അറിഞ്ഞതിലേറെ അജ്ഞാതം; ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള വീടിന്റെ കഥ
Mail This Article
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ്. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷാസൗകര്യങ്ങള്‍ ആണ് അമേരിക്കന്‍ പ്രസിഡന്റിനു നല്‍കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഏറ്റവും പ്രതിരോധ സുരക്ഷാവലയങ്ങളുള്ള വസതിയായാണ് കരുതപ്പെടുന്നത്. അമേരിക്കയുടെ ഒട്ടുമിക്ക പ്രസിഡന്റ്മാരും തങ്ങളുടെ അധികാരകാലത്ത് കഴിഞ്ഞിരുന്നത് വൈറ്റ് ഹൗസിന്റെ സുരക്ഷിതത്വത്തിലാണ്. ജനുവരിയിൽ അധികാരമേറ്റ പുതിയ പ്രസിഡന്റ് ജോ ബൈഡനും കുടുംബവുമാണ് ഇപ്പോഴത്തെ താമസക്കാർ.
ഒട്ടേറെ സവിശേഷതകള്‍ അടങ്ങിയതാണ് വൈറ്റ് ഹൗസ് എന്ന നിർമിതി. അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ് വാഷിങ്ടനാണ് വൈറ്റ് ഹൗസിനുള്ള സ്ഥലം കണ്ടെത്തിയത്. എട്ടു വര്‍ഷമാണ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നടന്നത്. 18.7 ഏക്കറിൽ ആറുനിലകളിലായാണ് വൈറ്റ് ഹൗസ് പണിതത്. 132 റൂമുകളാണ് വൈറ്റ് ഹൗസിലുള്ളത്. 16 ഫാമിലി ഗസ്റ്റ് റൂമുകളില്‍ ഇവിടെയുണ്ട്. ആകെമൊത്തം 35 ബാത്ത് റൂമുകളുണ്ട്. ഒരു പ്രധാന കിച്ചണ്‍, ഒരു ഡയറ്റ് കിച്ചണ്‍, ഒരു ഫാമിലി കിച്ചണ്‍ എന്നിവയും സജ്ജം. വൈറ്റ് ഹൗസിന്റെ പുറം ഭാഗം മാത്രം പെയിന്റ് ചെയ്യാന്‍ 570 ഗ്യാലൻ പെയ്ന്റ് ആവശ്യമാണ് എന്നാണ് കണക്ക്.
1800 ല്‍ പണി പൂര്‍ത്തിയാവാത്ത വൈറ്റ് ഹൗസിലേക്ക് അന്നത്തെ പ്രസിഡന്റ് ജോണ്‍ ആദംസും കുടംബവുമാണ് ആദ്യം താമസിക്കാനെത്തിയത്. യുദ്ധകാലത്ത് 1814 ല്‍ ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടു. പിന്നീട് പുനര്‍നിര്‍മാണം നടത്തിയാണ് ഇന്നത്തെ വൈറ്റ് ഹൗസ് പൂര്‍ത്തിയായത്. 1948 നും 1952 നും ഇടയില്‍ അന്നത്തെ പ്രസിഡന്റ് ഹാരി എസ് ട്രൂമാനും വൈറ്റ് ഹൗസ് പുതുക്കി പണിതിരുന്നു. ഇതിനു പിന്നാലെ ചില പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസിനുള്ളിലും പുറത്തുമായി സ്വിമ്മിങ് പൂളുകളും ടെന്നീസ് കോര്‍ട്ടുകളും മറ്റും നിര്‍മ്മിച്ചിട്ടുണ്ട്.
1814 ല്‍ ബ്രിട്ടീഷ് സേന വൈറ്റ് ഹൗസിന് തീയിട്ടതിനെ തുടര്‍ന്നുള്ള പാടുകള്‍ കാണാതെയിരിക്കാനാണ് വൈറ്റ് ഹൗസിനു വെള്ള നിറം നല്‍കിയത് എന്നൊരു അഭ്യൂഹമുണ്ട്. പിന്നീട് അങ്ങോട്ട് വൈറ്റ് ഹൗസ് എന്നും വൈറ്റ് ആയി തന്നെ ഇരിക്കാന്‍ തുടങ്ങി. 1798 ലാണ് ശൈത്യകാലത്തെ മരവിപ്പിക്കുന്ന തണുപ്പില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും ചുവരുകളെ സംരക്ഷിക്കുന്നതിനായി വൈറ്റ് ഹൗസിന് കുമ്മായം പൂശിയത്. ഈ സമയങ്ങളില്‍ ഔദ്യോഗികമായി വൈറ്റ് ഹൗസ് എന്ന പേര് പ്രസിഡന്റിന്റെ വസതിക്കു നല്‍കിയിരുന്നില്ലെങ്കിലും പല പത്രങ്ങളും വൈറ്റ് ഹൗസ് എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.
അടിയന്തരഘട്ടത്തില്‍ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രഹസ്യഅറകളും തുരങ്കങ്ങളും അടങ്ങിയതാണ് വൈറ്റ് ഹൗസ്. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബാക്രമണ സമയത്താണ് ഈ തുരങ്കത്തിന്റെ പ്രാധാന്യം വ്യക്തമായത്. അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഈ സമയത്ത് ഫ്‌ളോറിഡയിലായിരുന്നു. ബുഷിന്റെ ഭാര്യ ലോറ ബുഷിനെ സുരക്ഷ ഉറപ്പിക്കാന്‍ ഈ സമയം ഈ തുരങ്കത്തിലേക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പം വൈറ്റ് ഹൗസിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥര്‍ തുരങ്കത്തിനുള്ളില്‍ അഭയം തേടിയിരുന്നു.
ഈ ആക്രമണത്തിനു ശേഷം ഭൂഗര്‍ഭ സങ്കേതങ്ങളുടെ ആവശ്യകത സര്‍ക്കാരിന് കുറേക്കൂടി മനസ്സിലായി. 2010 മുതല്‍ വൈറ്റ് ഹൗസുമായി ബന്ധിപ്പിച്ച് തുരങ്ക സങ്കേതങ്ങള്‍ രഹസ്യമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ സമയവും ഈ തുരകങ്ങള്‍ക്കുള്ളില്‍ സുരക്ഷാ കാവലുണ്ട്. പ്രസിഡന്റ്സ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നാണ് ഈ ഭൂഗര്‍ഭ സങ്കേതം ഔദ്യോഗികമായി അറിയപ്പെടുന്നത്.
പക്ഷേ അറിഞ്ഞതിലേറെ പുറംലോകത്തിനു അജ്ഞാതമാണ് വൈറ്റ് ഹൗസിനുള്ളിലെ സുരക്ഷാസൗകര്യങ്ങൾ.
English Summary- White House of America- Unknown Secrets