ദുർമരണങ്ങളുടെ പേരിൽ പേടിസ്വപ്നം; ഒടുവിൽ 'മർഡർ ഹൗസ്' വിറ്റുപോയി
Mail This Article
ലൊസാഞ്ചലസിലെ ലോസ് ഫെലിസിൽ സ്പാനിഷ് കൊളോണിയൽ ശൈലിയിൽ നിർമ്മിച്ച മൂന്നു നിലകളുള്ള മനോഹരമായ ഒരു ബംഗ്ലാവുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി പ്രദേശവാസികളുടെ പേടിസ്വപ്നമാണ് ഈ വീട്. കാരണം ദുർമരണങ്ങളുടെ പേരിൽ ലൊസാഞ്ചലസിലെ തന്നെ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച വീടാണ് ഇത്.
1959ൽ ഉടമസ്ഥനായിരുന്ന ഡോക്ടർ ഹരോൾഡ് പെർൾസൺ തന്റെ ഭാര്യയെ ബംഗ്ലാവിനുള്ളിൽവച്ച് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയിരുന്നു. ഇവരുടെ മൂന്നുമക്കളിൽ ഒരാളായ ജൂഡിയെയും സമാനമായ രീതിയിൽ കൊലചെയ്യാൻ ഡോക്ടർ ശ്രമിച്ചിരുന്നെങ്കിലും ജൂഡി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതേ ദിവസം തന്നെ ഡോക്ടർ ഹരോൾഡ് ബംഗ്ലാവിനുള്ളിൽവച്ച് മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തു. പിന്നീടിങ്ങോട്ട് അര പതിറ്റാണ്ടിനു മുകളിൽ ആൾപ്പാർപ്പില്ലാതെ ഭീതിജനകമായി കിടക്കുകയായിരുന്നു ഈ പടുകൂറ്റൻ ബംഗ്ലാവ്. അതിനാൽ ഇത് ദുരാത്മാക്കളുടെ വിഹാരകേന്ദ്രമെന്നാണ് പ്രദേശവാസികളുടെ ഇടയിൽ അറിയപ്പെടുന്നത്.
അര ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ, 5 കിടപ്പുമുറികളും 4 ബാത്റൂമുകളുമാണ് ഉള്ളത്. വിശാലമായ മുറികളും വലിയ ജനാലകളുമുള്ള ബംഗ്ലാവ് നഗരകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ ചെറുകുന്നിനുമുകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ പെർൾസണും കുടുംബവും വീട് വാങ്ങുന്നതിനു മുൻപും ഇവിടെ മരണങ്ങൾ നടന്നിരുന്നു എന്ന് റെക്കോർഡുകൾ സൂചിപ്പിക്കുന്നു. 1925 ൽ നിർമ്മിക്കപ്പെട്ട ബംഗ്ലാവ് 56ലാണ് പെർൾസൺ കുടുംബം സ്വന്തമാക്കിയത്. ദുർമരണങ്ങൾ നടന്ന് അധികം താമസിയാതെ വീടിന്റെ വിൽപന നടന്നിരുന്നു. എങ്കിലും ദുർമരണങ്ങൾ നടന്ന വീട് എന്ന ഖ്യാതി ഉള്ളതിനാൽ പുതിയ ഉടമസ്ഥർ ഇവിടെ താമസിച്ചിരുന്നില്ല. പെർൾസൺ കുടുംബത്തിന്റെ വസ്തുക്കളും 2016 വരെ ബംഗ്ലാവിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
2016 ൽ ലിസ ബ്ലൂം എന്ന വ്യക്തിയാണ് 3.2 മില്യൺ ഡോളറിന് ( 23 കോടി രൂപ) ബംഗ്ലാവ് സ്വന്തമാക്കിയത്. എന്നാൽ ബംഗ്ലാവ് പുതുക്കിപ്പണിയാനായി വിലയുടെ പകുതിയിലധികം ചിലവാക്കേണ്ടിവരും എന്ന് മനസ്സിലാക്കിയതോടെ 2019 ൽ ലിസ ബംഗ്ലാവ് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. കാഴ്ചയിൽ ആരും ഇഷ്ടപ്പെടുന്ന എസ്റ്റേറ്റാണെങ്കിലും ഭയപ്പെടുത്തുന്ന ചരിത്രം ഉള്ളതിനാൽ ഒരു വർഷക്കാലം വീട് വാങ്ങാൻ തയ്യാറായി ആരും വന്നിരുന്നില്ല. ഒടുവിൽ ഒന്നരവർഷത്തിനുശേഷം 2.35 മില്യൺ ഡോളറിനാണ് (17 കോടി രൂപ ) മർഡർ ഹൗസ് കൈമാറ്റം ചെയ്തത്.
English Summary- Los Feliz Murder House; House News