയുള്ള കുറച്ചുപേരെങ്കിലും ഉള്ളതുകൊണ്ടാണ് മാധ്യമങ്ങൾ നിലനിൽക്കുന്നതും, മനസ്സുമടുക്കാതെ അതിനു വേണ്ടി പ്രവർത്തിക്കുന്നതും.

∙ പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് സംതൃപ്തി തോന്നുന്ന ഒരനുഭവം?

കോവിഡ് മഹാമാരിക്കിടെ നിശ്ചയിച്ചതുപോലെ കൺവൻഷൻ   നടക്കുമെന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. കേരളത്തിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾക്ക് എത്തിച്ചേരാനാകുമോ എന്നതും വലിയൊരു ചോദ്യചിഹ്നമായി മുന്നിൽനിന്നു. കൊറോണമൂലം അടച്ചുപൂട്ടി ഇട്ടിരുന്ന ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് വീണ്ടും വിസ കൊടുക്കാൻ തുടങ്ങിയിരുന്നേയുള്ളു. ലക്ഷക്കണക്കിന് വിസ അപേക്ഷകൾ കെട്ടിക്കിടക്കുന്ന ആ സാഹചര്യത്തിൽ ഇന്റർവ്യൂവിന് ആരെ എപ്പോൾ വിളിക്കുമെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നാൽ, അപേക്ഷ സമർപ്പിച്ച പിറ്റേ ദിവസം തന്നെ കൺവൻഷന്‌  വരാനുള്ള അഞ്ച് മാധ്യമപ്രവർത്തകരേ ഇന്റർവ്യൂവിനു വിളിച്ചു. ചോദ്യമൊന്നും ഇല്ലാതെതന്നെ എല്ലാവർക്കും വിസ അടിച്ചു കൊടുത്തു. പ്രസ് ക്ലബിന്റെ വിശ്വാസ്യതയുടെ തെളിവായാണ് ഞാൻ ഈ അനുഭവത്തെ കാണുന്നത്.

∙ പ്രസ് ക്ലബ്ബുമായുള്ള ബന്ധം?

പ്രസ് ക്ലബിന്റെ തുടക്കം മുതൽ ഒപ്പമുള്ള വ്യക്തിയാണ് ഞാൻ. ഷിക്കാഗോ ചാപ്റ്റർ ട്രഷറർ, പ്രസിഡന്റ്, നാഷണൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഇപ്പോൾ അഡ്വൈസറി ബോർഡ് ചെയർമാനായി പ്രവർത്തിക്കുന്നത്.

∙ ഐപിസിഎൻഎ യുടെ വിജയരഹസ്യം?

മുൻ പ്രസിഡന്റുമാർ ഈ സംഘടനയിൽ നിന്ന് പടിയിറങ്ങുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അഡ്വൈസറി ബോർഡിൽ ഇരുന്നുകൊണ്ട് തങ്ങളുടെ അനുഭവപരിജ്ഞാനംവച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അതാത് ഭരണസിതിക്ക് നൽകാറുണ്ട്. ഓരോ തവണ ഭാരവാഹിത്വം ഏറ്റെടുക്കുന്നവരും തങ്ങളേക്കാൾ മികച്ച രീതിയിൽ പ്രസ് ക്ലബ്ബിനെ മുന്നോട്ട് നയിക്കണമെന്നാണ് ഞാനുൾപ്പെടെ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതുതന്നെയാണ് സംഘടനയുടെ വിജയരഹസ്യം. നമ്മൾ ചെയ്തതിനപ്പുറമൊന്നും പിന്നീട് വരുന്നവർ ചെയ്യരുതെന്നോ കൂടുതൽ നല്ല പേര് സ്വന്തമാക്കരുതെന്നോ കരുതുന്നവർ വരുമ്പോഴാണ് സംഘടനകൾ പ്രശ്നത്തിലാകുന്നത്.

∙ മറ്റു സംഘടനാപ്രവർത്തനങ്ങൾ?

സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കാൻ സാധിച്ചു. കെ.സി.സി.എൻ.എ നാഷണൽ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷൻ സ്ഥാപകാംഗമാണ്. കൂടാതെ, കോൺഗ്രസ് അംഗം ഡാനി ഡേവിസിന്റെ മൾട്ടി എത്നിക്ക് ടാസ്‌ക് ഫോഴ്സ് അംഗമായും പ്രവർത്തിക്കുന്നുണ്ട്.

സുനിൽ ട്രൈസ്റ്റാർ (സാമുവേൽ ഈശോ), അഡ്വൈസറി ബോർഡ് വൈസ്-ചെയർ, നിയുക്ത പ്രസിഡന്റ് 2024-25

∙ മാധ്യമരംഗത്തേക്ക് വരാനുള്ള താല്പര്യം?

കുട്ടിക്കാലം മുതൽക്കെ സംഗീതത്തോടു താല്പര്യം ഉണ്ടായിരുന്നു. 1986 ൽ അമേരിക്കയിൽ വന്ന  ശേഷം കുറെ വർഷങ്ങൾ മറ്റു ജോലികൾ ചെയ്‌തെങ്കിലും ഓഡിയോ വിഷ്വൽ രംഗത്തോടുള്ള അഭിനിവേശം കൂടിക്കൂടി വന്നു.  ഒടുവിൽ വിഡിയോ-ടെലിവിഷൻ പരസ്യങ്ങളിലൂടെ ആണ് മാധ്യമ രംഗത്തേക്കുള്ള ചുവടു വയ്പ്.   ആദ്യത്തെ ടെലിവിഷൻ വിഡിയോ പരസ്യം സിത്താർ പാലസ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിന് വേണ്ടി  തയ്യാറാക്കി.  പിന്നീട് വിഡിയോ പ്രോഗ്രാമുകൾ നിർമ്മിക്കാൻ തുടങ്ങിയത് മാധ്യമ രംഗത്തേക്ക് പൂർണമായും തിരിയാനുള്ള പ്രചോദനമായി.  അക്കാലത്തെ ഏറ്റവും ജനശ്രദ്ധ നേടിയെടുത്ത രണ്ടു മണിക്കൂർ നീളുന്ന വിഡിയോ പ്രോഗ്രാം 'റിഥം  2000' അമേരിക്കയിൽ നിന്നുള്ള വിഡിയോ-ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതെന്നു പറയുന്നതിൽ ഞാൻ സന്തോഷവാനാണ്.  അതിനു ശേഷം ഇതേ പേരിൽ തന്നെ 140-ൽ പരം    കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ന്യൂ യോർക്കിൽ നടത്തിയ ഒരു സ്റ്റേജ് ഷോ വൻ വിജയമായിരുന്നു.  22 വർഷത്തിന് ശേഷം ഇന്നും ആ പ്രോഗ്രാമിന്റെ വിഡിയോ ടേപ്പ്  സൂക്ഷിച്ചു വെച്ചിട്ടുണ്ട്.  

∙ ഏഷ്യാനെറ്റിലേക്കുള്ള രംഗപ്രവേശം?

