ADVERTISEMENT

പലചരക്കു കടയിൽ സഹായിയായി ജീവിതയാത്ര തുടങ്ങിയ ചാർലി മുൻഗറിന്റെ നൂറാം ജന്മവാർഷികം ഇന്ന്. കഴിഞ്ഞ നവംബർ 28 ന് വിടവാങ്ങുമ്പോൾ ചാർലി മുൻഗർ ലോകത്തെ ഏറ്റവും സമ്പന്നരായ നിക്ഷേപകരുടെ ഗണത്തിലാണ് ഇടംപിടിച്ചിരുന്നത്. കൗമാരത്തിൽ, വാറൻ ബഫറ്റിന്‍റെ മുത്തച്ഛന്‍റെ ബഫറ്റ് ആൻഡ് സൺ എന്ന പലചരക്ക് കടയിലായിരുന്നു ചാർലി മുൻഗർ ആദ്യ ജോലി സ്വന്തമാക്കിയത്. 

1941-ൽ, ഗണിതപഠനത്തിനായി മിഷിഗൻ സർവകലാശാലയിൽ ചേരാൻ മുൻഗർ ഈ ജോലി വിട്ടു. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുഎസ് യുദ്ധം പ്രഖ്യാപിച്ചതോടെ പഠനം ഉപേക്ഷിച്ച് 1943 ൽ, 19 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെ, ചാർലി യുഎസ് ആർമി എയർ കോറിൽ സെക്കൻഡ് ലെഫ്റ്റനന്‍റായി ചേർന്നു. ആർമി ഇന്‍റലിജൻസ് ടെസ്റ്റിൽ ഉയർന്ന സ്കോർ നേടിയ ചാർലിയെ, പസദേനയിലെ കാൽടെക്കിൽ സൈന്യം പഠനത്തിനായി അയച്ചു. പഠനത്തിലും സൈനിക സേവനത്തിലും മികവ് പുലർത്തിയ മുൻഗർ 1945 ൽ നാൻസി ഹഗ്ഗിൻസിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്. 

കുറച്ചു വർഷങ്ങൾക്കു ശേഷം ബിരുദപഠനത്തിനായി ചാർലി ഹാർവഡ് ലോ സ്കൂളിൽ ചേർന്നു. ഇതിനിടെ, 8 വർഷത്തെ ദാമ്പത്യത്തിനു ശേഷം നാൻസി ഹഗ്ഗിൻസിൽനിന്നു ചാർലി വിവാഹമോചനം നേടി. സമ്പാദ്യം മുഴുവൻ ഭാര്യയ്ക്ക് നൽകേണ്ടി വന്ന ചാർലിക്ക് എട്ടു വയസ്സുള്ള മകൻ ടെഡിയുടെ മരണവും വലിയ ആഘാതമായി. പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിലാണ് രണ്ടു കുട്ടികളുടെ അമ്മയായ നാൻസി ബാരിയെ ചാർലി കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും വിവാഹം കഴിച്ചു. പിതാവിന്‍റെ മരണശേഷം, കുടുംബത്തിന്‍റെ ഉത്തരവാദിത്തം നിർവഹിക്കുന്നതിനായി ചാർലി നെബ്രാസ്‌കയിലേക്ക് മടങ്ങി. 

∙ ആത്മസുഹൃത്തിനെ കണ്ടുമുട്ടുന്നു
തിരികെ നെബ്രാസ്‌കയിലെത്തിയ ചാർലി  വാറൻ ബഫറ്റിനെ  കണ്ടുമുട്ടി. കലിഫോർണിയയിലേക്ക് മടങ്ങിയതിന് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നു. കലിഫോർണിയയിൽ, റിയൽ എസ്റ്റേറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചാർലി സ്വന്തം നിയമ സ്ഥാപനം ആരംഭിച്ചു. കോളജ്, പട്ടാള കാലം മുതൽ കാർഡ് കളിക്കാനുള്ള താൽപര്യം ഉണ്ടായിരുന്നതിനാൽ, അത് നിക്ഷേപ കഴിവുകൾ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും ഉപയോഗിക്കാൻ ശ്രമിച്ചു. നിയമവഴിയിൽനിന്നു മാറി നിക്ഷേപത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ചാർലിക്ക് അധിക കാലം വേണ്ടി വന്നില്ല. നിക്ഷേപ മേഖലയിൽനിന്നു ലാഭം സമ്പാദിച്ച് ചാർലി മുന്നേറി. തുടർന്ന് ജാക്ക് വീലറുമായി ചേർന്ന് 'വീലർ, മുൻഗർ ആൻഡ് കമ്പനി' എന്ന ഒരു നിക്ഷേപ സ്ഥാപനം ആരംഭിച്ചു.

