ക്രിസ്മസ് ആഘോഷങ്ങളും പുതുവര്‍ഷവും
Mail This Article
ഫിലഡല്‍ഫിയാ ∙ എക്കാലവും മലയാളിയുടെ മനസിലും ചരിത്രത്തിലും ആഘോഷത്തിന്‍റെ സുവർണ്ണമുദ്ര പതിപ്പിച്ചാണ് തിരുവോണവും ക്രിസ്മസും വരുന്നത്. നിത്യഹരിത വർണശോഭയോടെ ഈ ആഘോഷങ്ങൾ മലയാളി മനസില്‍ തിളങ്ങിനിൽക്കുന്നു.
5 ശിഖരങ്ങളുള്ള വിവിധ നിറത്തിലുള്ള കട്ടികുറഞ്ഞ വര്‍ണ്ണകടലാസ് പൊതിഞ്ഞതും ചീകിമിനുക്കിയതുമായ മുളതണ്ടുകളില്‍ കെട്ടിയുണ്ടാക്കിയ സ്റ്റാറിന്‍റെയുള്ളില്‍ കത്തുന്ന മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തോടെ വീടിന്‍റെ പുറത്ത് സായാഹ്നം മുതല്‍ കെട്ടിതൂക്കിയിടുന്നതുമായ ഓർമകള്‍ ഒരിക്കലും മങ്ങാതെ നില്‍ക്കുന്നു. അര ശതാബ്ദത്തിലധികം വര്‍ഷങ്ങള്‍ പിന്നിട്ട ഓര്‍മ്മകള്‍, പുതിയ കാലഘട്ടവുമായി താരതമ്യപ്പെടുമ്പോള്‍ അനുഭവപ്പെടുന്ന വ്യതിയാനം വിഭാവനയിലും വിദൂരതയിലാണ്. ഫാക്ടറികളില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച നക്ഷത്രവിളക്കുകളുടെ ദൃശ്യഭംഗി സാമാന്യം ആകര്‍ഷീണതമെങ്കിലും സ്വയമായി പണിതെടുത്ത നാടന്‍ സ്റ്റാറിന്‍റെ ആസ്വാദ്യത അഭിനന്ദനീയമായിരുന്നു.
ക്രിസ്മസ് കാരോള്‍ പാര്‍ട്ടികള്‍ ആലപിക്കുന്ന ഗീതങ്ങളുടെ മധുരിമയില്‍തന്നെയുണ്ടായ വ്യതിയാനം അദ്ഭുതപ്പെടുത്തുന്നു. തൊഴുത്തില്‍ കെട്ടിയിട്ടിരിയ്ക്കുന്ന പശുക്കളും കിടാവുകളും കയറുപൊട്ടിച്ച് ഓടുന്ന കഠോരഭീകര ശബ്ദംപുറപ്പെടുവിച്ചിരുന്ന തമ്പേറുകള്‍ ഇപ്പോള്‍ ഓര്‍മ്മയില്‍മാത്രം. പകരക്കാരനായിയെത്തിയ ചെറിയ വാദ്യോപകരണങ്ങളുടെ ലളിത സ്വരമാധൂര്യത്തിലും വന്‍വ്യതിയാനം. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്ക് പിന്നില്‍ പിറന്ന ക്രിസ്തുവിനുമാത്രം പകരക്കാരന്‍ ഇതുവരെയെത്തിയിട്ടില്ല.
പരമ്പരാഗതമായ ആഘോഷങ്ങളെയും ആചാരങ്ങളംയും പൂര്‍വ്വകാല വെടിപ്പോടെ പരിരക്ഷിയ്ക്കണം. ആധുനീകതയിലുള്ള അപഥ്യം അനുകരിയ്ക്കാതെ നിരാകരിയ്ക്കുകയും സല്‍ക്കര്‍മ്മങ്ങളെ സംരക്ഷിയ്ക്കുവാനുമുള്ള വിശാല മനസ്കത പുതു യുഗത്തിനുണ്ടാകണം. എവിടെയോ കേട്ടുമറന്ന ശോകഗീത ശകലങ്ങള്‍ നനഞ്ഞ നയനങ്ങളോടെ പാടുന്നതായി തോന്നുന്നു.
സ്വര്‍ഗ്ഗങ്ങളെ...... നഷ്ട സ്വര്‍ഗ്ഗങ്ങളെ
നിങ്ങളെനിയ്ക്കൊരു
ദുഃഖ സിംഹാസനം നല്‍കി...