പ്രചാരണത്തിൽ പങ്കെടുക്കാതെ മെലാനിയ ട്രംപ്
Mail This Article
ഹൂസ്റ്റണ്‍ ∙ എല്ലാവരുടെയും സംശയം ഒന്നു മാത്രമായിരുന്നു, ട്രംപിന്റെ ഭാര്യ മെലാനിയ എവിടെ പോയി? കൃത്യമായ ഉത്തരം ആര്‍ക്കും ലഭിച്ചതുമില്ല. മെലാനിയയുടെ അസാന്നിധ്യത്തെക്കുറിച്ച് വ്യക്തമാക്കി ട്രംപ് ഇപ്പോൾ രംഗത്തു വന്നിരിക്കുകയാണ്. അടുത്തിടെ ഈസ്റ്റര്‍ ഞായറാഴ്ച മാര്‍എലാഗോയില്‍ മുഴുവന്‍ കുടുംബവും ബ്രഞ്ചിനായി ഒത്തുകൂടിയപ്പോള്‍ മകന്‍ ബാരണ്‍ ട്രംപിനൊപ്പം മെലാനിയയും ഉണ്ടായിരുന്നു. എന്നിരുന്നാലും, മുന്‍ യുഎസ് പ്രസിഡന്റിന്റെ പ്രചാരണ പരിപാടികളില്‍ നിന്നും അവര്‍ വിട്ടുനിന്നത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.
ഫെബ്രുവരിയില്‍ ഫ്‌ളോറിഡ പ്രൈമറിയില്‍ ഭര്‍ത്താവ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ മെലാനിയയും ഒപ്പമുണ്ടായിരുന്നു. അന്നായിരുന്നു അവരുടെ അവസാനത്തെ ഒരുമിച്ചുള്ള പ്രത്യക്ഷപ്പെടല്‍. 2024 നവംബറിലെ തിരഞ്ഞെടുപ്പിന് അദ്ദേഹത്തോടൊപ്പം പ്രചാരണത്തിന് പോകുന്നുണ്ടോ എന്ന ചോദ്യത്തിന്, 'കാത്തിരുന്നു കാണുക' എന്നായിരുന്നു മെലാനിയ നല്‍കിയ മറുപടി.
2015ല്‍ നല്‍കിയ അഭിമുഖത്തില്‍, അന്ന് ഒൻപത് വയസ്സുള്ള ബാരണിന് വേണ്ടി അവനൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മെലാനിയയെ ജനശ്രദ്ധയില്‍ നിന്ന് ഒഴിവാക്കുന്നത് തന്റെ തീരുമാനമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അവരെ പ്രചാരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ സജീവമാകുമെന്നാണ് വിലയിരുത്തുന്നത്. പാം ബീച്ചിലെ ധനസമാഹരണ യോഗത്തില്‍ അവര്‍ എത്തിയിരുന്നു. ഏപ്രില്‍ 20ന് മാര്‍ എ ലഗോ ഇവന്റിലും മെലാനിയ എത്തുമെന്നാണ് കരുതുന്നത്.
'നിങ്ങള്‍ ഈ സ്ത്രീയെ കണ്ടിട്ടുണ്ടോ? എന്തിനാണ് ട്രംപ് അവരെ മറയ്ക്കുന്നത്? ഞങ്ങള്‍ അവരെ മിസ് ചെയ്യുന്നു. കണ്ടെത്തിയാല്‍ 5618322600 എന്ന നമ്പറില്‍ വിളിക്കുക' എന്നിങ്ങനെ പരിഹസിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളുമായി മെലാനിയ ട്രംപിന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.