ADVERTISEMENT

സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കാതെ 'സ്വവർഗാനുരാഗി' എന്ന് സ്വയം വെളിപ്പെടുത്തി പ്രശംസ ഏറ്റുവാങ്ങിയ ഗുജറാത്തിലെ രാജകുടുംബാംഗമായ മാനവേന്ദ്ര സിംഗ് ഗോഹിൽ ഒരിക്കൽ കൂടി തന്റെ തീരുമാനങ്ങൾ കൊണ്ട്  മാതൃകയാവുകയാണ്. തന്റെ കൊട്ടാരം എൽജിബിടിക്യു സമൂഹത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ് അദ്ദേഹം. ക്വീർ ബാഗ് എന്നാണ്  എൽജിബിടിക്യൂ സമൂഹത്തിനായി ആരംഭിച്ച കേന്ദ്രത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാജകുമാരൻ കൂടിയാണ് മാനവേന്ദ്ര.

manavendra-signh

വിക്ടോറിയൻ വാസ്തുശൈലിയിൽ 1910 ലാണ് കൊട്ടാരം നിർമിക്കപ്പെട്ടത്. വൈസ്രോയി ആയിരുന്ന ലോർഡ് വെല്ലിങ്ടൺ, ജെയിംസ് ബോണ്ടിന്റെ സൃഷ്ടാവായ ഇയാൻ ഫ്ലെമിംഗ് എന്നിവരടക്കം നിരവധി പ്രമുഖർക്ക് ആതിഥ്യം വഹിച്ച കൊട്ടാരമാണിത്. ട്രാൻസ് സമൂഹത്തിനായുള്ള റിട്ടയർമെന്റ് ഹോം എന്ന നിലയിലാണ് ആദ്യം ക്വീർ ബാഗ് ആരംഭിച്ചത്.  എന്നാൽ പിന്നീട് വ്യക്തിത്വം വെളിപ്പെടുത്തിയത് മൂലം വീടുകളിൽ നിന്നും  പുറത്താക്കപ്പെടുന്ന എൽജിബിടിക്യു സമൂഹത്തിനുള്ള ആശ്രയകേന്ദ്രം എന്ന നിലയിലേക്ക് മാറുകയായിരുന്നു. 

lgbtq-palace

ട്രാൻസ് സമൂഹത്തിൽപെട്ടവർക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന തരത്തിൽ തൊഴിൽ പരിശീലനവും ഇവിടെ നൽകും. മാനവേന്ദ്രയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കർ സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിദേശ ഇന്ത്യക്കാരിയും ട്രാൻസ് വുമണുമായ റിയാ പട്ടേലിന്റെ സഹായത്തോടെ  ഒരു ലൈബ്രറിയും ഓർഗാനിക് ഫാമും ഇവിടെ ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് എത്ര കാലം വേണമെങ്കിലും സൗജന്യമായി ഇവിടെ താമസിക്കാം. പകരം കൊട്ടാരവും പരിസരവും എല്ലാം കൃത്യമായി പരിപാലിക്കണം എന്ന് മാത്രം. 

മാനവേന്ദ്ര സ്വവർഗാനുരാഗിയാണെന്ന സത്യം അംഗീകരിക്കാൻ മാതാപിതാക്കൾ കൂട്ടാക്കിയിരുന്നില്ല എങ്കിലും 2006 ൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. പിന്നീട് ഓപ്ര വിൻഫ്രയുടെ അമേരിക്കൻ ടോക് ഷോയിൽ അതിഥിയായി എത്തിയതോടെ ലോകത്തിനു മുഴുവൻ ആരാധനാപാത്രമായി അദ്ദേഹം മാറുകയും ചെയ്തു.

English Summary- Gay Prince Transforms His Palace Into Community Centre For The LGBT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com