ADVERTISEMENT

'ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം പകരംതന്നു' എന്ന് ആലങ്കാരികമായി പറയുന്നത് ജീവിതത്തിൽ സംഭവിച്ചത്തിന്റെ സന്തോഷത്തിലാണ് തൃശൂർ സ്വദേശി ഷിനു പള്ളിക്കലും കുടുംബവും.

സംഭവം ഇങ്ങനെയാണ്:

വർഷങ്ങളായി ഇവർ താമസിച്ചിരുന്ന ഒറ്റമുറി ഷെഡിലെ ചോർച്ചയടയ്ക്കാൻ, പൊട്ടിയ തകരഷീറ്റ് അന്വേഷിച്ച് ഒരു കടയിൽ എത്തിയതാണ് വഴിത്തിരിവായത്. കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ നന്മയുള്ള ഹൃദയത്തിന്റെ ഉടമയായ കടയുടമ, അവർക്ക് അടച്ചുറപ്പുള്ള  ഒരു വീട് നിർമിച്ചു നൽകി.

 

ഷിനുവിന്റെ ഭാര്യ ആ കഥ വിവരിക്കുന്നു...

 

തൃശൂർ ജില്ലയിലെ വെള്ളക്കാരിത്തടം എന്ന സ്ഥലത്ത്, ഭർത്താവിന് കുടുംബവിഹിതമായി കിട്ടിയ 6 സെന്റിൽ കെട്ടിയുണ്ടാക്കിയ കൂരയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഭർത്താവിന് അൽപം ശാരീരിക-മാനസിക പരിമിതികളുണ്ട്. അതുകൊണ്ട് തൊഴിൽ ചെയ്യാൻ ബുദ്ധിമുട്ടാണ്. നാലു തൂണിൽ ടാർപ്പായ വിരിച്ചു കെട്ടിയ ഷെഡിനെ 'വീട്' എന്ന് വിളിക്കാൻപോലും കഴിയുമായിരുന്നില്ല. 

 

ഞങ്ങൾക്ക് മൂന്നരയും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുമുണ്ട്. എനിക്ക് ജോലിക്ക് പോയി കുടുംബം പുലർത്തണമെന്നുണ്ട്. പക്ഷേ അടച്ചുറപ്പില്ലാത്ത വീട്ടിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി പോകുന്നതോർക്കുമ്പോൾ നെഞ്ചിൽ  തീയായിരുന്നു.

 

ഇത്തവണ കേരളത്തിൽ പെരുമഴക്കാലമായിരുന്നല്ലോ. ചോരുന്ന കൂരയിൽ കുട്ടികളെയും കെട്ടിപ്പിടിച്ച് ഉറങ്ങാതെ എത്രയോ രാത്രികൾ ഞങ്ങൾ ചെലവഴിച്ചു. അങ്ങനെയാണ് ഏഴു മാസം മുൻപ് ഷെഡിന്റെ ചോർച്ചയടയ്ക്കാൻ സഹായം തേടി ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിലെത്തിയത്. ഇവിടെയുള്ള ഡയറക്ടർ അച്ചനും  ഡ്രീംനേഷൻ മൂവ്മെന്റ് പ്രവർത്തകരും സഹായിക്കാമെന്നേറ്റു.

 

പുതിയ വീട് വച്ചുനൽകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു 

കുറഞ്ഞ ചെലവിൽ വീട് അടച്ചുറപ്പുള്ളതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവർ നടത്തറയിലെ ഒരു കടയിലെത്തി പഴയ തകരഷീറ്റ് അന്വേഷിച്ചതാണ് വഴിത്തിരിവായത്.

 

ആ കടയുടമ (പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം പ്രത്യേകം നിർദേശിച്ചിരുന്നു) കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം പഴയ ഷെഡിന്റെ സ്ഥാനത്ത് ഒരു ചെറിയ വീട് നിർമിച്ചു തരാം എന്ന് പറഞ്ഞു.

 

അങ്ങനെ തകൃതിയായി വീടുപണി തുടങ്ങി. നാലു മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി. എങ്കിലും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മഴയും പണി അൽപം വൈകിപ്പിച്ചു. എങ്കിലും ആറു മാസം കൊണ്ട് 4 ലക്ഷം രൂപ ചെലവഴിച്ചു 300 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് സഫലമായി. ആ മനുഷ്യനോടുള്ള ഞങ്ങളുടെ നന്ദി പറഞ്ഞാൽ തീരില്ല. ഇനി മഴക്കാലത്തെ പേടിക്കാതെ, കുട്ടികളെയും ഭർത്താവിനെയും വീട്ടിലാക്കി ധൈര്യമായി ജോലിക്ക് പോകാമല്ലോ എന്ന സന്തോഷത്തിലാണ് ഞാൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com