ADVERTISEMENT

കൊളറാഡോ ∙ വീട്ടി‌ൽ വള‍ർത്തിയിരുന്ന പല്ലിയുടെ കടിയേറ്റ യുവാവ് മരിച്ചു. ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റാണ്  കൊളറാഡോ സ്വദേശിയായ ക്രിസ്റ്റഫർ വാർഡിന്‍റെ (34) മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഫെബ്രുവരി 12 നാണ് വീട്ടിൽ വളർത്തിയിരുന്ന ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട രണ്ട് പല്ലികളിൽ ഒന്ന് ക്രിസ്റ്റഫർ വാർഡിനെ കടിച്ചത്. കടിയേറ്റ ഉടൻ തന്നെ വാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം മരിച്ചു. 

പല്ലി കടിച്ചപ്പോൾ, ഹൃദയത്തിന്‍റെയും കരളിന്‍റെയും പ്രവർത്തനത്തെ ബാധിക്കുന്ന വിഷം വാർഡിന്‍റെ ശരീരത്തിലെത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടെ യുഎസിൽ ആദ്യമായിട്ടാണ് ഗില മോൺസ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റുള്ള മരണം സംഭവിക്കുന്നത്. 

പല്ലിയുടെ കടിയേറ്റ ഉടൻ ശ്വാസം തടസ്സം അനുഭവപ്പെടുകയും പലതവണ ഛർദ്ദിക്കുകയും ചെയ്തെന്ന് വാർഡിന്റെ  കാമുകി പറഞ്ഞു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് വീട്ടിൽ വളർത്തിയിരുന്ന രണ്ടു പല്ലികളെയും ലേക്‌വുഡിലെ മൃഗസംരക്ഷണ അധികൃതർക്കു കൈമാറിയെന്നും കാമുകി അറിയിച്ചു. വാർഡ് വള‍ർത്തിയിരുന്ന വിവിധ ഇനത്തിൽപ്പെട്ട 26 ചിലന്തികളെയും മൃഗസംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി.

തെക്കുപടിഞ്ഞാറൻ യുഎസിന്‍റെ ചില ഭാഗങ്ങളിലും മെക്സിക്കോയുടെ സമീപ പ്രദേശങ്ങളിലും വസിക്കുന്ന വിഷമുള്ള ഉരഗങ്ങളാണ് ഗില മോൺസ്റ്റർ പല്ലികൾ. അവരുടെ കടിയേറ്റാൽ തീവ്രമായ വേദന ഉണ്ടാകുകയും ഇര തളരുകയും ചെയ്യും. പക്ഷേ മാരക വിഷമില്ലാത്തതിനാൽ മരണം സംഭവിക്കുക അപൂർവമാണ്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും ഇവയെ സ്വന്തമാക്കാൻ നിയമപരമായി സാധിക്കും.  കൊളറാഡോയിൽ പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഗില്ല മോൺസ്റ്റർ പല്ലിയെ വളർത്താൻ സാധിക്കൂ. ക്രിസ്റ്റഫർ വാർഡിന് ഇതിന് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടക്കുകയാണ്.

English Summary:

US man dies after being bitten by venomous pet lizard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com