ADVERTISEMENT

യുകെയിലെ വെയിൽസിനു സമീപം പെംബ്രോക്ഷയറിലാണ് യെർ എഗ്ല്‌വിസ് എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുഖകരമായ കാലാവസ്ഥയും മനോഹരമായ ബീച്ചുകളുമാണ് ഗ്രാമത്തിലെ പ്രധാന ആകർഷണം. ഏറ്റവും വലിയ ഹൈലൈറ്റ്, ഈ നാട്ടിലെ ആകെ ജനസംഖ്യ മുപ്പതിൽ താഴെ മാത്രമാണ്. ഇരുപതോളം വീടുകൾ മാത്രമാണ് ഇവിടെയുള്ളത്. അതെല്ലാം ശതകോടീശ്വരന്മാരുടെ അവധിക്കാല വസതികളാണ്. വർഷത്തിന്റെ മുക്കാൽഭാഗവും ആളനക്കമില്ലാതെ കിടക്കുന്ന ഗ്രാമത്തിൽ ഒരേയൊരു നാട്ടുകാരൻ മാത്രമാണ് ഇപ്പോഴുള്ളത്.

Eglwys-village

നോർമൻ തോമസ് എന്ന 88-കാരൻ മാത്രമാണ് നാട്ടുകാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരേയൊരാൾ. കടലിനഭിമുഖമായുള്ള തന്റെ വീട്ടിലാണ് പതിറ്റാണ്ടുകളായി നോർമൻ ജീവിക്കുന്നത്. മറ്റു ഗ്രാമവാസികളെല്ലാം ഇവിടം വിട്ടു പോയിട്ടും അദ്ദേഹത്തിനു മാത്രം ഗ്രാമം ഉപേക്ഷിക്കാൻ മനസുവന്നില്ല. 

Eglwys-village-local

ഒരുകാലത്ത് മത്സ്യബന്ധനത്തിന് പോകുന്നവരും കർഷകരും എല്ലാം തിങ്ങിപ്പാർത്തിരുന്ന യെർ എഗ്ല്‌വിസ് കൃഷിയിടങ്ങളും ധാരാളം കടകളും കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ കുറച്ചു കാലങ്ങൾക്കു മുൻപ് ഈ സ്ഥലത്തിന്റെ ഭംഗി കണ്ട് നഗരപ്രദേശങ്ങളിൽ നിന്നുള്ളവർ അവധിക്കാലം ആഘോഷിക്കാനുള്ള സൗകര്യത്തിനായി ഗ്രാമത്തിലെ വീടുകൾ സ്വന്തമാക്കി തുടങ്ങി.  ഇതോടെയാണ് ഗ്രാമവാസികൾ മറ്റിടങ്ങൾ തേടി പോകാൻ ആരംഭിച്ചത്. 

Eglwys-village-houses

വേനൽക്കാലത്ത് ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറും. അവധിക്കാല വസതികളിലേക്ക് വേനലവധി ആഘോഷിക്കാനെത്തുന്ന ഉടമസ്ഥരുടെ തിരക്കാവും ഗ്രാമത്തിൽ. എന്നാൽ അവധി ആഘോഷിച്ച് ഇവർ മടങ്ങുന്നതോടെ  വീണ്ടും മൂന്നു പേരിലേക്ക് ഗ്രാമം ഒതുങ്ങും. അവധിക്കാലം കഴിഞ്ഞാൽ ഗ്രാമത്തിലെ വഴികളിലൂടെ ഏതുസമയത്തും കണ്ണടച്ചു വേണമെങ്കിലും വാഹനം ഓടിക്കാമെന്ന് നോർമൻ പറയുന്നു. വഴിയിൽ ആരും ഇല്ലാത്തത് മൂലം  അപകടം ഉണ്ടാകുമെന്ന് ഭയക്കുകയേ വേണ്ട. 

വൻവില കൊടുത്താണ് നഗരത്തിലുള്ളവർ അവധിക്കാല വസതികൾ സ്വന്തമാക്കുന്നത്. 1.3 മില്യൻ പൗണ്ട് (13കോടി രൂപ) വരെ ചിലവഴിച്ച് വീടുകൾ സ്വന്തമാക്കിയവരുണ്ട്. 62 കന്നുകാലി വളർത്തൽ ഫാമുകൾ ഉണ്ടായിരുന്ന ഗ്രാമത്തിൽ ഇപ്പോൾ ഒന്നു പോലും ബാക്കിയില്ല. അഞ്ച് പലചരക്കുകടകളും അഞ്ച് പബ്ബുകളും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ  അവയുടെ എണ്ണം രണ്ടായി കുറഞ്ഞു. അവധിക്കാലങ്ങളിൽ മാത്രമാണ് ഇവ കാര്യമായി പ്രവർത്തിക്കുന്നത്.

English Summary- cwm yr eglwys Millionaires Village; One Local Left

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com