ADVERTISEMENT

അതിശയോക്തിയാണെന്നു കരുതാൻ വരട്ടെ. മലയാള സിനിമ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമ്പോൾ മറുകരയിലുള്ള മലയാളിയുടെ ദുരവസ്ഥയാണിത്.  തെക്കേ ഇന്ത്യയിലെ സാമാന്യം ഭേദപ്പെട്ട സിനിമാ ആസ്വാദകരാണ് മലയാളികൾ. ചുരുക്കം ചില ഫാൻസുകാരെ മാറ്റി നിർത്തിയാൽ, തീയറ്ററിൽ പടക്കം പൊട്ടിക്കാനോ പോസ്റ്ററിൽ പാലഭിഷേകം നടത്താനോ മലയാളി മുതിരാറില്ല. കാനഡയിലും സ്ഥിതി വ്യത്യസ്തമല്ല. അത് കൊണ്ട് തന്നെയാവണം പൊതുവെ ഇതര ഭാഷാ സിനിമകളോട് മുഖം തിരിക്കുന്ന പ്രദർശന രംഗത്തെ ഭീമന്മാരിൽ ഒരാളായ സിനിപ്ലെക്സ് എന്ന കമ്പനി മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ കാനഡയിൽ മുന്നോട്ടു വന്നത്. മലയാളികൾ ധാരാളമുള്ള കാനഡയിൽ പ്രദർശന വിജയം നേടാനാകുമെന്നും ലാഭമുണ്ടാക്കാൻ കഴിയും എന്നുള്ള സിനിപ്ളെക്സിന്റെ ധാരണ പിശകിയതുമില്ല. മലയാളം സിനിമകൾ സിനിപ്ലെക്സിൽ ധാരാളമായി വിജയം നേടാൻ തുടങ്ങി,

ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളോടൊപ്പം സിനിപ്ലെക്സിൽ പ്രദർശിപ്പിക്കാൻ മലയാള ചിത്രങ്ങൾക്കാകുന്നു എന്നത് ചില്ലറ അഭിമാനമല്ല മലയാളിക്ക് നേടിക്കൊടുത്തത്. സിനിമാ രംഗത്തെ ഭീമന്മാരായ തെലുങ്ക്, തമിഴ് ആരാധകർക്ക് കിട്ടാത്ത സൗഭാഗ്യമാണ് ഇത് വഴി മലയാളിക്ക് ലഭിച്ചത്.  വൃത്തിയുള്ള തീയറ്ററുകൾ, ലോകോത്തര നിലവാരത്തിലുള്ള ശബ്ദ ക്രമീകരണം എന്നിവ തുച്ഛമായ നിരക്കിൽ  ആസ്വദിക്കാൻ ഇത് മൂലം മലയാളിക്ക് കഴിയുന്നു.

സിനിപ്ലെക്സിൽ റിലീസായ "അയ്യപ്പനും കോശിയും", "അഞ്ചാം പാതിരാ", "ദി ഓസ്കാർ ഗോസ് ടു",  "റോഷാക്ക്", "രോമാഞ്ചം", "ഗരുഡൻ", "കണ്ണൂർ സ്‌ക്വാഡ്" തുടങ്ങി ഒട്ടനവധി  ചിത്രങ്ങൾ കാനഡയിൽ  അക്ഷരാർത്ഥത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു എന്ന് തന്നെ പറയാം.

ഈ ചിത്രങ്ങളുടെ വൻവിജയം ചിലരുടെ കണ്ണ് മഞ്ഞളിപ്പിച്ചത്രേ. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ടായിരുന്നു. കമ്മീഷൻ വ്യവസ്ഥയിൽ കൂടുതൽ ലാഭമുണ്ടാക്കാനുള്ള ചിലരുടെ വക്രബുദ്ധി പ്രവർത്തിച്ചു തുടങ്ങി എന്നാണ് ജനസംസാരം. മലയാള സിനിമാ ലോകം മുഴുവൻ ആവേശത്തോടെ നോക്കിയിരുന്ന "കുറുപ്പ്"  എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചിലർ മലയാള സിനിമാലോകം ഇത് വരെ കാണാത്ത രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി ഈ ചിത്രത്തിന്റെ പ്രദർശനം തടസ്സപ്പെടുത്താൻ ശ്രമിച്ചു.

