ADVERTISEMENT

സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലിയെക്കുറിച്ച് അധികമൊന്നും കേട്ടുപഴകാത്ത കാലത്തുതന്നെ സൗരോർജ്ജത്തെ ആശ്രയിച്ചു തുടങ്ങിയതാണ് പുതുച്ചേരി സ്വദേശിയും ബാങ്കോക്കിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിസിറ്റിങ് ഫാക്കൽറ്റിയുമായ ഡോ. ബ്രഹ്മാനന്ദ് മൊഹന്തി. ഇന്നിപ്പോൾ ഒരു നഗരത്തിന് തന്നെ മാതൃകയാണ് ബ്രഹ്മാനന്ദിന്റെയും കുടുംബത്തിന്റെയും ജീവിതശൈലി. വീട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കൃത്യമായി സംഭരിക്കുന്നതിലൂടെ അയൽക്കാർക്ക് കൂടി ഉപകാരപ്രദമാക്കുകയാണ് ഇദ്ദേഹം.

2001 ൽ കറണ്ട് ചാർജ് താരതമ്യേന കുറവായിരുന്ന കാലത്ത് സൗരോർജ്ജ സംവിധാനം സ്ഥാപിച്ചതോടെ പലരും ബ്രഹ്മാനന്ദിനെ പരിഹസിച്ചിരുന്നു. എന്നാൽ പണം ലാഭിക്കുക എന്നതിലുപരി വൈദ്യുതി പാഴാക്കാതെ എത്രത്തോളം സൂക്ഷിക്കാനാവും എന്നതായിരുന്നു അന്നും തന്റെ ചിന്തയെന്ന് അദ്ദേഹം പറയുന്നു. പരമാവധി പരിസ്ഥിതിയുമായി ചേർന്നു പോകുന്ന ജീവിതശൈലി എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം വീടുപോലും നിർമ്മിച്ചിരിക്കുന്നത്. 1400 ചതുരശ്ര അടിയുള്ള ഇരുനില വീട്ടിൽ മൂന്ന് കിടപ്പുമുറികളും ഒരു ലിവിങ് ഏരിയയുമാണുള്ളത്. കാർബൺ ഫുട്പ്രിന്റ് പരമാവധി കുറയ്ക്കുന്ന വിധത്തിലാണ് വീടിന്റെ അകവും പുറവും എല്ലാം രൂപകല്പന ചെയ്തത്.

പകൽസമയത്ത് വൈദ്യുതിയെ ആശ്രയിക്കാതെ സ്വാഭാവിക വെളിച്ചം പരമാവധി അകത്തേക്ക് കയറുന്ന വിധത്തിലാണ് നിർമ്മാണം. ഇതിനു പുറമേ വായുസഞ്ചാരവും ഉറപ്പാക്കി. തുടക്കത്തിൽ ഓഫ് ഗ്രിഡ് സൗരോർജ്ജ സംവിധാനമായിരുന്നു സ്ഥാപിച്ചത്.  എന്നാൽ സാധാരണ ഗൃഹോപകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഊർജ്ജ ക്ഷമതയുള്ള ഉപകരണങ്ങൾ കണ്ടെത്തുക എന്നതായിരുന്നു നേരിട്ട പ്രധാന വെല്ലുവിളി. സൗരോർജ്ജ വൈദ്യുതോല്പാദനത്തെക്കുറിച്ച് അത്ര പ്രചാരം ലഭിച്ചിട്ടില്ലാത്ത കാലത്ത് ഊർജ്ജ ക്ഷമത ഉറപ്പാക്കുന്ന ഗൃഹോപകരണങ്ങൾക്കായി അധിക തുകയും ചിലവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ദീർഘകാലത്തെ ഉപയോഗം കണക്കിലെടുക്കുമ്പോൾ ഇത് ലാഭകരമാണെന്ന് ബ്രഹ്മാനന്ദ് പറയുന്നു.

2070531506

എല്ലാ സൗകര്യങ്ങളോടെയും ജീവിച്ചിട്ടും ബ്രഹ്മാനന്ദിനും കുടുംബത്തിനും വൈദ്യുതി ബില്ല് പൂജ്യമാണ്. മീറ്റർ വാടക മാത്രമേ എല്ലാ മാസവും നൽകേണ്ടി വരുന്നുള്ളൂ. തുടക്കത്തിൽ ഓഫ് ഗ്രിഡ് സംവിധാനം ആയിരുന്നു അവലംബിച്ചത് എങ്കിലും ഏതാനും  വർഷങ്ങൾക്കു ശേഷം ബാറ്ററിയുടെ ശേഷിയിൽ കുറവ് വന്നു തുടങ്ങിയതോടെ റൂഫ് ടോപ്പ് സോളാർ സംവിധാനത്തിലേക്ക് ചുവട് മാറ്റി. ബൈ ഡയറക്‌ഷനൽ മീറ്ററാണ് ബ്രഹ്മാനന്ദിന് ഉള്ളത്. അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഗ്രിഡിലേയ്ക്ക് തന്നെ കൈമാറ്റം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ഇത്തരത്തിൽ അയൽക്കാർക്കും താൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി  എത്തിക്കുന്നുണ്ട് എന്ന സംതൃപ്തിയും അദ്ദേഹത്തിനുണ്ട്.

solar-panel

ഊർജ്ജ ക്ഷമത ഉറപ്പാക്കുന്ന ജീവിതശൈലി പിന്തുടരാൻ ദീർഘനാളത്തെ പരിശ്രമം വേണ്ടി വന്നിരുന്നതായും ബ്രഹ്മാനന്ദ് പറയുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും സുപരിചിതമായതിനാൽ ഇന്ന് സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലി പിന്തുടരുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല.  ഊർജ്ജ ക്ഷമതയുടെ പ്രാധാന്യം മനസ്സിലാക്കി ഇന്ത്യയിലെ നഗരവാസികൾ പ്രവർത്തിച്ചാൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ ഗുണകരമായ ജീവിതശൈലി ഉറപ്പാക്കാനാകുമെന്ന് ജീവിതത്തിലൂടെ കാണിച്ചു തരികയാണ് ബ്രഹ്മാനന്ദും കുടുംബവും .

English Summary- Solar Powered Home that Powers Neighbourhood Also- Sustainable Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com