2003 ഏപ്രിൽ രണ്ടിന് മലയാളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് ചാനൽ 'ഏഷ്യാനെറ്റ്' നോർത്തമേരിക്കയിൽ ലോഞ്ച് ചെയ്തപ്പോൾ അതിന്റെ അമരക്കാരനായിരുന്ന സുരേഷ് ബാബു ചെറിയത് ന്യൂ യോർക്കിലെത്തി ഞാനുമായി സംസാരിച്ചു. തുടർന്ന്   ന്യൂ യോർക്ക്-ന്യൂ ജേഴ്‌സി-കണക്ടിക്കട്ട് സംസഥാനങ്ങളുടെ ചുമതല എന്നെ  ഏൽപ്പിച്ചു. പിന്നീട്   പൂർണസമയം ഏഷ്യാനെറ്റിനോടൊപ്പം നീണ്ട 8 വർഷത്തോളം ഏഷ്യാനെറ്റ് യു.എസ്.എ യുടെ  പൂർണ  ചുമതലയിൽ പ്രൊഡക്ഷൻ-പ്രോഗ്രാമിങ്-മാർക്കറ്റിംഗ്‌, കൂടാതെ വിതരണ ശൃംഖലയും സുരേഷ് ബാബുവിനൊപ്പം നിർവഹിച്ചു.  ജോസ് ഫ്സളോറിഡയും (മാത്യു വർഗീസ്) കൂടാതെ നോർത്തമേരിക്കയിൽ വിവിധ ഭാഗങ്ങളിലുള്ള റീജിയണൽ ഭാരവാഹികളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത്   മാധ്യമ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും എന്നാൽ അതോടൊപ്പം സമ്മർദങ്ങൾ നിറഞ്ഞതുമായ കാലമായിരുന്നു.   നോർത്തമേരിക്കയിലെ ഏറ്ററ്വും പ്രമുഖ പ്രൊമോട്ടർ താര ആർട്സ് സി.വിജയനും  ഏഷ്യാനെറ്റിലേക്കുള്ള വഴി ഒരുക്കാൻ സഹായകമായിരുന്നു.

∙ അക്കാലത്തെ മറക്കാനാവാത്ത അനുഭവം?

ഏഷ്യാനെറ്റിനു വേണ്ടി നൂറു കണക്കിന് പ്രോഗ്രാമുകൾ അമേരിക്കയിൽ നിന്ന് എല്ലാ ആഴചയിലും തയാറാക്കിയിരുന്നു. അന്ന് തുടങ്ങിയ 'യു.എസ്. വീക്കിലി റൗണ്ടപ്'  ഇപ്പോഴും വിജയകരമായി തുടരുന്നു.   ആദ്യ കാലങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്  പ്രോഗ്രാമുകൾ  നാട്ടിൽ എത്തിക്കാനുള്ള  വിഷമതയായിരുന്നു.  ന്യൂ ജേഴ്‌സിയിൽ നിന്ന് ന്യൂ യോർക്കിലെ കെന്നഡി എയർപോർട്ടിൽ ടേപ്പുമായി പോയി തിരുവനന്തപുരത്തേക്ക്  പോകുന്ന യാത്രക്കാരെ തേടി പിടിച്ചു അവരുടെ പക്കൽ ടേപ്പ്  കൊടുത്തയക്കുന്നതായിരുന്നു ഏറ്റവും നൽകിയ വെല്ലുവിളിയും മറക്കാനാവാത്ത അനുഭവവും.

നോർത്ത് അമേരിക്കയിലെ ഏഷ്യാനെറ്റ് പ്രേക്ഷകർ   പ്രോഗ്രാം കാണാൻ കാത്തിരിക്കുകയാണല്ലോ എന്ന് ചിന്തിക്കുമ്പോൾ ഈ വിഷമങ്ങൾ എല്ലാം മറക്കുമായിരുന്നു. നാല് വർഷത്തോളം ഈ സ്ഥിതി തുടർന്നു.   ഇന്റര്നെറ് ട്രാൻസ്ഫർ സെർവിസിലൂടെ ഫയൽ അയയ്ക്കാനുള്ള സൗകര്യം വന്നതോടെയാണ് ഈ പ്രയാസങ്ങൾ നീങ്ങിയത്.

∙ ദൃശ്യമാധ്യമത്തിനൊപ്പം ഓൺലൈൻ മാധ്യമം ഇ-മലയാളിയിലേക്കെങ്ങനെ എത്തി?

അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് കൂടുതൽ പ്രചാരമുള്ള ഒരു സമയത്തായിരുന്നു ഇ-മലയാളീ ചീഫ് എഡിറ്റർ ജോർജ് ജോസഫ് എന്നോട് ഇ-മലയാളിയെ കുറിച്ച് പറഞ്ഞത്.  എപ്പോഴും പുതിയതും, നൂതനവുമായ മാധ്യമരംഗത്തെ മുന്നേറ്റങ്ങളും, അതെ പോലെ തന്നെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള എന്റെ താല്പര്യവുമാണ്  എന്നെ ഇ-മലയാളിയുടെ പാർട്ണർ ആകാൻ പ്രേരിപ്പിച്ചത്.  ഇ-മലയാളിയിൽ തുടങ്ങി പിന്നീട് ഇന്ത്യലൈഫ് ആൻഡ് ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടൽ, മാഗസിൻ, കൂടാതെ ഇന്ത്യലൈഫ് ടിവി വരെ കാര്യങ്ങൾ എത്തിച്ചു. ഇപ്പോൾ ഇ-മലയാളി മാസികയും ഇഎം-ദി വീക്കിലിയും ഉണ്ട്  

