വീടിന് തീയിട്ടശേഷം മുറ്റത്തിരുന്ന് പുസ്തകം വായിച്ച് സ്ത്രീ; വൈറലായി വിഡിയോ
Mail This Article
വീടിന് തീയിട്ട ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ആ കാഴ്ച കണ്ടുകൊണ്ട് മുറ്റത്തിരുന്ന് പുസ്തകം വായിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് അമേരിക്കയിലെ മേരിലാൻഡിൽ നിന്നും പുറത്തു വരുന്നത്. 47 കാരിയായ ഗെയില്‍ മെറ്റ്വാലിയാണ് താൻ താമസിക്കുന്ന വീടിന് തീയിട്ടത്. തീ പടർന്നു പിടിക്കുന്ന സമയത്ത് വീടിന്റെ ബേസ്മെന്റിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ അയൽവാസികൾ ചേർന്ന് രക്ഷപ്പെടുത്തി.
ഏപ്രിൽ 29 നാണ് സംഭവം. മെറ്റ്വാലി വീടിന് തീ വയ്ക്കുന്നതും അതിനുശേഷം മുറ്റത്തുള്ള പുൽത്തകിടിയിൽ കസേരയിലിരുന്ന് പുസ്തകം വായിക്കുന്നതും തീ പടർന്നു പിടിക്കുന്നതുമെല്ലാം സമീപത്തുണ്ടായിരുന്ന ഒരാൾ ക്യാമറയിൽ പകർത്തുകയായിരുന്നു. പൂർണ്ണമായും തീ പടർന്നതോടെ താഴത്തെ നിലയിൽ നിന്നും മറ്റൊരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വിഡിയോ പകർത്തിയ വ്യക്തിയും സമീപവാസികളും ഓടിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. സംഭവത്തിനു മുൻപായി മെറ്റ്വാലി മറ്റൊരാളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനുശേഷം വീടിനുള്ളിലെ പല സാധനങ്ങൾക്കായി തീ വയ്ക്കുകയായിരുന്നു.
അൽപസമയത്തിനകം പോലീസും സംഭവസ്ഥലത്തെത്തി. മെറ്റ്വാലി അടക്കം നാല് പേരാണ് വീട്ടിൽ താമസിക്കുന്നത്. എന്നാൽ സംഭവസമയത്ത് രണ്ടുപേർ പുറത്തു പോയിരിക്കുകയായിരുന്നു. ബേസ്മെന്റിൽ അകപ്പെട്ട സ്ത്രീ രക്ഷപ്പെടാതിരിക്കാനായി സ്റ്റെയർകെയ്സിന് താഴേക്ക് ചവറ്റുകുട്ട എറിഞ്ഞു തടസ്സപ്പെടുത്തിയതായും പരാതിയുണ്ട്.
മെറ്റ്വാലിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ഇവർ ആൺസുഹൃത്തിനൊപ്പം ഇതേ വീട്ടിൽ ഒരു മുറി വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു എന്നുമാണ് വിവരം. മുൻപും വിചിത്രമായ രീതിയിൽ ഇവർ പെരുമാറിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. മെറ്റ്വാലിക്ക് എതിരെ കൊലപാതകശ്രമം, അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
English Summary- Women Set House on Fire