നൂറുകണക്കിന് ആളുകളെ ഉൾക്കൊള്ളാവുന്ന ഗംഭീര പന്തൽ. ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ള വിഐപികളടങ്ങുന്ന വിശിഷ്ടാതിഥികളുടെ നീണ്ടനിര. വിവാഹം ആശീർവദിക്കാനായി പൂജാരിമാർ. പാട്ടും ആട്ടവുമായി കണ്ണഞ്ചിക്കുന്ന ആഘോഷ പരിപാടികളും ഗംഭീര വിരുന്നും. ഉത്തർപ്രദേശിലെ കയ്സർഗഞ്ച് മേഖലയിൽ നടന്ന ഈ വിവാഹാഘോഷത്തിൽ പക്ഷേ ഇല്ലാത്തത് ഒരേയൊരു കാര്യം മാത്രമായിരുന്നു. വരനും വധുവും.
വരനും വധുവും എത്താതെ എങ്ങനെ കല്യാണം നടത്തുമെന്നല്ലേ? ഇവിടെ വിവാഹം ചെയ്തത് മനുഷ്യരായിരുന്നില്ല നേരെമറിച്ച് ഒരു കിണറും പൂന്തോട്ടവുമായിരുന്നു. കേൾക്കുമ്പോൾ ഏറെ വിചിത്രമായി തോന്നുമെങ്കിലും ബഹ്റായ്ക് ജില്ലയിലെ തന്നെ ഒരു സംസാര വിഷയമാണ് ഈ കല്യാണം. വെറുമൊരു കൗതുകത്തിന് വേണ്ടിയല്ല നാട്ടുകാർ ഇങ്ങനെയൊരു കല്യാണം ഒരുക്കിയത്. അതിന് അവർക്ക് വ്യക്തമായ കാരണമുണ്ടായിരുന്നു.
വർഷങ്ങളായി ഈ നാട്ടിലെ ആളുകൾക്ക് കുടിവെള്ളം നൽകിക്കൊണ്ടിരുന്ന ഒരു കിണറുണ്ട്. അടുത്തിടെയായി ഈ കിണറ്റിലെ ജലം വറ്റിത്തുടങ്ങി. ഇത് അശുഭകരമായ കാര്യമാണെന്ന് നാട്ടുകാരെല്ലാം വിശ്വസിക്കുകയും ചെയ്തു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകാതെ പ്രദേശവാസികൾ വിഷമിക്കുന്നതിനിടയിലാണ് ഗ്രാമവാസിയായ 85 കാരി കിശോരി ദേവി ഒരു പരിഹാരമാർഗ്ഗം നിർദ്ദേശിച്ചത്. കിണറും പൂന്തോട്ടവും തമ്മിലുള്ള വിവാഹം നടത്തിയാൽ ദുഷ്ടശക്തി ഒഴിഞ്ഞു പോകുമെന്നായിരുന്നു അത്.
കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും കിണറിനെ സംരക്ഷിക്കാനായി ഗ്രാമവാസികളെല്ലാം ഈ നിർദേശം അംഗീകരിച്ചു. അങ്ങനെ മാർച്ച് 13ന് വിവാഹം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റേതൊരു കല്യാണവും പോലെ എല്ലാ ഒരുക്കങ്ങളും കിണറിന്റെ കല്യാണത്തിനായും നടത്തി. ക്ഷണക്കത്തടിച്ച് സമീപ ഗ്രാമങ്ങളിലുള്ളവരെ അടക്കം 1500 പേരെ ക്ഷണിച്ചു. ഗ്രാമത്തിലെ തലമുതിർന്ന അംഗങ്ങളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വരന്റെ ഭാഗത്തുനിന്നും വധുവിന്റെ ഭാഗത്തുനിന്നുമുള്ള ചടങ്ങുകൾ നടത്താനായി പ്രത്യേകം പ്രത്യേകം ആളുകളെ നിയോഗിച്ചു.
കിണറിനെയും പൂന്തോട്ടത്തിനെയും പ്രതിനിധീകരിച്ചുകൊണ്ട് സ്ത്രീ - പുരുഷ പ്രതിമകളും നിർമ്മിച്ചിരുന്നു. വിവാഹ ഘോഷയാത്ര അടക്കം സാധാരണ വിവാഹങ്ങളിലെ എല്ലാ ചടങ്ങുകളും നടത്തി. ഇത്തരത്തിലൊരു കല്യാണം ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ ആദ്യമായിരിക്കും എന്ന് ഗ്രാമവാസികൾ പറയുന്നു. എന്തായാലും കിശോരി ദേവി പറഞ്ഞതുപോലെ വിവാഹം ചെയ്തതോടെ കിണറിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഈ നാട്ടുകാർ.
English Summary- Well and Garden Ties Knot0 News