ADVERTISEMENT

ഹൂസ്റ്റണ്‍∙ അമേരിക്കൻ പ്രസിഡന്‍റ് തിര‍​ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  അഭിപ്രായ സര്‍വേകളില്‍ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനാണ് മുൻതൂക്കം. പക്ഷേ നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ തന്നെ പരാജയപ്പെടുത്താൻ വഴിവിട്ട  നീക്കം നടത്തുന്നതായി ഡോണൾഡ് ട്രംപ് ആരോപിച്ചു.  തനിക്കെതിരെ ബൈഡന്‍ യുഎസ് നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുകയാണെന്ന് ആരോപണത്തിന് പിന്നാലെയാണ് പുതിയ ആരോപണം. 

ജോ ബൈഡന്‍റെ തന്ത്രങ്ങളെ ഹിറ്റ്ലറുടെ രഹസ്യാന്വേഷണ പൊലീസ് വിഭാഗമായ ഗസ്റ്റപ്പോയുമായി താരതമ്യം ചെയ്താണ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. 2024 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥിയായ ട്രംപ് ഫ്ലോറിഡയിലെ തന്‍റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ഉന്നത പാര്‍ട്ടി നേതാക്കളുമായും സമ്പന്നരായ ദാതാക്കളുമായും നടത്തിയ ഒരു സ്വകാര്യ ചടങ്ങിലാണ് ഈ ആരോപണം ഉന്നിയിച്ചത്.  യോഗത്തില്‍ പങ്കെടുത്ത ദാതാവാണ് യുഎസ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ബൈഡന് ജയിക്കാനായി ജർമനിയിലെ നാസി രഹസ്യ പൊലീസ് സേനയായിരുന്ന ഗസ്റ്റപ്പോയെ പോലെ ഭരണക്കൂടം പ്രവർത്തിക്കുന്നു. ഇതാണ് അവർക്ക് വിജയിക്കാനുള്ള ഒരേയൊരു വഴിയെന്ന് ട്രംപ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ 'കീടജീവികള്‍' എന്ന് വിളിക്കുന്നതും കുടിയേറ്റക്കാരെ 'മൃഗങ്ങളുമായി' താരതമ്യപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള ട്രംപിന്‍റെ പല പരാമര്‍ശങ്ങളും വലിയ വിവാദമായിരുന്നു. ട്രംപ് നടത്തുന്ന പല പരാമര്‍ശങ്ങളും പ്രകോപനപരമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റ് എന്നാണ് ബൈഡനെ ട്രംപ് വിശേഷിപ്പിച്ചത്. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നും മറ്റ് പല രാജ്യങ്ങളില്‍ നിന്നും ബൈഡൻ വന്‍തോതില്‍ പണം സ്വീകരിക്കുന്നു. അടിസ്ഥാനപരമായി പറഞ്ഞാല്‍ ബൈഡന്‍ വഞ്ചകനാണ്. തന്‍റെ നിയമപരമായ പ്രശ്നങ്ങള്‍ തന്നെ  അലട്ടാന്‍ താന്‍ അനുവദിക്കില്ല. നിങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുകയാണെങ്കില്‍ അതു നിങ്ങളെ ശ്വാസം മുട്ടിക്കും. ഒരു തരത്തില്‍, ഞാന്‍ കാര്യമാക്കുന്നില്ല. ഇത് നിങ്ങള്‍ക്കറിയാമെന്ന് ട്രംപ് വ്യക്തമാക്കി. 

 തനിക്കെതിരെ രണ്ട് ഫെഡറല്‍ കേസുകള്‍ പ്രോസിക്യൂട്ട് ചെയ്യുന്ന പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിനെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. സൗത്ത് കാരോലൈന സെനറ്റര്‍ ടിം സ്‌കോട്ട്, ന്യൂയോര്‍ക്ക് ജനപ്രതിനിധി എലീസ് സ്റ്റെഫാനിക്, നോർത്ത് ഡെക്കോഡ ഗവര്‍ണര്‍ ഡഗ് ബര്‍ഗം, ഒഹായോ സെനറ്റര്‍ ജെ ഡി വാന്‍സ്, ഫ്ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, ഫ്ലോറിഡ പ്രതിനിധി ബൈറണ്‍ ഡൊണാള്‍ഡ്‌സ്, സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം എന്നിവരുള്‍പ്പെടെ നിരവധി വൈസ് പ്രസിഡന്‍റ് സ്ഥാന മോഹികള്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എതിരാളിയെ ഇല്ലാതാക്കാന്‍ ഡെമോക്രാറ്റിക് ഭരണകൂടം 'വേട്ടയാടല്‍'  നടത്തുകയാണെന്ന് ട്രംപിന്‍റെ പരമാർശത്തെ വൈറ്റ് ഹൗസ് അപലപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com