മലയാളം സിനിമകൾ  അമിത വില ഈടാക്കി  നിലവാരം കുറഞ്ഞ തീയറ്ററിൽ പ്രദർശിപ്പിച്ചു കൊള്ള ലാഭം നേടിയിരുന്ന ഒരു കോക്കസാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് എന്ന് പറയപ്പെടുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന ചിന്താഗതിയാകണം ഇതിന്റെ പിന്നിൽ.

കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ സിനിപ്ലെക്സ് മലയാളം ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്നും പിന്മാറുമെന്നും അപ്പോൾ തങ്ങളുടെ കുത്തകയും അപ്രമാദിത്തവും എക്കാലവും നിലനിൽക്കുമെന്നും ഇത് വഴി കൂടുതൽ ലാഭം നേടാമെന്നും ഒരു പക്ഷെ ഭാവിയിൽ നിർമാണ വിതരണ കമ്പനികളുമായി വില പേശി കുറഞ്ഞ തുകയ്ക്ക് തങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കും എന്നും കൂടി കരുതിയാകണം ഈ നീക്കം.

"കുറുപ്പ്" എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്ങ്ങളിൽ കനേഡിയൻ  റോയൽ പോലീസ് അന്വേഷണം ഏറ്റെടുത്തതോടെ ഇത്തരം ആളുകളുടെ പത്തി തൽക്കാലത്തേക്ക് താണു. പിന്നീട് ഇക്കൂട്ടരെ കാണുന്നത് ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണത്തോടെ ഇറങ്ങിയ "മലൈക്കോട്ടൈ വാലിബന്റെ" സമയത്തായിരുന്നു. ഒട്ടനവധി പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് വൻ പ്രീ-ബുക്കിംഗ് ആണ് കാനഡയിൽ ഉടനീളം ലഭിച്ചത്. നിരാശാജനകം എന്ന് പറയട്ടെ, വിതരണാവകാശം നേടിയവരിൽ ചിലർ സിനിപ്ളെക്സിനെ ഈ ചിത്രം പ്രദര്ശിപ്പിക്കുന്നതിൽ നിന്നും വിലക്കി. മുൻ‌കൂർ ധാരണ പ്രകാരം ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ച സിനിപ്ലെക്സ് ചിത്രത്തിന് വൻ പരസ്യം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രദർശനം നടത്താനിരുന്ന ഒരു തീയറ്ററിലെ  ചുമരിൽ നിന്നും നിർഭാഗ്യവശാൽ വെടിയുണ്ടകൾ കണ്ടെടുക്കുകയും ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ തിരക്കഥയുടെ ഭാഗമായാണോ വെടിയുണ്ടകൾ കണ്ടെടുത്തത് എന്നതിലേക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

മുൻ‌കൂർ ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകി ഇതോടെ സിനിപ്ലെക്സ് ഈ വിഷയത്തിൽ നിന്നും തലയൂരി. അല്ലെങ്കിൽ തന്നെ ശതകോടികൾ നിർമാണ ചിലവുള്ള ഹോളിവുഡ് ചിത്രങ്ങളുള്ളപ്പോൾ മലയാളം സിനിമകൾ പ്രദർശിപ്പിക്കണം എന്ന് സിനിപ്ളെക്സ് എന്തിനു നിർബന്ധം പിടിക്കണം? നഷ്ടം മലയാളിക്കും മലയാള സിനിമയ്ക്കും മാത്രം. പിന്നീട് ഇറങ്ങിയ ചിത്രങ്ങൾ ഒന്നും തന്നെ സിനിപ്ലെക്സിൽ പ്രദർശിപ്പിച്ചിരുന്നില്ല. ശരിയായ ശബ്ദക്രമീകരണങ്ങൾ  പോലുമില്ലാത്ത ചെറിയ തീയേറ്ററുകൾ വാടകയ്‌ക്കെടുത്തു മലയാളിയുടെ സിനിമാ പ്രേമത്തെ പരീക്ഷിക്കുകയാണ്. അമിതമായ നിരക്ക് ഈടാക്കി പഴയ നാടകശാലകളെ അനുസ്മരിപ്പിക്കുന്ന നിലവാരം കുറഞ്ഞ തീയറ്ററുകളാണ് ഇപ്പോൾ വിതരണക്കാർ തിരഞ്ഞെടുക്കുന്നത് . ചെറിയ വാടകയും ഉയർന്ന ലാഭവും.  

