ADVERTISEMENT

ആംസ്റ്റർഡാമിലെ ഔഡസൈജ്സ് അഹ്‌തബുർഗ്‌വൾ കനാലിനു സമീപം എത്തിയാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായ രൂപത്തിലുള്ള ഒരു പാലം കാണാം. കാൽനടയാത്രക്കാർക്കായി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന ഈ പാലം ലോകത്തിലെ ആദ്യ 3D പ്രിന്റഡ് സ്റ്റീൽ പാലമാണ്. നാല് റോബട്ടുകൾ ആറുമാസം കൊണ്ടാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലം നാട മുറിച്ച് ഉദ്ഘാടനം ചെയ്തതും ഒരു റോബട്ട് തന്നെയാണ്. 

സാധാരണഗതിയിൽ ത്രീഡി പ്രിന്റഡ് നിർമ്മിതികൾക്ക് അതാത് കമ്പനികളുടെ ഇങ്കാണ് നിർമാണസാമഗ്രിയായി ഉപയോഗിക്കുന്നത്. എന്നാൽ ആംസ്റ്റർഡാമിലെ പാലത്തിന് പൂർണ്ണമായും സ്റ്റീൽ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ത്രീഡി പ്രിന്റഡ് നിർമ്മിതികൾക്ക് സ്റ്റീൽ എത്രത്തോളം ഉപയോഗപ്രദമാണ് എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു പാലത്തിന്റെ നിർമാണം. മനുഷ്യർക്ക് നടന്നുനീങ്ങാനാവുന്നത്ര വലിപ്പവും ബലവുമുള്ള ഒരു ലോഹ നിർമ്മിതി ത്രിഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ചെടുക്കുന്നത് ഇതാദ്യമാണെന്ന് ഇമ്പീരിയൽ കോളേജ് ലണ്ടനിലെ പ്രൊഫസറായ ലെറോയ് ഗാർഡ്നർ പറയുന്നു. പാലത്തിന്റെ ഉറപ്പ് പരിശോധിച്ചശേഷമാണ് അത് കാൽനട യാത്രക്കാർക്കായി തുറന്നു കൊടുത്തത്.  

3d-printed-steel-bridge-view

മൾട്ടി ആക്സിസ് റോബോട്ടുകൾ ഉപയോഗിച്ചായിരുന്നു പാലത്തിന്റെ നിർമ്മാണം. 2732 ഡിഗ്രി ഫാരൻഹീറ്റിൽ സ്റ്റീൽ ഉരുക്കി പല അടുക്കുകളായി ചേർത്താണ് പാലം നിർമ്മിച്ചത്. 4500 കിലോഗ്രാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന് 40 അടി നീളം ഉണ്ട്. വ്യത്യസ്ത കാലാവസ്ഥകളിൽ പാലത്തിന്റെ  അവസ്ഥ തിരിച്ചറിയുന്നതിനായി സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ സെൻസറുകളുടെ സഹായത്തോടെ പാലത്തിന്റെ ഏതെങ്കിലും ഭാഗത്ത് കേടുപാടുഉണ്ടായാൽ ഉടൻ തന്നെ തിരിച്ചറിയാൻ സാധിക്കും. 

രണ്ടു വർഷത്തേക്കാണ് ത്രീഡി പ്രിന്റഡ് പാലം സ്ഥാപിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് സൗകര്യം ഒരുക്കാനും അതേസമയം സ്റ്റീൽ ഉപയോഗിച്ചുള്ള ത്രീഡി പ്രിന്റിങ്ങ് നിർമ്മാണം എത്രത്തോളം പ്രായോഗികമാണെന്ന് മനസ്സിലാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

English Summary- First 3D Printed bridge in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com