ADVERTISEMENT

മോറിസ് ടൗൺ (ന്യൂജഴ്സി)∙  പതിവ് പോലെയുള്ള ജിമ്മിലെ വ്യായാമത്തിന് ശേഷം മേയ് 4 വ്യാഴാഴ്ച  ഈസ്റ്റ് ഹാനോവറിലെ റൂട്ട് 10 -ലൂടെ വടക്കോട്ടേക്ക് യാത്രയിലായിരുന്നു. പാമ്പാടി തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച പള്ളിയിൽ കൊടുക്കാൻ നെയ്യപ്പത്തോടൊപ്പം പഴം വാങ്ങാനായി പട്ടേൽ ബ്രദേഴ്സിലേക്ക്. രാവിലെ 10.23-ന്  റോഡിൽ എവിടെയോ ഒരു ബംപുള്ളതായി അനുഭവപെട്ടു. അത് കൂട്ടാക്കാതെ യാത്ര തുടരുകയും ചെയ്തു.  10.26-ന് വീട്ടിൽ നിന്ന് വന്ന ഭാര്യ ഇന്ദിരയുടെ കോൾ വന്നപ്പോഴാണ് 3 മിനിറ്റുകൾക്ക് മുൻപ് നടന്നത് ഒരു ഭൂകമ്പമാണെന്ന് അറിയുന്നത്. പിന്നീട് കോളുകളുടെ ഒരു ഒഴുക്ക്  ആയിരുന്നു. സംഭവം നടന്നത് ന്യൂജഴ്‌സിയിൽ  തന്നെ ആയത്കൊണ്ടാണ് കോളുകൾ തുടരെത്തുടരെ എത്തിയത്.

രാവിലെ ജോലിയിലായിരുന്ന ഷാജി വർഗീസ് വീടിന് പുറത്തിറങ്ങി നിന്നു. സുനോജ് തമ്പിയുടെ വീടിരുന്ന വെസ്റ്റ് ഓറഞ്ചിലും, കുലുക്കം അനുഭവപ്പെട്ടു, ഉമ്മൻ ചാക്കോയ്ക്കും ഭൂമികുലുക്കം ഭയമുണ്ടാക്കി. ജോലിയിലായിരുന്ന ഫിലിപ്പ് തങ്കച്ചനും വീട്ടിലായിരുന്ന ഭാര്യ അനിതക്കും കുലുക്കം അനുഭവപ്പെട്ടു. ന്യൂസിറ്റിയിലെ  ഓഫിസിൽ തിരക്കിലായിരുന്നു മൗണ്ട് ഒലിവു സെന്‍റ് തോമസ് ഓർത്തഡോക്സ് വികാരി ഫാ. ഷിബു ഡാനിയലിന്‍റെ സ്വരത്തിലും ഒരു വിഹ്വലത അനുഭവപ്പെട്ടു. ന്യൂവാക്ക് പ്രോസിക്യൂഷൻ ഓഫിസിൽ ജോലിയിലായിരുന്ന അജിത്ത് മാത്തനും കുലുക്കും അനുഭവപ്പെട്ടു. 

കോട്ടയത്തു നിന്ന് ഗായകൻ ബിനോയ് ചാക്കോ, യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ബന്ധു സജിമോൻ, മലയാളം പത്രം ഓഫിസിലെ സിൽജി, ഫിലഡൽഫിയയിലുള്ള മാർത്തോമ്മാ പുരോഹിതിന്‍റെ ഭാര്യയായ ഹണിമോൾ, ഫ്ലോറിഡയിലുള്ള അനിയൻ എബി ജോസഫും ഒക്കെ ന്യൂജഴ്‌സിയിലെ ഭൂമികുലുക്കം നിരീക്ഷിക്കുന്നതായും, വാർത്തകൾ കാണുന്നതായും അറിയിച്ചു. 

ഞാൻ ഉണ്ടായിരുന്നു ഈസ്റ്റ് ഹനോവറിൽ നിന്നും 20 മൈൽ ദൂരത്താണ് ലെമ്പനോൻ. ഐ-78 ലൂടെയും, ഐ-287ലൂടെയും ലെമ്പനോനിൽ എത്താം. 50 മൈലിൽ താഴെ ദൂരം, ഫിലഡൽഫിയയിലേക്കും അതെ ദൂരമാണുള്ളത്.ന്യൂജഴ്‌സിയിലെ ഹണ്ടർടോൺ കൗണ്ടിയിലാണ് ലെമ്പനോൻ. ഇവിടെ ആകെയുള്ളത് 1665 പേർ മാത്രം. ഒന്നോ രണ്ടോ വടക്ക ഇന്ത്യക്കാർ മാത്രം

പ്രഭവകേന്ദ്രമായ ലെമ്പനോനിൽ  റെക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 42 ദശലക്ഷത്തിലധികം പേർക്ക് അനുഭവപ്പെട്ടതായി യുഎസ്‌ ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ന്യൂജഴ്‌സി , കനക്‌ടികട്ട്, പെൻസിൽവേനിയ,ന്യൂയോർക്ക്, മേരിലാൻഡ് എന്നിവിടങ്ങളിലും 200 മൈൽ അകലെയുള്ള  മാസച്യുസിറ്റ്‌സ‌ിലും ഭൂചലനം അനുഭവപ്പെട്ടു. ജെഎഫ്കെ, ന്യൂയോർക് ലിബർട്ടി, ഫിലഡൽഫിയ എന്നിവിടങ്ങളിലെ എയർപോർട്ടിലും സർവീസ് നിർത്തിവെച്ചെങ്കിലും അധികം താമസിയാതെ സർവീസ് പുനരാരംഭിച്ചു. ന്യൂയോർക് ലിബർട്ടി എയർപോർട്ടിലെ എയർട്രാഫിക്കിങ് കൺട്രോളിങ് ടവറിൽ നിന്നും ജോലിക്കാരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. റൺവേകളെല്ലാം സൂക്ഷ്മമായി നിരീക്ഷണങ്ങൾ നടത്തുകയും, ഉച്ചകഴിഞ്ഞ് എല്ലാം തുറക്കുകയും ചെയ്തു. ന്യൂജഴ്‌സി  ഗവർണർ ഫിൻ മർഫി, ന്യൂയോർക്  ഗവർണർ  കാത്തി ഹോക്കുൾ, മേയർ എറിക് ആഡംസ് എന്നിവർ തുടർ ചലനങ്ങൾക്കായി സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഭൂചലനത്തിന്‍റെ ആക്കം 5 മൈൽ ആണെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു.

ഭൂകമ്പത്തെക്കുറിച്ച്  യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെയും വിവരം അറിയിച്ചു. അടിയന്തര ടീമുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറിയും പറഞ്ഞു. ന്യൂജഴ്‌സിയിലെ മറ്റൊരു നഗരമായ ഗ്ലാഡ്സ്റ്റോണിൽ 10 തുടർ ചലനങ്ങൾ ഉണ്ടായതായും ഇതേവരെ 25 തുടർചലനങ്ങൾ ഉണ്ടായതായും യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ന്യൂ ആർക്കിലെ ചില വീടുകൾ ഒഴിപ്പിക്കുകയും അത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചിലരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. യൂണിയൻ ടൗൺഷിപ്പിലെ ഒരു റോഡിൽ വിള്ളലുണ്ടായതും ആശങ്കയുണ്ടാക്കുന്നു.

English Summary:

George thumpayil Shares His Experiences of the Earthquake in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com