ADVERTISEMENT

പെൻസിൽവേനിയ∙ പിതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 32 വയസ്സുകാരനായ പ്രതി ജസ്റ്റിൻ മോഹൻ, കൃത്യം നടത്തിയ ശേഷം പിതാവിന്‍റെ വെട്ടിയെടുത്ത തലയുമായി നിൽക്കുന്ന വിഡിയോ യുട്യൂബിൽ പങ്കുവച്ചു. ഇത് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ വിഡിയോ യുട്യൂബ് നീക്കം ചെയ്തു. മൈക്കൽ മോഹനാണ് (68) കൊല്ലപ്പെട്ടത്.

പെൻസിൽവേനിയയിലെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. പ്രതിക്കെതിരെ കൊലപാതകം, മൃതദേഹം ദുരുപയോഗം ചെയ്യൽ, കൊലപാതകം നടത്താനുള്ള ഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിനുള്ള ഉപകരണം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി.  മൈക്കലിന്റെ തലയില്ലാത്ത മൃതദേഹം വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ ഡെനിസ് എമർജൻസി നമ്പറിലേക്കു വിളിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണിക്കു വീട്ടിൽനിന്നു പോയ താൻ തിരിച്ചെത്തിയപ്പോൾ മകനെയും ഭർത്താവിന്‍റെ കാറും കാണാനില്ലെന്നും ഡെനിസ് അറിയിച്ചു. തുടർന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. കുളിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

വെട്ടുകത്തിയും പാചകത്തിന് ഉപയോഗിക്കുന്ന മറ്റൊരു വലിയ കത്തിയും ബാത്ത് ടബ്ബിൽനിന്ന് പൊലീസ് കണ്ടെത്തി. കുളിമുറിയോടു ചേർന്നുള്ള ഒന്നാം നിലയിലെ കിടപ്പുമുറിയിൽ പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തിനുള്ളിൽ ഒരു പ്ലാസ്റ്റിക് ബാഗിൽ നിന്നാണ് മൈക്കൽ മോഹന്‍റെ തല കണ്ടെത്തിയത്. പെൻസിൽവേനിയയിലെ ഫോർട്ട് ഇന്ത്യൻടൗണിൽനിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിനെ പ്രതി എതിർത്തില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അക്രമം തടയുന്നതിന്  കർശനമായ നയങ്ങൾ യുട്യൂബിനുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ജസ്റ്റിന്റെ വിഡിയോയും അത് അപ്​ലോഡ് ചെയ്ത ചാനലും നീക്കം ചെയ്തു. ആരെങ്കിലും വീണ്ടും ഈ വിഡിയോ അപ്‌ലോഡ് ചെയ്‌താൽ അത് നീക്കം ചെയ്യാൻ ടീം നിരീക്ഷണം നടത്തുന്നുണ്ടെന്നും യുട്യൂബ് വക്താവ് വ്യക്തമാക്കി.

English Summary:

US Man, 33, Arrested After Allegedly Beheading Father And Showing His Head On YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com