ചേന്ദമംഗലത്തെ ഈ ‘വെറൈറ്റി’ മതിൽ കണ്ടാൽ മതിവരില്ല
Mail This Article
മഴ കനത്താൽ വെള്ളം സുഗമമായി ഒഴുകിപ്പോകണം. ചെലവു ചുരുക്കണം. ഇതുവരെ ആരും ചെയ്യാത്ത ഒന്നായിരിക്കണം. വീടിനു മുൻപിൽ മതിൽ കെട്ടാൻ തീരുമാനിച്ചപ്പോൾ ഇതായിരുന്നു നിഖിൽ ഗോപി എന്ന യുവാവിന്റെ മനസ്സിൽ. ഒടുവിൽ നിഖിൽ ഒരുക്കി ‘വെറൈറ്റി’ മതിൽ. കമ്പികൾക്ക് ഇടയിൽ മെറ്റൽ നിറച്ച മതിൽ കണ്ടാൽ ആരും കൗതുകത്തോടെ നോക്കും. രാത്രി ലൈറ്റ് ഇടുമ്പോൾ പ്രത്യേക ഭംഗി.
ചേന്ദമംഗലം മനക്കോടത്താണു വീട്. മുൻപുണ്ടായിരുന്ന മതിൽ, പ്രളയത്തിൽ പൊളിഞ്ഞുപോയതുകൊണ്ടാണു പുതിയ മതിൽ വെള്ളം കടത്തിവിടുന്ന തരത്തിലാകണമെന്നു തീരുമാനിച്ചത്. അടിത്തറയും തൂണുകളും കോൺക്രീറ്റ് ചെയ്തു. കമ്പികൊണ്ടു മെഷ് അടിച്ചു തൂണുകൾക്കിടയിൽ സ്ഥാപിച്ചു. മെഷിന്റെ അകത്ത് റോഡ് ടാറിങ്ങിനുപയോഗിക്കുന്ന മെറ്റൽ നിറച്ചു. അക്വേറിയത്തിൽ ഇടുന്ന പെബിൾസ് ഇടാനാണ് ആദ്യം തീരുമാനിച്ചത്. ചെലവു കുറയ്ക്കാനായി മെറ്റൽ ആക്കി. മെഷും മെറ്റലും പണിക്കാശും കൂടി 35,000 രൂപയാണു ചെലവായത്.
അടിത്തറ നിർമിച്ചതിന്റെ തുക വേറെ വന്നു. വെള്ളം കയറുന്ന സ്ഥലമായതിനാൽ അടിത്തറയും മെഷും വളരെ ബലത്തിലാണു നിർമിച്ചത്. വെള്ളപ്പൊക്കവും പ്രശ്നങ്ങളും ഇല്ലാത്ത സ്ഥലമാണെങ്കിൽ ഇനിയും ചെലവു കുറയുമെന്നു നിഖിൽ പറഞ്ഞു. തേയ്ക്കണ്ട, അധികം പെയിന്റ് അടിക്കണ്ട, മെറ്റലിൽ അഴുക്കു പിടിച്ചാലും വെള്ളമൊഴിച്ചു കഴുകാൻ എളുപ്പമാണ് തുടങ്ങി പല ഗുണങ്ങളുമുണ്ട് ഈ മതിലിന്.
വീടിന്റെ ഗെയ്റ്റിനുമുണ്ട് പ്രത്യേകത. ബൈക്കുകളുടെ ചെയിൻ സോക്കറ്റ് ക്രാങ്ക്, ബ്രേക്ക് ഡിസ്ക് എന്നിവ വെൽഡ് ചെയ്താണു നിർമിച്ചത്. അതും കാഴ്ചയ്ക്കു മനോഹരം. ആർട്ടിസ്റ്റായ നിഖിൽ മട്ടയ്ക്കൽ ഗോപിയുടെയും ഗ്ലൈനയുടെയും മകനാണ്. ബോട്ടിൽ ആർട്ട്, ചിരട്ടകൾ കൊണ്ടുള്ള ഫാൻസി ലൈറ്റ് നിർമാണം തുടങ്ങിയവ ചെയ്യുന്നുണ്ട്. ‘നാരോ നെക്ക്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ നിഖിലിന്റെ കലാസൃഷ്ടികൾ കാണാം.
English summary- Compound Wall made of Metal