1973 ലും 1974 ലും ചാർലിക്ക് വലിയ നഷ്ടം നേരിട്ടതോടെ 1976 ൽ നിക്ഷേപ പങ്കാളിത്തം പൂർണ്ണമായും നിർത്താൻ ചാർലി നിർബന്ധിതനായി. കുറച്ചു വർഷങ്ങൾക്ക് ശേഷം ചാർലിയുടെ ഒരു കണ്ണിൽ തിമിരത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തിമിരത്തെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു കണ്ണിൽ കാഴ്ചക്കുറവ് അനുഭവപ്പെട്ടു. ഇക്കാലത്ത് ഇരുകണ്ണുകളിലെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെ ബ്രെയിലി ലിപി പഠിക്കാൻ തുടങ്ങിയെങ്കിലും പിന്നീട് കാഴ്ച വീണ്ടെടുത്തു. 

കാഴ്ചയ്ക്ക് പ്രശ്നങ്ങൾ നേരിട്ട കാലത്ത് ചാർലി നിക്ഷേപങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കാൻ തുടങ്ങിയിരുന്നു. കൂടുതൽ അറിവു നേടിയ ചാർലി നിക്ഷേപ മേഖലയിലേക്ക് മടങ്ങിയെത്തി. താമസിയാതെ ബഫറ്റിനൊപ്പം നിക്ഷേപം ആരംഭിച്ചു, ക്രമേണ ബഫറ്റിന്‍റെ നിക്ഷേപ ഉപദേശകനായി. ഇരുവരും കൗമാരത്തിൽ ബഫറ്റിന്‍റെ മുത്തച്ഛന്‍റെ പലചരക്ക് കടയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മുൻഗറും ബഫറ്റും ഇക്കാലത്താണ് മനസ്സിലാക്കിയത്. 1978-ൽ ബെർക്ക്‌ഷെർ ഹാത്ത്‌വേയുടെ വൈസ് ചെയർമാനായതോടെ ചാർലി ലോകം മുഴുവനുള്ള നിക്ഷേപകരുടെ ശ്രദ്ധാക്രേന്ദമായി മാറി.

Image Credit: X/ cfapath
Image Credit: X/ cfapath

∙ ബഫറ്റിന് സഹോദരതുല്യൻ
ബെർക്ക്‌ഷെർ വൈസ് ചെയർമാനായി മാറിയതിനുശേഷം, ബെർക്ക്‌ഷെറിന് മൂലധനം അനുവദിക്കുന്നതിലും തന്‍റെ ബിസിനസ് പങ്കാളിക്ക് തെറ്റുപറ്റിയതായി കരുതിയപ്പോഴും പരസ്യപ്രതികരണങ്ങൾക്ക് മുതിരാതെ ബഫറ്റുമായി ചേർന്ന് തന്നെ ചാർലി പ്രവർത്തിച്ചു. ‘ബഫറ്റിനൊപ്പം ഒരു ടീമെന്ന നിലയിൽ പ്രവർത്തിച്ച ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളായിരുന്നു ചാർലി. വ്യക്തിപരമായി ബഫറ്റിന് ഇതൊരു വലിയ നഷ്ടമാണെന്ന് എനിക്ക് ഉറപ്പുണ്ട്’ – ന്യൂജഴ്‌സിയിലെ ലെ ചെറി ലെയ്‌ൻ ഇൻവെസ്റ്റ്‌മെന്‍റിന്‍റെ പങ്കാളിയായ റിക്ക് മെക്‌ലർ ചാർലിയുടെ വിയോഗ വേളയിൽ പറഞ്ഞു. വളരെ നല്ല ഓഹരികൾ ന്യായമായ വിലയ്ക്ക് വാങ്ങുക. അതിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് വീണ്ടും നിക്ഷേപിക്കുക. തുടർച്ചയായ വളർച്ചയും കൃത്യമായ പണമൊഴുക്കും ഉറപ്പുവരുത്തുകയെന്നതായിരുന്നു ചാർലി ഇഷ്ടപ്പെട്ടിരുന്നത്. ഇത് തന്നെയായിരുന്നു ബഫറ്റിനും പ്രിയങ്കരമായ നിക്ഷപക തന്ത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com