ADVERTISEMENT

തിരക്കും മലിനീകരണവും പുതുമയല്ലാത്ത ഡൽഹി നഗരത്തിലാണ് താമസിക്കുന്നത് എങ്കിലും രശ്മി ശുക്ല എന്ന വനിതയ്ക്ക് ഇവിടുത്തെ ജീവിതം സ്വർഗ്ഗതുല്യമാണ്. കാരണം കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് നടുവിൽ തന്റേതായ ഒരു ചെറുവനം നിർമ്മിച്ചിരിക്കുകയാണ് രശ്മി. 1000 ചതുരശ്രഅടി വിസ്തീർണമുള്ള ടെറസിന് മുകളിലാണ് പച്ചപ്പുനിറഞ്ഞ ഈ സ്വർഗ്ഗം രശ്മി നിർമ്മിച്ചെടുത്തത്. 

700 നടുത്ത് ചെടികളാണ് രശ്മിയുടെ ടെറസിൽ വളരുന്നത്. പൂച്ചെടികൾക്കു പുറമേ നാരകവും മാതളവും അടക്കം ധാരാളം പഴങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറികളുമെല്ലാം രശ്മിയുടെ ഈ ടെറസ് വനത്തിലുണ്ട്. പച്ചപ്പിന് നടുവിൽ ജീവിക്കണമെന്ന ആഗ്രഹത്തെ തുടർന്ന് മൂന്നോ നാലോ ചെടിച്ചട്ടികളിൽ ചെടികൾ നട്ടു തുടങ്ങിയ ഉദ്യമമാണ് ഇന്ന് ഈ നിലയിലേക്ക് എത്തിയത്. ഇപ്പോൾ പൂക്കളും പഴങ്ങളും തേടി ധാരാളം കിളികളും ഷഡ്പദങ്ങളുമെല്ലാം ടെറസിൽ വിരുന്നെത്തുന്നു. 

lady-garden

തങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് തോന്നുന്ന ഇടങ്ങളിൽ മാത്രമേ കിളികളും പ്രാണികളും എത്താറുള്ളൂ. ഇക്കാര്യം  മനസ്സിൽ കരുതിയാണ് രശ്മി പൂന്തോട്ടം പരിപാലിക്കുന്നത്. രാസവസ്തുക്കൾ ഒന്നും പ്രയോഗിക്കാറില്ല. അടുക്കള മാലിന്യങ്ങളും കൊഴിഞ്ഞു വീഴുന്ന ഇലകളുമെല്ലാം ചേർത്തു നിർമ്മിക്കുന്ന ജൈവ കമ്പോസ്റ്റാണ് വളമായി ഉപയോഗിക്കുന്നത്. ചകിരിനാരും ചാണകവും കലർത്തിയാണ് ചട്ടികളിൽ മണ്ണ് നിറക്കുന്നത്. ആദ്യകാലങ്ങളിൽ കൃത്യമായി പരിപാലനം നൽകിയാൽ കുറച്ചുകാലംകൊണ്ട് ചെടികൾക്ക്  സ്വയം നിലനിൽക്കാനുള്ള കഴിവുണ്ടാകും എന്നതാണ് രശ്മിയുടെ അനുഭവം. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളെല്ലാം ടെറസിൽ നിന്നു തന്നെ ലഭിക്കുന്നുണ്ട്. 

ഒരു ഫ്ലവർ എക്സിബിഷനു പോകുന്ന പ്രതീതിയാണ്  രശ്മിയുടെ ചെറു വനത്തിനുള്ളിലൂടെ നടന്നാൽ കിട്ടുന്നത്. പല ആകൃതിയിൽ ഒരുക്കിവെച്ചിരിക്കുന്ന പൂച്ചെടികൾക്കു നടുവിലൂടെ അവ നടന്നാസ്വദിക്കാനുള്ള സ്ഥലവുമുണ്ട്.  നഗരത്തിലെ തിരക്കിനിടയിലും  വൈകുന്നേരങ്ങളിൽ പച്ചപ്പിനു നടുവിൽ ശാന്തമായി വിശ്രമിക്കാനായി മുളകൊണ്ട് ചെറിയൊരു കുടിലും ടെറസിൽ നിർമിച്ചിട്ടുണ്ട്.

English Summary- Terrace garden Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com