യുക്രെയ്ന് 250 മില്യൻ ഡോളര്‍ വിലമതിക്കുന്ന സഹായം നൽകി യുഎസ്
Mail This Article
ഹൂസ്റ്റണ്‍∙ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അനന്തമായി നീളുന്നതിന്‍റെ സമ്മര്‍ദം ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ക്കുമുണ്ട്. അതിന്‍റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് യുക്രെയ്ന് ആയുധം അടക്കമുള്ള സഹായം നല്‍കുന്നതു തന്നെയാണ്. യുക്രെയ്ന് സഹായം നല്‍കുന്നതിനെതിരെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്തു വന്നതോടെ പ്രസിഡന്‍റിന് നല്‍കാന്‍ കഴിയുന്ന ഫണ്ടുകളുടെ കാര്യത്തിലും കടുത്ത നിയന്ത്രണമാണുള്ളത്. ഇതെല്ലാം ബൈഡന്‍ ഭരണകൂടത്തെ സമ്മര്‍ദത്തിലാഴ്ത്തുന്നതായാണ് യുഎസിലെ രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
യുക്രെയ്‌നെ സഹായിക്കുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷത്തെ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും അവസാന പാക്കേജ് പ്രഖ്യാപിച്ചു. ഇതോടെ ജോ ബൈഡന്‍ ഭരണകൂടത്തിന്‍റെ പക്കലുള്ള നിലവിലുള്ള ഫണ്ടിങ് തീര്‍ന്നതായാണ് വിവരം. കൂടുതല്‍ പണം അനുവദിക്കാത്ത പക്ഷം യുക്രെയ്ന് യുഎസ് സഹായം നല്‍കുക ഏറെക്കുറേ അസാധ്യമാണ്. ഏറ്റവും പുതിയ പാക്കേജിലെ ആയുധങ്ങളും ഉപകരണങ്ങളും 250 മില്യൻ ഡോളര്‍ വരെ വിലമതിക്കുന്നവയാണ്, 'യുക്രെയ്‌നിനായി മുമ്പ് നിര്‍ദ്ദേശിച്ച തുകയ്ക്ക് കീഴിലാണ്' ഇവ നല്‍കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
'പുതിയ പാക്കേജില്‍ വ്യോമ പ്രതിരോധ യുദ്ധോപകരണങ്ങള്‍, മറ്റ് വ്യോമ പ്രതിരോധ സംവിധാന ഘടകങ്ങള്‍, ഉയര്‍ന്ന ചലനശേഷിയുള്ള പീരങ്കി റോക്കറ്റ് സംവിധാനങ്ങള്‍ക്കുള്ള അധിക വെടിമരുന്ന്, 155 എംഎം, 105 എംഎം പീരങ്കി വെടിയുണ്ടകള്‍, കവച വിരുദ്ധ യുദ്ധോപകരണങ്ങള്‍, 15 ദശലക്ഷത്തിലധികം വെടിയുണ്ടകള്‍ എന്നിവ ഉള്‍പ്പെടുന്നതായും ബ്ലിങ്കെന്‍ വെളിപ്പെടുത്തിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതുപോലുള്ള സഹായ പാക്കേജുകള്‍ പ്രസിഡന്‍ഷ്യല്‍ ഡ്രോഡൗണ്‍ അതോറിറ്റിയുടെ കീഴിലാണ് വരുന്നത്. ഇത് പ്രതിരോധ വകുപ്പിന്‍റെ സ്റ്റോക്കുകളില്‍ നിന്ന് നേരിട്ട് ആയുധങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനാല്‍ അവ വേഗത്തില്‍ യുക്രെയ്‌നിലേക്ക് എത്തിക്കാനാകും. ആയുധ നിര്‍മ്മാതാക്കളുമായി കരാറില്‍ ഒപ്പുവെച്ച് കീവിനു വേണ്ടി ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ വകുപ്പിനെ പ്രാപ്തമാക്കുന്ന, കോണ്‍ഗ്രസ് അംഗീകരിച്ച യുക്രെയ്ന്‍ സുരക്ഷാ സഹായ പദ്ധതിയില്‍ നിന്നുള്ള ഫണ്ട് ഇതിനോടകം പൂര്‍ണമായി ഉപയോഗിച്ചു കഴിഞ്ഞു.
''യുക്രെയ്‌ന് സ്വയം പ്രതിരോധിക്കാനും അതിന്‍റെ ഭാവി സുരക്ഷിതമാക്കാനും സഹായിക്കുന്നതിലൂടെ നമ്മുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് എത്രയും വേഗം വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ആന്റണി ബ്ലിങ്കെന്‍ ഓര്‍മിപ്പിച്ചു. യുക്രെയ്ന് സഹായം നല്‍കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അംഗീകരിച്ച ധനസഹായം ഉടന്‍ അവസാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ബൈഡന്‍ ഭരണകൂടം, യുക്രെയ്നിനായുള്ള വൈറ്റ് ഹൗസിന്‍റെ 60 ബില്യൻ ഡോളറിന്‍റെ അനുബന്ധ ബജറ്റ് അഭ്യര്‍ത്ഥന പാസാക്കുന്നതില്‍ കാട്ടുന്ന വിമുഖതയെ വിമര്‍ശിച്ചിരുന്നു.
ഈ മാസം അവസാനം യുക്രെയ്നിന് ഒരു സഹായ പാക്കേജ് കൂടി നല്‍കാന്‍ പദ്ധതിയിടുന്നതായി ഡിസംബര്‍ 18 ന് ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ അതിനുശേഷം കൂടുതല്‍ സഹായം നല്‍കുന്നതിന് ഫണ്ട് തടസം പ്രശ്‌നമാകുമെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നു. ഇതിന് കോണ്‍ഗ്രസിന്‍റെ പിന്തുണയും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
ക്യാപിറ്റോള്‍ ഹില്ലില്‍, റിപ്പബ്ലിക്കന്‍മാര്‍ യുക്രെയ്‌നിനുള്ള പുതിയ ധനസഹയത്തിന് എതിരു നില്‍ക്കുകയാണ്. കുടിയേറ്റക്കാരെ അകറ്റി നിര്‍ത്താന്‍ അതിര്‍ത്തിയില്‍ കര്‍ശനമായ നിയന്ത്രണ നടപടികള്‍ വേണമെന്ന GOP യുടെ ആവശ്യം സാധിക്കുന്നതിന് ഡെമോക്രാറ്റുകള്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ യുക്രെയ്ന് സഹായം നല്‍കാനുള്ള തീരുമാനം റിപ്പബ്ലിക്കന്‍മാര്‍ അംഗീകരിക്കാന്‍ വഴിയുള്ളൂ എന്നാണ് രാഷ്ട്രീയ വിദഗാധര്‍ ചൂണ്ടിക്കാട്ടുന്നത്.
2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യുഎസ് 44.2 ബില്യണ്‍ ഡോളറിലധികം സൈനിക സഹായം യുക്രെയ്‌നിന് നല്‍കിയിട്ടുണ്ടെന്ന് പെന്റഗണ്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റില്‍ പറയുന്നു. യുഎസ് പൗരന്‍മാര്‍ക്കിടയില്‍ പോലും യുക്രെയ്ന് സഹായം നല്‍കുന്നതില്‍ രണ്ടഭിപ്രായമാണ് ഉള്ളതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.