ലോകത്തെ കരുത്തുറ്റ വനിതകളുടെ ഫോബ്സ് പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും മൂന്നാം സ്ഥാനം നിലനിർത്തി കമല ഹാരിസ്
Mail This Article
ന്യൂയോർക്ക്∙ ലോകത്തെ കരുത്തുറ്റ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇടം പിടിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും നെറ്റ്ഫ്ലിക്‌സിന്റെ ചീഫ് കണ്ടന്റ് ഓഫിസർ ബേല ബജാരിയയും. അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ വംശജരാണ് ഇരുവരും. ഇത്തവണ തുടർച്ചയായ രണ്ടാം വർഷം കമല ഹാരിസ് പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്തുന്നതെന്ന സവിശേഷതയുണ്ട്. രാഷ്ട്രീയ ഭരണരംഗങ്ങളിലെ മികവാണ് കമല ഹാരിസിന് ഈ നേട്ടം സ്വന്തമാക്കാൻ സഹായകരമായത്. അമേരിക്കൻ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായ കമല ഹാരിസ് 2016ൽ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വനിതയായും 2010-ൽ കലിഫോർണിയയുടെ അറ്റോർണി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമ, വിനോദ വിഭാഗങ്ങളിലെ മികവിനാണ് നെറ്റ്ഫ്ലിക്സിന്റെ ചീഫ് കണ്ടന്റ് ഓഫിസറായ ബേല ബജാരിയ പട്ടികയിൽ ഉൾപ്പെടുത്തിയത്. 67-ാം സ്ഥാനത്തുള്ള ബേല ജനിച്ചത് ലണ്ടനിലാണ്. ബ്രിട്ടനിലും സാംബിയയിലും ആദ്യനാളുകൾ ചെലവഴിച്ച ബേല എട്ടാം വയസിൽ ലൊസാഞ്ചലസിലേക്ക് താമസം മാറി. 2020 മുതൽ ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള രൂപീകരണങ്ങളിൽ പങ്കാളിയായി. 2023 ൽ ജനുവരിയിൽ ചീഫ് കണ്ടന്റ് ഓഫിസറായി ചുമതലേയറ്റു. ലുപിൻ, ബ്രിഡ്ജർട്ടൺ, ദ ക്വീൻസ് ഗാംബിറ്റ്, കോബ്ര കൈ തുടങ്ങിയ ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ട നിരവധി പരമ്പരകൾ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ നിർണായക തീരുമാനം എടുത്തത് ബേലയാണ്.
ഇന്ത്യയിൽ നിന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനും 32–ാം സ്ഥാനം നേടിയിട്ടുണ്ട്. പട്ടികയിൽ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര ടെക്‌നോളജി വിഭാഗത്തിൽ 60-ാം സ്ഥാനത്തും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഇഒ സോമ മൊണ്ടൽ ബിസിനസ് വിഭാഗത്തിൽ 70-ാം സ്ഥാനത്തും വ്യവസായി കിരൺ മജുംദാർ-ഷാ ബിസിനസ് വിഭാഗത്തിൽ 76-ാം സ്ഥാനത്തുമാണ്.