ഥാർ മരുഭൂമിക്ക് നടുവിൽ ഒരു സ്കൂൾ; എസി പോലും വേണ്ട! അദ്ഭുതം ഈ നിർമിതി
Mail This Article
താപനില 50 ഡിഗ്രി സെൽഷ്യസ് വരെ തൊടുന്ന ഥാർ മരുഭൂമിക്ക് നടുവിൽ കനത്ത ചൂടിനെ ചെറുക്കാൻ എസി പോലും ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്കൂൾ. മരുഭൂമിയുടെ കിടപ്പിനോട് ചേർന്നു പോകുന്ന വിധത്തിൽ ദീർഘവൃത്താകൃതിയിലാണ് സ്കൂൾ നിർമിച്ചിരിക്കുന്നത്. ജയ്സാൽമീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേൾസ് സ്കൂൾ പ്രവർത്തിക്കുന്നത്.
സ്കൂളിന്റെ നിർമ്മാണത്തിന് സാൻഡ് സ്റ്റോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാർഥിനികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിർമാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും ചൂടിനെയും ചെറുക്കാനും തണലേകാനും സഹായിക്കുന്നു. കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളിലൂടെ വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തിലുള്ള നിർമ്മാണമാണ് ക്ലാസ് റൂമുകളിൽ ചൂട് കുറയ്ക്കാൻ സഹായിക്കുന്നത്. ഇതിനുപുറമേ രാത്രികാലങ്ങളിൽ ജിയോ തെർമൽ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൂളിങ് സിസ്റ്റം ദിവസത്തിൽ ഉടനീളം ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്.
സ്കൂളിന്റെ പ്രവർത്തനത്തിന് വേണ്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ മേൽക്കൂരക്ക് മുകളിൽ സോളർപാനലുകൾ സാധിച്ചിട്ടുണ്ട്. പൂർണ്ണമായും പ്രാദേശികമായ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. സന്നദ്ധ സംഘടനയായ സിഐടിടിഎയുടെ സ്ഥാപകനായ മൈക്കിൾ ദോബിന്റേതാണ് ആശയം .
അമേരിക്കൻ ആർക്കിടെക്ടായ ഡയാന കെലോഗ്ഗാണ് രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. 400 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനോട് അനുബന്ധമായി ഒരു ടെക്സ്റ്റൈൽ മ്യൂസിയം, കരകൗശല വസ്തുക്കൾ വിൽക്കുന്ന എക്സിബിഷൻ സെന്റർ, സ്ത്രീകൾക്ക് പരമ്പരാഗത കൈത്തൊഴിലിൽ പരിശീലനം നൽകുന്ന സ്ഥാപനം എന്നിവ പ്രവർത്തിക്കുന്നു. എല്ലാ കെട്ടിടങ്ങളുടെയും നിർമ്മാണം ദീർഘവൃത്താകൃതിയിലാണ്.
English Summary- Thar Desert School