സ്റ്റുഡന്റ വീസയിൽ യുഎസിൽ എത്തിയ ഇന്ത്യൻ യുവാവിനെ തടവിലാക്കി; മൂന്നു പേർക്കെതിരെ കേസ്
Mail This Article
ഒഹായോ ∙ ഇന്ത്യൻ വിദ്യാർഥിയെ ബന്ധുവും മറ്റ് രണ്ടു പേരും ചേർന്ന് മാസങ്ങളോളം ബന്ദിയാക്കിയതായി റിപ്പോർട്ട്. 20 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിയെയാണ് ഒഹായോ സംസ്ഥാനത്ത് മാസങ്ങളായി ബന്ദിയാക്കിയത്. യുവാവിനെ മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്തതിന് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു.
20 കാരനായ യുവാവ് സ്റ്റുഡന്റ് വീസയിലാണ് യുഎസിൽ എത്തിയത്. എന്നാൽ വെങ്കിടേഷ് സത്താരുവിന്റെ ഉടമസ്ഥതയില്‍ ഒഹായോയിൽ വിവധ ഇടങ്ങളിലുള്ള വീടുകളിൽ യുവാവിനെ തടവിലാക്കിയെന്ന് സെന്റ് ചാൾസ് കൗണ്ടി പൊലീസ് ഡിപാർട്ട്‌മെന്റ് വ്യക്തമാക്കി .ഒഹായോയിലെ ഡിഫിയൻസിലുള്ള ഒരു വീട്ടിൽ വെൽനസ് പരിശോധന നടത്താൻ അധികൃതരെ വിളിച്ചിരുന്നു. ഇവർ എത്തുമ്പോൾ യുവാവ് സഹായത്തിനായി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.
സത്താരു (35), ശ്രാവൺ, നിഖിൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അടിമത്തത്തിനോ നിർബന്ധിത തൊഴിലിനോ വേണ്ടിയുള്ള മനുഷ്യക്കടത്ത്, ഗാർഹിക ആക്രമണം, തട്ടിക്കൊണ്ടുപോകൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
യുവാവിനെ കൊണ്ട് ദിവസം മുഴുവൻ സത്താരുവിന്റെ കമ്പനിയിൽ ജോലി ചെയ്യിക്കുകയും ജോലിയിൽ തൃപ്തനല്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് ഉറക്കക്കുറവുണ്ടായിരുന്നതായും ആവശ്യത്തിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. യുവാവിന്റെ ശരീരത്തിൽ പല ഭാഗത്ത് ഒടിവുകൾ ഉണ്ടായിരുന്നു. യുവാവ് ഇപ്പോൾ ചികിത്സയിലാണ്. ഏപ്രിലിൽ ആണ് സ്റ്റൂഡന്റ വീസയിൽ യുവാവ് യുഎസിൽ എത്തിയത്.