∙ അമേരിക്കയിൽ നിന്ന് 24 മണിക്കൂർ പ്രവർത്തിക്കുന്ന മലയാളം ചാനൽ തുടങ്ങിയത് എങ്ങനെ?

ആദ്യം മലയാളം ഐ.പി.ടി.വി വിതരണ ശൃംഖല വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവരോടൊപ്പം തുടങ്ങിയതിനു ശേഷം പിന്നീട് 2011-ലാണ് മലയാളം ടെലിവിഷൻ യു.എസ്.എ എന്ന പേരിൽ 24 മണിക്കൂർ ചാനൽ തുടങ്ങിയത്.  പിന്നീടത്  പ്രവാസി ചാനൽ ആയി. ചുരുക്കം പ്രോഗ്രാമുകളിൽ നിന്ന് നിരവധി വർഷത്തെ കഠിന പ്രയത്നത്തിലൂടെ ആണ് ഈ പതിനൊന്നു വർഷവും ചാനൽ മുടങ്ങാതെ വിജയകരമായി പ്രക്ഷേപണം തുടരുന്നത്.  പ്രവാസി ചാനലിന്റെ ഗ്ലോബൽ ലോഞ്ച് 2021 ൽ കൊച്ചി ബോൾഗാട്ടി പാലസിൽ വച്ച് ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. ചാനലിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.  ഇതിന്റെ ഭാഗമായി 11 വർഷത്തിന് ശേഷം ആദ്യമായി നോർത്തമേരിക്കയിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവാസി ചാനലിന്റെ റീജിയണൽ ഡിറക്ടർമാരെ ഔദോഗികമായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു.

∙ ഇന്ത്യ  പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സ്ഥാപക അംഗം, മുൻ ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ്, കഴിഞ്ഞ വർഷത്തെ നാഷണൽ ജനറൽ സെക്രട്ടറി  എന്നീ  നിലകളിൽ പ്രവർത്തിച്ച താങ്കൾക്ക് പ്രസ് ക്ലബ്ബിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രസ് ക്ലബ് എന്ന ആശയം ഉടലെടുക്കുന്ന ആദ്യദിനം മുതൽ ഒപ്പം നിന്ന വ്യക്തിയെന്ന നിലയിൽ അഭിമാനമുണ്ട്. ദൃശ്യമാധ്യമങ്ങൾക്ക് വേണ്ടിയാണ് പ്രസ് ക്ലബ്ബ് എന്ന ആശയം തുടങ്ങിയത്.  പ്രോഗ്രാമുകളുടെ വിഷ്വൽസ് കവർ ചെയ്യാൻ സംഘടനയുടെ പിന്തുണ ആവശ്യമാണെന്ന ചിന്തയാണ് അതിലേക്ക് നയിച്ചത്. പിന്നീട്, എല്ലാ മാധ്യമങ്ങളെയും ഒരുകുടക്കീഴിൽ നിർത്തുന്ന സംഘടനയായത് രൂപാന്തരപ്പെട്ടു. പ്രസ് ക്ലബ്ബിൽ ഏവരും ഉറ്റുനോക്കുന്നത് മാധ്യമശ്രീ, മാധ്യമ രത്ന അവാർഡു ചടങ്ങുകൾ, കോൺഫറൻസ് എന്നിവയാണ്.

