അമേരിക്കയിൽ ഒറ്റ ദിവസം നടപ്പാക്കിയത് രണ്ട് വധശിക്ഷ; ഈ വർഷം ഇതുവരെ നടപ്പാക്കിയത് 21 വധശിക്ഷ
Mail This Article
ടെക്സസ്/ അലബാമ ∙ ഇന്നലെ അമേരിക്കയിൽ നടപ്പാക്കിയത് രണ്ട് കൊലപാതകികുടെ വധശിക്ഷ. മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. അലബാമയിലും ടെക്സസിലുമാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ടെക്‌സസിൽ നടപ്പാക്കുന്ന ഏഴാമത്തെ വധശിക്ഷയാണിത് അമേരിക്കയിൽ ആകെ ഈ വർഷം 21 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്.
1993-ൽ കവർച്ചയ്ക്കിടെ എഡ്വേർഡ് വില്യംസിനെ വെടിവച്ച് കൊലപ്പെടുത്തിയതിനാണ് അലബാമയിലെ അറ്റ്മോറിലെ ജയിലിൽ 49 കാരനായ കേസി മക്‌വോർട്ടരെയെ വധശിക്ഷയ്ക്കു വിധേയനാക്കിയത്. കുറ്റകൃത്യം നടക്കുമ്പോൾ മക്‌വോർട്ടറിന് 18 വയസ്സ് തികഞ്ഞിരുന്നു. എന്നാൽ ഇയാളുടെ രണ്ട് കൂട്ടാളികള്‍ പ്രായപൂർത്തിയാകാത്തവരായതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. മക്‌വോർട്ടർ വൈകിട്ട് 6.56 ന് മരിച്ചതായി സ്ഥിരീകരിച്ചു.
2001 നവംബറിൽ അലക്‌സാന്ദ്ര ഫ്ലോറസ് എന്ന അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയതിനാണ് 53 കാരനായ ഡേവിഡ് റെന്റേറിയയുടെ വധശിക്ഷ ടെക്സസ് സംസ്ഥാനത്ത് നടപ്പാക്കിയത്. മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ഷോപ്പിങ്ങിന് പോയ ഫ്ലോറസിനെ ടെക്‌സസിലെ എൽ പാസോയിലെ വാൾമാർട്ട് ഷോപ്പിൽ നിന്ന് ഡേവിഡ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അടുത്ത ദിവസം കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വിചാരണയിൽ കുട്ടിയെ കൊലപ്പെടുത്തിയെന്നത് ഡേവിഡ് നിഷേധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് മുൻപ് അവസാന പ്രസ്താവനയിൽ, താൻ വേദനിപ്പിച്ച ഫ്ലോറസിന്റെ ബന്ധുക്കളും മറ്റുള്ളവരും തന്നോട് ക്ഷമിക്കണമെന്ന് ഡേവിഡ് അഭ്യർഥിച്ചു.
അടുത്തിടെ നടന്ന പഠന റിപ്പോർട്ടനുസരിച്ച് 53 ശതമാനം അമേരിക്കക്കാരും വധശിക്ഷയെ പിന്തുണയ്ക്കുന്നു. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ മാരകമായ വിഷമിശ്രതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.എന്നാൽ നൈട്രജൻ വാതകം ഉപയോഗിച്ച് അടുത്ത വർഷം ഒരു തടവുകാരന്റെ വധിശിക്ഷ അലബാമയിൽ നടപ്പിലാക്കും. 1988-ലെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെന്നത്ത് സ്മിത്തിന്റെ (58) വധശിക്ഷയാണ് അടുത്ത ജനുവരി 25 ന് അലബാമയിൽ നടപ്പാക്കുക.