ഇസ്രയേലും ഗസയും തമ്മിലുള്ള ഏറ്റമുട്ടല്‍ അതിരു കടക്കുമോ; യുഎസിന് ആശങ്ക
Mail This Article
ഹൂസ്റ്റണ്‍ ∙ ഹമാസിനെതിരെ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ അശാന്തി പടരുമോ എന്ന ആശങ്കയിലാണ് ലോകം. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിമത സ്വരം കടുപ്പിച്ചിരിക്കുകയാണ്. ഇതോടെ ഹമാസും ഇസ്രായേല്‍ പ്രതിരോധ സേനയും (ഐഡിഎഫ്) തമ്മിലുള്ള പോരാട്ടം മധ്യ പൂര്‍വേഷ്യയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ബൈഡന്‍ ഭരണകൂടം ശ്രമം തുടങ്ങിയതായാണ് നയതന്ത്ര രംഗത്തുനിന്നുള്ള വാര്‍ത്തകള്‍.
ഏകദേശം 45,000 യുഎസ് സൈനികര്‍ വിവിധ ഓപ്പറേഷനുകളിലായി മധ്യപൂര്‍വേഷ്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 'പരിധി വിടും' എന്ന ആശങ്കയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പടരുന്നത്. മരണത്തിലും നാശത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങളോ സായുധ ഗ്രൂപ്പുകളിലോ യുദ്ധത്തില്‍ പങ്കുചേരാന്‍ തീരുമാനിക്കുന്നതിനുള്ള സാഹചര്യവുമാണുള്ളത്.
ഗാസയില്‍ ഇസ്രയേല്‍ സേന ഉപയോഗിക്കുന്ന മാരകായുധങ്ങളുടെ വ്യാപ്തി ഒക്ടോബര്‍ അവസാനം ഭൂതല യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. സമീപകാല കണക്കനുസരിച്ച്, ഗാസയിലെ 70% വീടുകളും മറ്റെല്ലാ കെട്ടിടങ്ങളുടെയും പകുതിയും കേടുപാടുകള്‍ സംഭവിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
22,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും 85% പേര്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു. കൂടാതെ നാശത്തിന്റെ വ്യാപ്തി രണ്ടാം ലോകമഹായുദ്ധസമയത്ത് ഡ്രെസ്ഡനിലും ഹാംബര്‍ഗിലും സഖ്യകക്ഷികള്‍ നടത്തിയ ബോംബാക്രമണവുമായി താരതമ്യപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വികസിച്ചിരിക്കുകയാണ്.
അതിനിടെ ഇസ്രായേല്‍-ഹമാസ് യുദ്ധം മറ്റിടങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേലും ഇറാന്‍ വിന്യസിച്ചിരിക്കുന്ന ഷിയ മിലീഷ്യ ഹിസ്ബുള്ളയും തമ്മില്‍ ദിവസേന ഏറ്റുമുട്ടലുകള്‍ നടക്കുന്നു.
ഡിസംബര്‍ 31 ന്, ഒരു ചെങ്കടലില്‍ ഒരു ചരക്ക് കപ്പലിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച മിസൈലുകള്‍ അമേരിക്കന്‍ ഡിസ്‌ട്രോയര്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് അതേ കപ്പലിനെ ആക്രമിച്ച ഹൂതി ബോട്ടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കപ്പലിലുണ്ടായിരുന്ന ഹൂതി പോരാളികളെ കൊല്ലുകയും ചെയ്തു. എന്നിരുന്നാലും, ഇതുപോലുള്ള സംഭവങ്ങള്‍ ഇസ്രായേലിനെയോ അമേരിക്കന്‍ യുദ്ധക്കപ്പലുകളെയോ നേരിട്ട് ലക്ഷ്യം വയ്ക്കാന്‍ ഇറാനെ പ്രേരിപ്പിക്കാനിടയില്ല.
അറബ് രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് കടക്കാനുള്ള സാധ്യതയും കുറവാണ്. ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങള്‍ സൃഷ്ടിച്ച വന്‍ മരണസംഖ്യ അറബ് ലോകത്തുടനീളം പ്രകടനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.