ഭ്രമയുഗവും, മഞ്ഞുമ്മേൽ ബോയ്‌സുമെല്ലാം ഇത്തരം ചെറിയ തീയേറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. ഇവയിൽ പലതും നഗരത്തിൽ നിന്നും ഏറെ അകലെയാണെന്നതും സിനിമാ പ്രേമികളെ വലയ്ക്കുന്നു. മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ "ആടുജീവിതം" ഇത്തരം ഒരു ചെറിയ തീയേറ്ററിലാണ് പ്രദർശിപ്പിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്. സിനിമാ പ്രേമികൾക്ക് തീരാ നഷ്ടമായിരിക്കും ഈ തീരുമാനം.

ഈ പ്രവണത തുടർന്നാൽ ഇത്തരം പ്രദർശനങ്ങളെ ബഹിഷ്കരിക്കാൻ മലയാളികൾ കൂട്ടായി തീരുമാനമെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇവിടെയുള്ള പല കമ്യുണിറ്റികളും ഇതേ ചൊല്ലിയുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ തന്നെ ഒരു കൂട്ടം സിനിമാ പ്രേമികൾ ഈ ബഹിഷ്കരണം ആരംഭിച്ചു കഴിഞ്ഞത്രേ. മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമായ മഞ്ഞുമ്മൽ ബോയ്സ് വെറും രണ്ടു തവണയാണ് ചില തീയേറ്ററുകളിൽ  പ്രദർശിപ്പിച്ചത് എന്നറിയുക, രോമാഞ്ചവും ഹൃദയവുമെല്ലാം നാലും അഞ്ചും ആഴ്ചകൾ ആണ് സിനിപ്ലെക്സിൽ പ്രദർശിപ്പിച്ചത് എന്നറിയുമ്പോളാണ് മലയാള സിനിമ ഇത് മൂലം നേരിടുന്ന തിരിച്ചടിയുടെ വ്യാപ്തി നമുക്ക് മനസ്സിലാകുന്നത്.

ഇതിനെതിരെ സിനിമ പ്രേമികളും ചലച്ചിത്ര പ്രവർത്തകരും അണി നിരക്കണം എന്നാണ് കാനഡയിലെ ബഹുഭൂരിപക്ഷം സിനിമാ പ്രേമികളും ആഗ്രഹിക്കുന്നത്. ചിത്രങ്ങളുടെ പ്രദർശന അവകാശം വിൽക്കുമ്പോൾ തിയറ്ററുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്താൻ വിതരണ കമ്പനികളും നിർമാതാക്കളും ശ്രമിക്കണം എന്നാണ് അവരുടെ അപേക്ഷ. സിനിപ്ലെക്സ് പോലെയുള്ള തീയറ്ററുകൾ നമുക്ക് തുറന്നു തരുന്നത് ആസ്വാദനത്തിന്റെയും അഭിമാനത്തിന്റെയും പുതിയ അവസരങ്ങളാണ്. ഭാഷ മനസ്സിലാകാത്ത വിദേശികളടക്കം നമ്മുടെ സിനിമകൾ ആസ്വദിക്കുന്നു എന്നും കൂടി അറിയുക. അത്തരം വാതിലുകൾ കൂടിയാണ് ഇത്തരക്കാർ കൊട്ടിയടയ്ക്കുന്നത്. പല അസോസിയേഷനുകളും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വിതരണക്കാരെ സമീപിച്ചു കഴിഞ്ഞു. ഇനിയും ഈ തരത്തിലുള്ള  മുന്നേറ്റങ്ങൾ  ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

English Summary:

Poor Theater Experience in Canadian Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com