ADVERTISEMENT

ആകൃതിയിലും നിർമ്മിതിയിലുമൊക്കെ വ്യത്യസ്തത പുലർത്തുന്ന ധാരാളം കെട്ടിടങ്ങൾകൊണ്ടാണ് ചൈന പലപ്പോഴും ലോകത്തെ അദ്ഭുതപ്പെടുത്തുന്നത്. എന്നാൽ ചൈനയുടെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള പല നിർമിതികളും ഇന്നും ലോകശ്രദ്ധ നേടാതെ അവശേഷിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്നിന്റെ ദൃശ്യങ്ങളാണ് ആർപിജി ഗ്രൂപ്പിന്റെ ചെയർപേഴ്സണായ ഹർഷ് ഗോയങ്ക തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കൂറ്റനൊരു പാലത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ഒരു ടൗൺഷിപ്പിന്റെ വിഡിയോയാണിത്.

ധാരാളം മലനിരകൾ നിറഞ്ഞ ചോങ്ഖിങിലാണ് വ്യത്യസ്തമായ ഈ ടൗൺഷിപ്പ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ 13,000നു മുകളിൽ പാലങ്ങളാണ് ഈ നഗരത്തിലുള്ളത്. ആവശ്യാനുസരണം പല കാലങ്ങളിലായി നിർമ്മിക്കപ്പെട്ട ഇവയിൽ ഏറെയും ഇന്ന് ഉപയോഗമില്ലാതെ തുടരുന്നുമുണ്ട്. യാത്രയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കിലും ഈ പാലങ്ങളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗപ്രദമാക്കാനാണ് ഇന്നാട്ടുകാരുടെ തീരുമാനം.  

അത്തരത്തിൽ പോക്കറ്റ് പാർക്കുകളായും പ്ലേ ഗ്രൗണ്ടുകളായും  റക്രിയേഷൻ ഗ്രൗണ്ടുകളായുമൊക്കെ പല കാലങ്ങളിലായി പല പാലങ്ങളും രൂപംമാറി. ലിൻഷി ടൗൺഷിപ്പിലെ പാലമാവട്ടെ ടൗൺഷിപ്പിന്റെ തന്നെ ഭാഗമാക്കി മാറ്റാനായിരുന്നു അധികൃതിരുടെ തീരുമാനം. അങ്ങനെ മനോഹരമായ നിർമ്മിതികൾ പാലത്തിനു മുകളിൽ ഉയർന്നു. വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലുമുള്ള കെട്ടിടങ്ങൾ നിറഞ്ഞ പാലം അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചൈനീസ് വാസ്തുവിദ്യയും പാശ്ചാത്യ വാസ്തുവിദ്യാ ശൈലിയും സമന്വയിപ്പിച്ചുകൊണ്ടുള്ള നിർമിതികൾ ഇവിടേയ്ക്ക് സന്ദർശകരെയും ആകർഷിക്കുന്നു.

ബഹുനില കെട്ടിടങ്ങളും ഒരുനില മാത്രമുള്ള നിർമിതികളും ഒക്കെ ഇവിടെ കാണാം. കൈവരികളോട് ചേർത്താണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിൽ ശില്പങ്ങളും ചെടികളും ഒക്കെ വച്ചു പിടിപ്പിച്ച് മനോഹരമായി അലങ്കരിച്ചിട്ടുമുണ്ട്. എന്തായാലും ടൗൺഷിപ്പിന്റെ വിഡിയോ പുറത്തുവന്നതോടെ അത് വളരെ വേഗത്തിൽ ജനശ്രദ്ധയും നേടി.

ഇവിടുത്തെ ജീവിതം എങ്ങനെയുണ്ടാവും എന്ന് സങ്കൽപ്പിച്ചു നോക്കൂ എന്ന കുറിപ്പോടെയാണ് ഹർഷ് ഗോയങ്ക വിഡിയോ പങ്കുവച്ചിരിക്കുന്നത്. ടൗൺഷിപ്പിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് പലരും കമന്റുകൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും മറ്റു ചിലർ ഇവിടുത്തെ ജീവിതത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് പങ്കുവയ്ക്കുന്നത്. കാഴ്ചയ്ക്കുള്ള ഭംഗിക്കപ്പുറം ഇവിടുത്തെ ജീവിതം ഏറെ അപകടകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി ദുരന്തമോ യുദ്ധമോ പോലെയുള്ള അപകടഘട്ടങ്ങളിൽ ഇവിടെ ജീവിക്കുന്നവർ രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടിലാവുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

വാഹനഗതാഗതത്തിനായി നിർമ്മിച്ചിരിക്കുന്ന പാലത്തിൽ ഇത്രയധികം കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത് തീർത്തും സുരക്ഷിതമല്ലാത്ത കാര്യമാണെന്നും കമന്റുകളുണ്ട്. അതേസമയം ഇത്രയധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൗൺഷിപ്പിലെ  മാലിന്യ പ്രശ്നങ്ങൾ എത്രത്തോളം രൂക്ഷമായിരിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ഓവുചാലുകളോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാത്തപക്ഷം ഇവിടെ ജീവിക്കുന്നവർ മാലിന്യങ്ങൾ അത്രയും താഴെ നദിയിലേക്ക് നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടാവാമെന്നും ഇവർ പറയുന്നു.

English Summary- Unique Town built over Bridge in China- news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com