എഴുന്നേൽക്കില്ല എന്ന ഭയത്തോടെ ഉറങ്ങുന്നവർ; പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ നിറഞ്ഞ നാട്
Mail This Article
എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ നിലയിലുള്ള കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഒരു നാട്. ക്യൂബയിലാണ് ഈ ദുരവസ്ഥ. രാജ്യത്തെ 3.9 മില്യൻ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ 37 ശതമാനവും അപകടാവസ്ഥയിലാണത്രേ. തലസ്ഥാനമായ ഹവാനയിലും സ്ഥിതി വ്യത്യസ്തമല്ല.
കൃത്യമായ മേൽനോട്ടമോ പരിപാലനമോ ഇല്ലാത്തതിനാൽ മുഴുവനായും ഭാഗികമായും കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നത് ഇവിടെ പതിവ് സംഭവമാണ്. 2020 ൽ ബാൽക്കണി ഇടിഞ്ഞുവീണു 3 കുട്ടികളാണ് മരിച്ചത്. ഈ വർഷം ജൂണിലെ ആദ്യമഴയിൽ 146 കെട്ടിങ്ങൾ ഭാഗികമായും 2 കെട്ടിടങ്ങൾ മുഴുവനായും തകർന്നു. ഒരു വയോധികൻ മരിച്ചു. അടുത്തതാരെന്നു സ്വയം ചോദിച്ചാണ് ഓരോരുത്തരും ഇവിടെ കഴിയുന്നത്.
‘‘ഇനി എഴുന്നേൽക്കില്ല എന്ന ഭയത്തോടെയാണ് ഞങ്ങൾ ഉറങ്ങാൻ പോകുന്നത്’’, രാജ്യത്തു സുരക്ഷിതമല്ലാത്ത 700 ഓളം അപാർട്ട്മെന്റുകളൊന്നിൽ താമസിക്കുന്ന എലിസ ബക്യാന്റെ വാക്കുകളാണിത്. 12 വയസ്സുള്ള മകൾ ലെസ്യാനിസിനൊപ്പമാണ് ഈ 51 കാരി ‘എഡിഫിഷ്യോ ക്യൂബ’എന്ന 82 വർഷം പഴക്കമുള്ള കെട്ടിടത്തിൽ താസിക്കുന്നത്.
ക്യൂബൻ സർക്കാരിന്റെ ഈ ആറുനില കെട്ടിടത്തിൽ 114 ചെറിയ മുറികളിലായി 92 കുടുംബങ്ങൾ വാടകയില്ലാതെ താമസിക്കുന്നുണ്ട്. മുൻപ് ഇതൊരു ഹോട്ടലായിരുന്നു. എന്നാൽ ഇന്നു പൊട്ടിപ്പൊളിഞ്ഞു, ചോരുന്ന അവസ്ഥയിലാണു മുഴുവൻ കെട്ടിടവും. ഇടയ്‌ക്കിടെ ഓരോ കഷ്‌ണങ്ങൾ പൊളിഞ്ഞുവീഴുന്നതിനാൽ കുട്ടികൾക്കു കളിക്കാൻ പോലും പറ്റാറില്ലെന്നു കണ്ണീരോടെ ബക്യാൻ പറഞ്ഞു. ഇതിനുമുൻപ് അസുഖകാരണങ്ങളാൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ബക്യാന് ഒരു കുഞ്ഞിനെകൂടി നഷ്ടപ്പെടാൻ വയ്യെന്നും അവർ പറഞ്ഞു.
ഒരു കെട്ടിട വിദഗ്‌ധന്റെ പരിശോധനപ്രകാരം ബക്യാന്റെ വീടായ ‘എഡിഫിഷ്യോ ക്യൂബ’യ്ക്കു നിലം മുതൽ മേൽക്കൂര വരെ ഘടനാപരമായ പ്രശ്‌നങ്ങളുണ്ട്. ആളുകള്‍ക്കു താമസയോഗ്യമായ ഒരിടമല്ല ഇതെന്നും അവർ പറഞ്ഞു. ഇതുകൂടാതെ പുതുതായി പണിത കുളിമുറികളും ടാങ്കുകളുമെല്ലാം കെട്ടിടത്തിനു താങ്ങാൻ കഴിഞ്ഞിട്ടില്ല.
താന്‍ താമസിച്ചിരുന്ന കെട്ടിടം തകർന്നതിനെതുടർന്നാണ് 1997 ൽ കാരി സ്വാരസ് എഡിഫിഷ്യോ ക്യൂബയിലേയ്‌ക്കു മാറി താമസിച്ചത്. അന്ന് ആ അപകടത്തിൽ അമ്മയെ നഷ്ടപ്പെട്ട സ്വാരസിന് ഇനി അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അവർ പറഞ്ഞു.
അധികാരികളെയെല്ലാം മാറി മാറി കണ്ടു പറഞ്ഞിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. രാത്രി കെട്ടിടം ഇടിഞ്ഞുവീണാൽ എഴുന്നേറ്റോടാനായി മുഴുവൻ വസ്ത്രങ്ങളുമണിഞ്ഞാണ് ഇവർ ഉറങ്ങുന്നതുതന്നെ. എന്തെങ്കിലും ശബ്ദം കേൾക്കുമ്പോൾ തന്നെ രാത്രി ഭയന്നോടിയ സാഹചര്യങ്ങൾ പലര്‍ക്കും പറയാനുണ്ട്.
English Summary: Dilapidated Buildings in Cuba; Social Architecture News