മുഖ്യധാര മാധ്യമപ്രവർത്തകരുമായി സംവദിക്കാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്.   ഞാൻ സെക്രട്ടറിയായിരിക്കെ ഷിക്കാഗോയിൽ വച്ചുനടന്ന കോൺഫറൻസിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡിനെത്തുടർന്ന് നാട്ടിൽ നിന്നുള്ളവർക്ക് എത്തിച്ചേരാനാകുമോ എന്ന ആശങ്ക വകഞ്ഞുമാറ്റിയാണ് ആ സമ്മേളനം വിജയിച്ചത്.

വ്യക്തമായ കാഴ്ചപ്പാടോടെ ഈ സംഘടനയെ നടത്താനുള്ള പാടവമുള്ളവരാണ് ഇന്നേ വരെ ഇതിന്റെ തലപ്പത്തു വന്നിട്ടുള്ളത്.  ഇപ്പോഴത്തെ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്,  ട്രെഷറർ ഷിജോ പൗലോസ് എന്നിവരും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയും വളരെ നല്ല പ്രവർത്തനങ്ങളുമായി  മുന്നോട്ടു പോകുന്നു.  അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും വൈസ് ചെയർ ആയ ഞാനും  എല്ലാത്തിനും പ്രസ് ക്ലബ് ഭാരവാഹികൾക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കുന്നു.

∙ 2024 -2025 എന്തൊക്കെയാണ് പ്ലാനുകൾ?

2023 കോൺഫറൻസ് കഴിഞ്ഞാൽ മാത്രമേ അടുത്ത 2 വർഷത്തേക്കുള്ള ഭാവി പരിപാടികൾ എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി ബോർഡ് എന്നിവരോടൊലാചിച്ചു തയ്യാറാക്കൂ. എങ്കിലും, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്താനുള്ള ശ്രമം തീർച്ചയായും നടത്തും എന്ന് ഉറച്ചു പറയുന്നു.  അതിന്റെ തുടക്കമായി കഴിഞ്ഞ വർഷം തന്നെ ഏകീകൃതമായുള്ള ഓൺലൈൻ ആപ്ലിക്കേഷൻ തയ്യാറാക്കുകയും അത് വഴി കൂടുതൽ മാധ്യമ പ്രവർത്തകരെ പ്രസ് ക്ലബ്ബിന്റെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള ശ്രമങ്ങൾ  ഇപ്പോൾ നടക്കുകയും ചെയ്യുന്നു  എന്ന് പറയുന്നതിൽ കൃതാർഥത ഉണ്ട്.   കേരളത്തിലെ മാധ്യമ പ്രവർത്തകരുമായി കൂടുതൽ  ഇടപഴകാനും  അറിവ് പ്രദാനം ചെയ്യുന്നതിനായി ഓൺലൈൻ ട്രെയിനിങ് സെഷനുകൾ നടത്താനുള്ള ശ്രമങ്ങളും നടത്തും.  അമേരിക്കയിലെ മലയാള മാധ്യമ സ്ഥാപനങ്ങൾ എല്ലാം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരസ്യങ്ങളുടെ അഭാവമാണ്.  എന്റെ കാഴ്ചപ്പാടിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ കയ്യെടുത്തു അമേരിക്കയിലെ മലയാള മാധ്യമ സ്ഥാപനങ്ങളുടെ ഈ പ്രശ്നത്തിൽ ഇടപെടാനുള്ള ശ്രമങ്ങൾ നടത്തണം.   ഇന്നത്തെ സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരും പ്രത്യേകിച്ചു മലയാളികളും  മുഖ്യധാരാ രാഷ്രീയത്തിലുണ്ട്, അവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുവാനും നമ്മുടെ ആശങ്കകൾ അവരെ അറിയിക്കാനും അതോടൊപ്പം തന്നെ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ഉള്ള ഇന്ത്യക്കാരുമായി സംവദിക്കാനും ശ്രമം നടത്തും .

∙ മീഡിയ ആപ്പ് യു എ.സ്.എ. എന്ന നൂതന ആശയത്തിന് പിന്നിൽ?

