ADVERTISEMENT

പഴയ വീടുകൾക്കുള്ളിൽ ചിലപ്പോഴെങ്കിലും പുതിയ ഉടമസ്ഥർ അറിയാതെ പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടാവും. അത്തരത്തിൽ തങ്ങളുടെ വീടിനുള്ളിൽ കണ്ടെത്തിയ ഒരു രഹസ്യം പങ്കുവയ്ക്കുകയാണ് കലിഫോർണിയ സ്വദേശിനിയായ ജെന്നിഫർ ലിറ്റിൽ എന്ന വനിത. തന്റെ വീടിനുള്ളിൽ ജെന്നിഫർ കണ്ടെത്തിയത് ഒരാൾക്ക് ഇറങ്ങിച്ചെല്ലാവുന്ന വലിപ്പമുള്ള ഒരു മാൻഹോളാണ്. ജെന്നിഫറും ഭർത്താവും ചേർന്ന് പകർത്തിയ മാൻഹോളിന്റെയും അതിനുള്ളിലെ കാഴ്ചകളുടെയും ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

കിടപ്പുമുറിക്കുള്ളിലെ ഫർണിച്ചറുകൾ മാറ്റി ക്രമീകരിക്കുന്നതിനിടയാണ് തറയിൽ മറഞ്ഞിരുന്ന തുരങ്കം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്.  അടപ്പ് തുറന്നതോടെ  ഒരു മാൻഹോളാണിത് എന്ന് വ്യക്തമായി. ഇരുട്ടുനിറഞ്ഞ തുരങ്കത്തിനുള്ളിൽ എട്ടുകാലികളും ചിലന്തിവലയും പൊടിയും നിറഞ്ഞ നിലയിലായിരുന്നു. ഇവ നീക്കം ചെയ്ത് തുരങ്കത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്നപ്പോഴാകട്ടെ ഏറെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇവരെ കാത്തിരുന്നത്. ബോംബാക്രമണത്തിൽ നിന്നും രക്ഷനേടാനായി ഉണ്ടാക്കിയ ഒരു സുരക്ഷാതാവളത്തിലേക്കായിരുന്നു തുരങ്കം നീളുന്നത്.

സുരക്ഷിതമായി താമസിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ബോംബ് ഷെൽട്ടറിനുള്ളിൽ ഒരുക്കിയിരുന്നു. തട്ടുകളായി നിർമ്മിച്ച രണ്ട് കിടക്കകളും ബാത്റൂം സൗകര്യങ്ങളും എല്ലാം ഇതിനുള്ളിലുണ്ട്. ഭിത്തിയിൽ ഘടിപ്പിച്ച നിലയിൽ നിരവധി ഹുക്കുകളും കണ്ടെത്തി. ബോംബാക്രമണം ഉണ്ടാവുന്ന സമയങ്ങളിൽ ബുദ്ധിമുട്ടില്ലാതെ കഴിയാനുള്ള എല്ലാ സജ്ജീകരണങ്ങളും ഷെൽട്ടറിലുണ്ട്. ഇതിന് പുറമേ ഭക്ഷണം സൂക്ഷിക്കാനായി ഒരു പ്രത്യേക മുറിയും തുരങ്കത്തിനുള്ളിൽ കണ്ടെത്തി. എന്നാൽ ഈ മുറിയിലേക്ക് കയറണമെങ്കിൽ ഷെൽട്ടർ വിട്ടിറങ്ങേണ്ടിവരും. എന്തുകൊണ്ടായിരിക്കും ഇത്തരത്തിൽ മുറികൾ രൂപകല്പന ചെയ്തതെന്ന് വ്യക്തമല്ല എന്ന് ജെന്നിഫർ പറയുന്നു.

bomb-shelter-bedroom

ഷെൽട്ടറിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കാൻ വെന്റിലേഷൻ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രഹസ്യ മുറികൾ രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ചതാവുമെന്നാണ് ജെന്നിഫറും ഭർത്താവും ആദ്യം കരുതിയത്. 1951 ന് ശേഷമാണ് വീട് നിർമ്മിച്ചത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതിനാൽ ശീതയുദ്ധകാലത്ത് അണുബോംബാക്രമണം ഉണ്ടാകുമോ എന്ന് ഭയത്തിലാവാം തുരങ്കം നിർമ്മിച്ചതെന്നാണ് നിഗമനം. അക്കാലത്ത് വീടിനുള്ളിൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത് സാധാരണമായിരുന്നു. 

രഹസ്യ തുരങ്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ അത് ഏറെ ജനശ്രദ്ധ നേടി. പൊടിപടലങ്ങളും മാറാലയും മൂടിയ നിലയിലാണെങ്കിലും ഷെൽട്ടറിനുള്ളിലെ വസ്തുക്കൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇവ വൃത്തിയാക്കി പുനർനിർമ്മിച്ച് ഉപയോഗിക്കണം എന്നാണ് പലരുടെയും അഭിപ്രായം. രഹസ്യ മുറി കണ്ടിട്ട് ഹൊറർ സിനിമയുടെ പ്രതീതിയുണ്ടെന്നും ഇത്തരം ഒരു മുറിയുള്ള വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയുമോ എന്നുമാണ് ചിലരുടെ ആശങ്ക. ബോംബാക്രമണം ഉണ്ടായിരുന്നെങ്കിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞുപോകുമ്പോൾ ഷെൽട്ടറും അതിനുള്ളിൽ ആളുകളും  ഉണ്ടെന്ന് എങ്ങനെ പുറംലോകമറിയും എന്നതാണ് മറ്റുചിലരുടെ സംശയം.

English Summary- Woman finds manhole in bedroom old bomb shelter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com