ADVERTISEMENT

പപ്പായ കൃഷി ചെയ്താൽ എന്തൊക്കെ വിളവെടുക്കാം? പഴമായും പച്ചക്കറിയായും പപ്പായ ഉപയോഗിക്കാം. അടുത്ത കാലത്തായി കറയ്ക്കുവേണ്ടിയും പപ്പായ കൃഷി ചെയ്യുന്നുണ്ട്. ഇതൊന്നുമല്ലാത്ത മറ്റൊരു വരുമാനസാധ്യത കൂടി പപ്പായക്കർഷകർക്കു മുന്നിൽ തുറക്കുകയാണ് ഫരീക്കും പ്രവീണും. പ്ലാസ്റ്റിക്കിനു ബദൽ തേടുന്ന നാട്ടിൽ പാഴായിപ്പോകുന്ന പപ്പായത്തണ്ടുകൊണ്ട് പാനീയങ്ങൾ കുടിക്കുന്നതിനുള്ള സ്ട്രോ നിർമിക്കാമെന്ന് ഇവർ കണ്ടെത്തിക്കഴിഞ്ഞു. ഈ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കൃഷിക്കാരിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.  

പേപ്പർ സ്ട്രോയുള്ളപ്പോൾ ആരാണ് പപ്പായക്കുഴലിനെ പ്ലാസ്റ്റിക് സ്ട്രോയ്ക്കു പകരക്കാരനാക്കുക? എന്നാൽ ഫരീക്കിനും പ്രവീണിനും പ്രതീക്ഷയേറെ. കടലാസുകുഴൽ അധികസമയം പാനീയങ്ങളിൽ ഇടാനാവില്ലെന്നു മാത്രമല്ല അവ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന പശയുടെ ഗന്ധം നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.  ശ്രദ്ധേയമായ ഒരു കണക്കും ഫരീഖ് ചൂണ്ടിക്കാട്ടി. കേരളത്തിലെ അറുപതിനായിരത്തോളം ജ്യൂസ് കടകളിലും റസ്റ്ററന്റുകളിലുമായി പ്രതിദിനം ഒരു കോടി സ്ട്രോ വേണ്ടിവരുമത്രെ. ഇത്രമാത്രം സ്സ്ട്രോയുണ്ടാക്കാൻ വേണ്ടിവരുന്ന പത്തു ടണ്ണോളം കടലാസിന് എത്ര മരങ്ങൾ വേണ്ടിവരും? പ്രകൃതിസ്നേഹത്തിന്റെ പേരിൽ പ്ലാസ്റ്റിക് സ്ട്രോ ഉപേക്ഷിക്കുന്നവർക്ക് കടലാസ് സ്ട്രോയും സ്വീകാര്യമാകില്ലെന്നു സാരം. കൃഷിക്കാർക്കു വരുമാനമേകുന്ന സംരംഭത്തിനു കൂടുതൽ പിന്തുണ കിട്ടുമെന്ന ചിന്തയുമുണ്ട്. പ്രീമിയം വില കിട്ടുന്ന വിദേശവിപണിയും പപ്പായക്കുഴലുകൾക്കായി കാത്തിരിക്കുന്നു.

papaya-straw-1
പ്രവീണും ഫരീഖും

ബദൽ ഉൽപന്നങ്ങളെക്കുറിച്ചുള്ള ചിന്തകളുമായി റാന്നിയിലെ തറവാടിനോടു ചേർന്നുള്ള പുരയിടത്തിലൂടെ നടക്കുമ്പോഴാണ് പ്രവീണിന്റെ തലയിൽ ബൾബ് മിന്നിയത്– പപ്പായയുടെ ഇലയോടു ചേർന്നുള്ള തണ്ട് സ്ട്രോയാക്കി മാറ്റാനാവില്ലേ? ഉടൻ ഫരീഖിനെ വിളിച്ചു. പിന്നീട് ഏതാനും മാസം നിരന്തര ഗവേഷണങ്ങളുടെ കാലമായിരുന്നു. അങ്ങനെയാണ് പപ്പായത്തണ്ടിനെ സ്ട്രോയാക്കി മാറ്റുന്ന ഗ്രീനിക് സസ്റ്റയിനബിൾ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം പിറന്നത്.

പഠനകാലം മുതലേ പരിചയക്കാരും സുഹൃത്തുക്കളുമാണ് ഫരീഖും പ്രവീണും. എൻജിനീയറിങ് പഠനശേഷം ആരംഭിച്ച സ്റ്റാർട്ടപ് സംരംഭത്തിലൂടെ  ഭക്ഷണവിതരണത്തിനായി പ്രത്യേക ആപ് വികസിപ്പിച്ചവർ. ഊബറും സ്വിഗ്ഗിയുമൊക്കെ എത്തുന്നതിനു മുമ്പ് ആരംഭിച്ച ആ സംരംഭം പക്ഷേ, ചില തടസങ്ങൾ മൂലം തുടരാനായില്ലെന്നു മാത്രം. പിന്നീട് റുവാണ്ടയിൽ ഏതാനും വർഷം ബിസിനസ് നടത്തിയശേഷം തിരിച്ചുവന്നപ്പോഴാണ് ഗ്രീനിക്കിനു തുടക്കം കുറിക്കുന്നത്.

ലളിതമായ ചില സംസ്കരണവിദ്യകൾ മാത്രമാണ് പപ്പായ സ്ട്രോയ്ക്ക് വേണ്ടതെന്നു ഫരീഖ് ചൂണ്ടിക്കാട്ടി. ഉള്ളിലെ കറയും മറ്റും നീക്കി ഫുഡ്ഗ്രേഡ് നേടാൻ സഹായകമായ ലായനി ഇവർ വികസിപ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ വിവിധ കർഷക കൂട്ടായ്മകളുമായി ധാരണയിലെത്തി ഈ  സംസ്കരണവിദ്യ കൈമാറാനും അവരുണ്ടാക്കി നൽകുന്ന പപ്പായ സ്ട്രോ കയറ്റുമതി ചെയ്ത് നേട്ടമുണ്ടാക്കാനുമാണ് പ്രവീണും ഫരീഖും ഉദ്ദേശിക്കുന്നത്. തുടർ ഗവേഷണങ്ങൾക്കായി ഗ്രീനിക് കളശേരി സ്റ്റാർട്ടപ് വില്ലേജിനോടു ചേർന്നുള്ള ബയോനെസ്റ്റ് ഇൻകുബേഷൻ സെന്ററിലേക്ക്  ഉടൻ പ്രവർത്തനം മാറ്റും.

കൂടുതൽ വിസ്തൃതിയിൽ പപ്പായക്കൃഷി ചെയ്യുന്ന ഉൽപാദകസംഘങ്ങൾക്കും മറ്റും ഇതുവഴി നേട്ടമുണ്ടാക്കാമെന്ന് ഇരുവരും പറയുന്നു. ഒരു പപ്പായത്തണ്ടിനു 10 പൈസ വില നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഒരു മരത്തിൽനിന്ന്  രണ്ടാഴ്ചയിലൊരിക്കൽ  5-10 തണ്ടുകൾ കിട്ടുമത്രെ.  ആയിരം പപ്പായയുള്ള തോട്ടത്തിൽനിന്ന് പ്രതിമാസം 2000 രൂപ അധികവരുമാനം ഉറപ്പാക്കാനാവുമെന്ന് ഇരുവരും പറയുന്നതും ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ്. കൃഷിക്കാർതന്നെ പപ്പായക്കുഴലുകൾ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുമ്പോഴാണിത്. 

ഫോൺ: 9207678817

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com