അയോധ്യയിൽ ഉയരുക ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം
Mail This Article
നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവിൽ അയോധ്യയില്‍ രാമക്ഷേത്ര നിർമാണത്തിന് തുടക്കമാവുകയാണ്. ഇന്ന് ശിലാസ്ഥാപനം നടന്നു. ഇതോടെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം എന്ന പദവി അയോധ്യയ്ക്ക് സ്വന്തമാകും. വാസ്തുവിദ്യയിലെ നഗരശൈലിയിലുള്ള ക്ഷേത്ര വിസ്മയമാകും രാമക്ഷേത്രം എന്നാണ് നിഗമനം.
100 മുതല്‍ 120 എക്കര്‍ ഭൂമി എങ്കിലും ക്ഷേത്രനിര്‍മ്മാണത്തിനായി വേണ്ടി വരും. അങ്ങനെ എങ്കില്‍ കംബോഡിയയിലെ അങ്കോർവാട്ട് ക്ഷേത്രസമുച്ചയത്തിനും (401 ഏക്കർ) തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിനും (155 ഏക്കർ) പിന്നാലെ ലോകത്തിലെ വലിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു ആകും രാമാക്ഷേത്രത്തിന്റെ സ്ഥാനം.
വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര ആണ് ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്പന ചെയ്തിരിക്കുന്നത്. 1983-ൽ വി.എച്ച്.പി. നേതാവ് അശോക് സിംഘൽ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്.
128 അടി ഉയരമാണ് മുന്‍പ് നിശ്ചയിച്ചിരുന്നതെങ്കില്‍ 161 അടി ഉയരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് ഇപ്പോള്‍ തീരുമാനം. ഏകദേശം 84,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ക്ഷേത്രം ഉയരുക. അഞ്ചു താഴികകുടങ്ങളും മൂന്നു നിലകളും ക്ഷേത്രത്തിനു ഉണ്ടാകും. ആദ്യഘട്ടം മൂന്നുവർഷത്തിനകം പൂർത്തിയാകും. പൂർണമായും പൂർത്തിയാകാൻ 10 വർഷമെടുക്കും എന്നാണ് കണക്കുകൂട്ടല്‍.
English Summary- Ram Temple Ayodhya to be among Top Three Largest Temples