ADVERTISEMENT

കോവിഡ് കാലത്ത് മാസ്കുകളും പിപിഇ കിറ്റുകളും സർവസാധാരണമായി. എന്നാൽ ഉപയോഗശേഷം ഇവയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? വ്യക്തികളും ആശുപത്രികളും ഉപേക്ഷിക്കുന്ന മാസ്കുകളും പിപിഇ കിറ്റുകളും പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ കാണപ്പെടാൻ തുടങ്ങിയതോടെയാണ് ഇവയുടെ റീസൈക്ലിങ്ങിനെ പറ്റി ആളുകൾ ചിന്തിക്കാൻ തുടങ്ങിയത്.

സമുദ്രത്തിൽ ജെല്ലിഫിഷിനേക്കാൾ കൂടുതൽ മാസ്കുകൾ കാണപ്പെടാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന ഘട്ടം എത്തിയതോടെ 'റീസൈക്കിൾ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന 27 കാരനായ ബിനിഷ് ദേശായി ആ വലിയ ദൗത്യം ഏറ്റെടുത്തു. ബ്രിക്ക് 2.0 എന്ന തന്ത്രപ്രധാനമായ പരിഹാരമാർഗ്ഗം  വികസിപ്പിച്ചതിലൂടെ അദ്ദേഹം ഉപയോഗശേഷം ബാക്കിയാകുന്ന മാസ്കുകളും പിപിഇ കിറ്റുകളും കെട്ടിട നിർമാണത്തിനാവശ്യമായ ഇഷ്ടികകൾ നിർമിക്കുന്നതിനായി രൂപാന്തരം ചെയ്യുകയായിരുന്നു.

brick-making

2020 ഏപ്രിൽ മുതൽ, പരിസ്ഥിതി സൗഹൃദമെന്ന് അവകാശപ്പെടുന്ന ഇഷ്ടിക നിർമാണത്തിലേക്ക് കടന്നു. ബയോ മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകിച്ചും ഒറ്റ-ഉപയോഗ മാസ്കുകൾ, ഹെഡ് കവർ, പിപിഇ കിറ്റ് എന്നിവ പുനരുപയോഗം ചെയ്താണ് അദ്ദേഹം ഇഷ്ടികകൾ നിർമിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഇഷ്ടികകൾക്ക് മികച്ച പിന്തുണ ലഭിച്ചതോടെ,  ഗുജറാത്ത് ആസ്ഥാനമായുള്ള ഇക്കോ-എക്ലെക്റ്റിക് ടെക്നോളജീസ് 2020 സെപ്റ്റംബറിൽ വാണിജ്യ ഉൽ‌പാദനം ആരംഭിച്ചു.

mask-brick

തുടക്കത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം , ച്യൂയിങ് ഗം തുടങ്ങിയ അവശിഷ്ടങ്ങളിൽ നിന്നായിരുന്നു ഇഷ്ടിക നിർമാണം. ഇത് ബ്രിക്ക് 1 .0 എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് മാസ്കുകളും പിപിഇ കിറ്റുകളും ഉപയോഗപ്പെടുത്തിയതോടെ   ബ്രിക്ക് 2.0 എന്നായി പദ്ധതിയുടെ പേര്. ബിനിഷിന്റെ ബ്രിക്ക് 2.0 ൽ 52% കീറിപ്പറിഞ്ഞ പിപിഇയും മാസ്കുകളും, 45% പേപ്പർ മാലിന്യങ്ങളും 3% പ്രത്യേകമായി വികസിപ്പിച്ച ബൈൻഡറും അടങ്ങിയിരിക്കുന്നു. ഇത് ബ്രിക്ക്  1.0 നെ അപേക്ഷിച്ച് ഇത് ഭാരം കുറഞ്ഞതാണെന്നും ശക്തമാണെന്നും ബിനിഷ് അവകാശപ്പെടുന്നു.

ശുചിത്വ പ്രോട്ടോക്കോളുകൾ പിന്തുടർന്ന്, മെറ്റീരിയൽ കീറിമുറിച്ച് പേപ്പർ മില്ലുകളിൽ നിന്ന് ലഭിക്കുന്ന വ്യാവസായിക മാലിന്യ പേപ്പറിൽ ചേർത്ത് ഒരു ബൈൻഡറിൽ കലർത്തി. മിശ്രിത അച്ചിൽ ഇടുന്നതിന് മുമ്പ് 5-6 മണിക്കൂർ സൂക്ഷിക്കുന്നു.എന്നിട്ടാണ് ഇഷ്ടിക നിർമാണം. ഇത്തരത്തിൽ നിർമിക്കുന്ന  ഇഷ്ടികകൾ മൂന്ന് ദിവസത്തിനുള്ളിൽ ഉണങ്ങി വില്പനക്ക് തയ്യാറാകുന്നു.

പരമ്പരാഗത ഇഷ്ടികകളേക്കാൾ മൂന്നിരട്ടി ശക്തവും ഇരട്ടി വലുപ്പവും ഉള്ള ഇതിനു പകുതി വില മാത്രമാണ് ഈടാക്കുന്നത്. ഇത്തരം ഇഷ്ടികയുടെ സുരക്ഷയും  ബിനിഷ് ദേശായി ഉറപ്പ് നൽകുന്നുണ്ട്. തീ പിടിക്കാത്തതും 10% ൽ താഴെ വെള്ളം ആഗിരണം ചെയ്യുന്നതും പ്ലാസ്റ്ററുകളിൽ മികച്ച ഗ്രിപ്പ് നൽകുന്നതുമാണ് കട്ടകൾ.പിപിഇ കിറ്റുകൾ, മെഡിക്കൽ ഗ്രേഡ് മാസ്കുകൾ എന്നിവ ഉപയോഗിക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ബിനിഷ് ഇക്കോ ബിൻസ്  എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.  ഇത്തരത്തിൽ മാസ്ക് പോലുള്ള മാലിന്യങ്ങൾ ശേഖരിച്ച ശേഷം അണുവിമുക്തമാക്കിയാണ് ഇഷ്ടികകളുടെ നിർമാണം.

English Summary- Bricks from PPE Kits and Used Masks; Invention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com