ഭാവിയുടെ മാധ്യമമാണ് ഓവർ ദ് ടോപ് (ഒ ടി ടി ) പ്ലാറ്റ്ഫോമുകൾ. കോവിഡ് കാലമാണ് നമ്മുടെ ആളുകളെ ഒടിടി-യിലേക്ക് കൂടുതൽ അടുപ്പിച്ചത്. ജനങ്ങളുടെ ആസ്വാദന രീതിയിൽ വിപ്ലവകരമായ മാറ്റമാണ് ഒടിടി കൊണ്ടുവന്നിട്ടുള്ളത്. വിഡിയോ ഓൺ ഡിമാൻഡ് (വിഡിഒ) എന്ന പുത്തൻ ട്രെൻഡിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന വിധത്തിലാണ്  മീഡിയ ആപ്പിന്റെ രൂപകല്പന.  മീഡിയ ആപ്പ് യുഎസ്എ യുടെ ലോഞ്ചിങ് ഫ്സളോറിഡയിൽ വച്ച്  പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസിന്റെ സാന്നിദ്ധ്യത്തിൽ ജോസ് കെ.മാണി എം.പിയാണ്  നിർവ്വഹിച്ചത്.  ലൈവ് ഇവന്റുകൾ തത്സമയം കാണുന്നതിനും പ്രേക്ഷകരുടെ സമയത്തിനും സൗകര്യത്തിനും അനുയോജ്യമായ രീതിയിൽ ഏത് നേരത്തും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനും ആപ്പ് ഒരുപോലെ സഹായകമാകും.   മലയാളികൾ അടക്കം അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നടത്തുന്ന ഇവന്റുകൾ ലൈവ് സ്ട്രീമിങ്ങും വിഡിഒ-യും മീഡിയ ആപ്പ് യുഎസ്എ-യിലൂടെ ആസ്വദിക്കാം.  ഇവന്റുകളുടെ ചിത്രങ്ങൾ ഞൊടിയിടയിൽ കാണാനും ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

∙ ശ്രദ്ധേയമായ പുരസ്‌കാരങ്ങൾ?

ലോക കേരള സഭയോടനുബന്ധിച്ചു ബഹു. മുഖ്യമന്ത്രി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം, നോർത്തമേരിക്കയിലെ ഏറ്റവും പ്രെസ്റ്റീജിയസ് ആയി കരുതുന്ന കേരള സെന്റർ ന്യൂയോർക്കിന്റെ മാധ്യമരംഗത്തെ (ഏഷ്യാനെറ്റ്) മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്, ന്യൂ യോർക്ക് നാസാ  കൗണ്ടി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം, ന്യൂ ജേഴ്‌സി ബെർഗെൻ കൗണ്ടി  ഏർപ്പെടുത്തിയ എക്സെലൻസ് ഇൻ മീഡിയ അവാർഡ്, നമ്മളെ വിട്ടു പോയ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനിൽ നിന്നും തിരുവന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് 'അമേരിക്ക ടുഡേ' എന്ന പ്രോഗ്രാമിന് പ്രത്യേക പുരസ്‌കാരം, നിരവധി തവണ ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ എന്നീ ദേശീയ സംഘടനകളുടെ പുരസ്‌കാരങ്ങൾ  എന്നിവ  ലഭിച്ചിരുന്നു.  കൂടാതെ ചെറുതും വലുതുമായി നിരവധി അംഗീകാരങ്ങൾ തേടി എത്തി. അതിനെല്ലാം നന്ദിയും കടപ്പാടും എല്ലാ പ്രവാസി മലയാളികളോടും  അറിയിക്കുന്നു

∙ കുടുംബം?

ഭാര്യ ആൻസി വേണി ഈശോ, അമ്മ അച്ചാമ്മ ഈശോ, മക്കൾ ജിതിൻ, ജെലിണ്ട, ജോനാഥൻ എന്നിവരോടൊപ്പം ന്യൂ ജേഴ്‌സി ബെർഗെൻഫീഡിൽ താമസിക്കുന്നു., സഹോദരങ്ങൾ എല്ലാരും അമേരിക്കയിൽ തന്നെ. 

English Summary:

The India Press Club Conference kicks off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com