ADVERTISEMENT

വീടിന്റെയും കെട്ടിടത്തിന്റെയും ഭിത്തികൾക്കും മതിലുകൾക്കും ചെടികളുടെ പച്ചപ്പു നൽകി മനോഹരമാക്കാൻ വെർട്ടിക്കൽ ഗാർഡനുകൾക്ക് സാധിക്കും. ചുമരുകളിൽ കുത്തനെ നിൽക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് വെർട്ടിക്കൽ ഗാർഡൻ എന്ന പേരുവന്നത്. വീടിന്റെ എക്സ്റ്റീരിയറിൽ മാത്രമല്ല, ഇന്റീരിയറിലും ഇത്തരം ഉദ്യാനങ്ങൾക്കു സ്ഥാനമുണ്ട് എന്നതാണ് ഇവയുടെ പ്രത്യേകത. മുറ്റത്ത് വിശാലമായ ലോണൊരുക്കാൻ സൗകര്യമില്ലാത്തവർക്കും ഫ്ളാറ്റിലും മറ്റും ജീവിക്കുന്നവർക്കുമൊക്കെ വെർട്ടിക്കൽ ഗാർഡനുകൾ ഒരനുഗ്രഹം തന്നെയാണ്. ഓഫിസ് കെട്ടിടങ്ങൾക്കും വെർട്ടിക്കൽ ഗാർഡനുകൾ ഹരിതശോഭ പകരും.

ചെറിയ ഇടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭിത്തികളിലും മറ്റും വെർട്ടിക്കലായാണ് ഈ ഗാർഡനുകൾ ഒരുക്കുന്നത്. ഭിത്തികളിൽ ഘടിപ്പിക്കാവുന്ന മൂന്നു കപ്പുകളുള്ള മോഡ്യൂളുകളാണ് ഇതിന്റെ അടിസ്ഥാനം. പോളി പ്രൊപ്പിലിൻ നിർമിതമായ ഈ കപ്പുകളിൽ ചകിരിച്ചോറ് നിറച്ചാണ് ചെടി നടുന്നത്. സിങ്കോണിയം, ഫിലോഡെൻഡ്രോൺ, ബ്രോമിലിയാർഡ്സ്, റിയോ, ഡ്രസീനിയ, ക്ലോറോഫൈറ്റം, അസ്പരാഗസ് ഫേൺസ്, ബോസ്റ്റോൺ ഫേൺസ്, ബിൽബേർജിയ, പാന്റ്, മിനിയേച്ചർ മരാന്റാ തുടങ്ങിയ ചെടികളാണ് വെർട്ടിക്കൽ ഗാർഡനിൽ സാധാരണയായി ഉപയോഗിച്ചിരിക്കുന്നത്. ഭിത്തികൾക്കു വേണ്ടി മാത്രമല്ല, ലിവിങ് – ഡൈനിങ് പാർട്ടീഷന്‍ ഓഫിസ് റിസപ്ഷൻ ഏരിയ എന്നീ ഏരിയകളിലും ഓരോരുത്തരുടെയും മനോധർമം പോലെ വെർട്ടിക്കൽ ഗാർഡനുകൾ സ്ഥാപിക്കാവുന്നതേയുള്ളൂ.

കാഴ്ചയ്ക്കു ഭംഗി സമ്മാനിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്, ഒപ്പം ആരോഗ്യകരമായ ചില ഗുണങ്ങൾ കൂടി ഇവയ്ക്കുണ്ട്. അന്തരീക്ഷവായുവിലെ ടോക്സിനെ നീക്കം ചെയ്യാനും അകത്തളങ്ങളിലെ വായു ശുദ്ധീകരിച്ചെടുക്കാനുമൊക്കെ കഴിവുള്ള ചെടികളാണ് സാധാരണയായി വെർട്ടിക്കൽ ഗാർഡനുകളിൽ ഉപയോഗിക്കുന്നത്. ഏതു തിരക്കേറിയ നഗരത്തിലായാലും അകത്തളങ്ങൾക്കു പ്രകൃതിയുടെ സ്പർശം പകരാൻ ഇവയ്ക്കു സാധിക്കും. ഇത്തരം ഗാർഡനുകളിൽ ഉപയോഗിക്കുന്ന ചെടികളെല്ലാം തന്നെ തണലിൽ വളരുന്നവയാണ്. വെർട്ടിക്കലായി വളരുന്നതുകൊണ്ട് പ്രാണി ശല്യം, കളശല്യം എന്നിവ ഇവയെ ബാധിക്കുകയുമില്ല. അകത്തളങ്ങളിലെ ചൂടു കുറയ്ക്കാനും ഇവയ്ക്കു കഴിയും. വെർട്ടിക്കൽ ഗാർഡനുകൾ വയ്ക്കുന്ന ഒരു മുറിയിൽ, മറ്റു മുറികളെ അപേക്ഷിച്ച് 7മുതൽ 10 ഡിഗ്രി വരെ ചൂടു കുറവായിരിക്കും. ചെടികളുടെ ഇലകൾ പുറത്തേക്കു വളർന്നു വന്ന് കപ്പുകൾ മറയ്ക്കുമ്പോഴാണ് ഹരിതഭിത്തിയുടെ പ്രതീതി ഉണ്ടാകുന്നത്.

English Summary- Setting up a Vertical Garden- House Gardening Tips



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com