‘വിദേശ രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് ടിപ്പ് ലഭിച്ചു’; ഓർട്ടിസ് കുറ്റക്കാരനാണെന്ന് കനേഡയിൻ കോടതി
Mail This Article
ടൊറന്റോ∙ കാനഡയിലെ ദേശീയ പൊലീസ് സേനയിലെ മുൻ സിവിലിയൻ അംഗം കുറ്റവാളികളെന്ന് സംശയിക്കുന്നവർക്ക് രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 51 കാരനായ കാമറൂൺ ഒർട്ടിസ് ഔദ്യോഗിക രഹസ്യങ്ങൾ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ചോർത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച ഓർട്ടിസ് കാനഡയ്‌ക്കെതിരായ ഗുരുതരമായ ഭീഷണി തടയാൻ താൻ രഹസ്യമായി പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെട്ടു. പുതിയ ചാരവൃത്തി നിയമം നിലവിൽ വന്ന ശേഷം കാനഡയിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന കേസാണിത്.
ദേശീയ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതുൾപ്പെടെ ആറ് വകുപ്പുകൾ ചുമത്തി 2019 ലാണ് ഓർട്ടിസിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത്, ഓർട്ടിസ് നാഷനൽ ഇന്റലിജൻസ് കോർഡിനേഷൻ സെന്ററിന്റെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു. സേനയിലെ സിവിലിയൻ അംഗമായി 2007-ൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിലാണ് (ആർസിഎംപി) ഓർട്ടിസ് സർവീസ് തുടങ്ങിയത്.രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിലെ മൂന്ന് അംഗങ്ങൾക്കും വിൻസെന്റ് റാമോസ് എന്ന വ്യക്തിക്കും തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ 2015 ൽ ഓർട്ടിസ് തന്റെ പദവി ഉപയോഗിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. റാമോസ് നടത്തിയ മൊബൈൽ സുരക്ഷാ കമ്പനി ലഹരിമരുന്ന് കടത്തുകാരുമായും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും അംഗങ്ങളുമായും ബന്ധമുള്ളതാണെന്ന് യുഎസ് അധികൃതർ നേരത്തെ കണ്ടെത്തിരുന്നു.
പൊലീസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരമായി ഓർട്ടിസ് റാമോസിനോട് 27,429 കനോഡയിൻ ഡോളർ ($20,000) ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. അതേസമയം ഓർട്ടിസിന് പണം ലഭിച്ചതിന് തെളിവുകളൊന്നുമില്ല.വിചാരണയ്ക്കിടെ, 2014-ൽ പേര് വെളിപ്പെടുത്താത്ത ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് തനിക്ക് ടിപ്പ് ലഭിച്ചതായി ഓർട്ടിസ് അവകാശപ്പെട്ടിരുന്നു.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പരിരക്ഷിക്കുന്നതിനായി എൻക്രിപ്റ്റ് ചെയ്ത ഇമെയിൽ സേവനം സ്വീകരിക്കുന്നതിലേക്ക് അധോലോക സംഘങ്ങളെ പ്രേരിപ്പിച്ച് അവരുടെ വിവരങ്ങൾ ചോർത്തി രാജ്യസുരക്ഷ ഉറപ്പിക്കുന്നതിനുള്ള രഹസ്യ ദൗത്യം താൻ ആരംഭിച്ചതായി ഓർട്ടിസ് വെളിപ്പെടുത്തിയിരുന്നു.കാനഡയ്‌ക്കെതിരായ ഗുരുതരമായ ഭീഷണിയെ അവഗണിക്കാൻ കഴിയാത്തതിനാൽ അതിനെ നേരിടാൻ അദ്ദേഹം പ്രവർത്തിക്കുകയായിരുന്നു, അവസാന വാദത്തിനിടെ ഓർട്ടിസിന്റെ അഭിഭാഷകൻ പറഞ്ഞു.എന്നാൽ അനുമതിയില്ലാതെ, മേലുദ്യോഗസ്ഥരെ അറിയിക്കാതെ മനഃപൂർവം പ്രതി രഹസ്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു.ആർസിഎംപി ആർക്കൈവുകളിൽ അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ച് ഒരു രേഖയും ഇല്ലെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.