ചുറ്റും കരകാണാക്കടൽ; ലോകമഹായുദ്ധശേഷം ഉപേക്ഷിക്കപ്പെട്ട കോട്ട വിൽപനയ്ക്ക്; വിലയോ!...
Mail This Article
കടലിന്റെ ഒത്ത നടുക്ക് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ താമസിക്കാന്‍ പറ്റിയ ഒരിടമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാലങ്ങനെ ഒരു സ്ഥലമുണ്ട് ഇംഗ്ലണ്ടില്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട ഒരു ചെറിയ കോട്ടയാണിത്. 1915നും 1919നുമിടയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന കോട്ട ചരിത്രത്തിലാദ്യമായി ലേലത്തിനുവച്ചിരിക്കുകയാണ്. വെറും 60000 ഡോളര്‍ അഥവാ 47 ലക്ഷം രൂപയാണ് തുടക്കവില.
ഹംബര്‍ എസ്റ്റുവറി എന്നറിയപ്പെടുന്ന അഴിമുഖ പ്രദേശത്താണ് ബുള്‍ സാന്‍ഡ് ഫോര്‍ട്ട് എന്ന കോട്ടയുള്ളത്. പൂര്‍ണമായും കോണ്‍ക്രീറ്റില്‍ നിര്‍മിച്ചിരിക്കുന്ന കോട്ട ഒന്നാം ലോകമഹായുദ്ധകാലത്ത് നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ചതാണ്. യുകെയുടെ പൈതൃക പട്ടികയിലുള്ള നിര്‍മിതിയായതിനാല്‍ തന്നെ പൂര്‍ണ സംരക്ഷണത്തിലാണ് കോട്ട.
രണ്ടാം ലോകമഹായുദ്ധകാലത്ത് പടക്കോപ്പുകളും ആയുധങ്ങളും സൂക്ഷിക്കാനാണ് പ്രധാനമായും കോട്ട ഉപയോഗിച്ചിരുന്നത്. ഏകദേശം 200 പടയാളികളെ വരെ താങ്ങാനുള്ള ശക്തിയും കോട്ടയ്ക്കുണ്ടായിരുന്നു. ആയുധശേഖരമെല്ലാം 1956ഓടെയാണ് കോട്ടയില്‍നിന്ന് നീക്കുന്നത്.
മൂന്ന് നിലകളിലായി പടുത്തുയര്‍ത്തിയിരിക്കുന്ന കോട്ടയുടെ ബേസ്മെന്റും ഒരു രഹസ്യ അറയും കടലിന്റെ അടിത്തട്ടിലാണ്. കോട്ടയുടെ ഒത്തനടുവില്‍ രണ്ട് നിലകളിലായി ഒരു നിരീക്ഷണ കേന്ദ്രവും ഉണ്ട്. ഇത് കൂടാതെ ഒരു ബാല്‍ക്കണിയും കോട്ടയോടനുബന്ധിച്ച് നിര്‍മിച്ചിട്ടുണ്ട്.
കോട്ടയ്ക്കുള്ളിലുള്ള കിണറ്റില്‍ നിന്നാണ് കുടിവെള്ളമടക്കം ലഭിക്കുന്നത്. പ്രൈവറ്റ് ബോട്ടിലൂടെ മാത്രമേ കോട്ടയിലെത്താനാവൂ. യുദ്ധത്തിന് ശേഷം ആള്‍ത്താമസമില്ലാതെ കിടക്കുകയാണെന്നത് കൊണ്ടുതന്നെ കോട്ട വാങ്ങുന്നവര്‍ ഇത് ഉപയോഗ യോഗ്യമായ കാര്യമായ മിനുക്കുപണികള്‍ നടത്തിയേ തീരൂ എന്നാണ് വില്പനക്കാര് അറിയിക്കുന്നത്.
English Summary- Old WW2 fort in the middle of Ocean for sale