ADVERTISEMENT

പ്രകൃതിയുടെ വരദാനമാണ് മണ്ണ്. മണ്ണിലെ ജീവാംശത്തെ ജൈവവള ഉപയോഗത്തിലൂടെ വർധിപ്പിക്കാം.

മണ്ണിരകമ്പോസ്റ്റ് നിർമാണം

ആഫ്രിക്കൻ മണ്ണിര (യൂട്രില്ലസ് യൂജിനെ) ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കുന്നു. ഒരു കിലോ മണ്ണിര (ഏകദേശം 1000 എണ്ണം) ഉപയോഗിച്ച് ഒരു ടൺ ജൈവ മാലിന്യത്തെ ഏകദേശം 35-40 ദിവസം കൊണ്ട് കമ്പോസ്റ്റാക്കാം.

അടിഭാഗം മണ്ണുമായി ബന്ധമില്ലാത്ത രീതിയിൽ സിമന്റ് കിണർ റിങ്, സിമന്റ് ടാങ്ക് ഉചിതമായ വലുപ്പത്തിൽ നിർമിക്കാം (വലിയ ടാങ്കുകളാണെങ്കിൽ രണ്ട് അറകളായി തിരിച്ചു ആദ്യം നിക്ഷേപിക്കുന്നത് കമ്പോസ്റ്റാകുമ്പോൾ രണ്ടാമത്തേത് ഉപയോഗിക്കാം). അടുക്കളത്തോട്ടത്തിനായി തക്കാളിപ്പെട്ടിയിൽ പഴയ ഫ്ലെക്സ്, പ്ലാസ്റ്റിക് പടുത എന്നിവ ഉപയോഗിച്ചും ടാങ്കുകൾ നിർമിക്കാം. ഉറുമ്പുകളും എലികളും മണ്ണിരയെ നശിപ്പിക്കാതിരിക്കാൻ ടാങ്കിന്റെ ചുറ്റും തറയിൽ ചെറിയ പാത്തി നിർമിച്ച് വെള്ളം കെട്ടി നിർത്തണം.

ടാങ്കിനടിയിൽ ചകിരിത്തൊണ്ടോ ചകിരിയോ നിരത്തുക. അതിനടിയിൽനിന്ന് ഒരു പൈപ്പ് ചെറിയ ദ്വാരമിട്ട് പുറത്തേക്കിടണം അതിലൂടെ വെർമി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നതാണ്. ഇതിൽ 10 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് നനച്ചു കൊടുക്കാം. ഇത് നല്ലൊരു വളർച്ചാ ത്വരകമാണ്.

ചകിരിത്തൊണ്ട് നിരത്തിയശേഷം അതിനു മുകളിലായി വിരയെ നിക്ഷേപിക്കാം. 8:1 എന്ന അനുപാതത്തിൽ ചപ്പുചവറുകൾ, വേസ്റ്റ് (8kg), ചാണകം (1 Kg) നിക്ഷേപിക്കണം. ഈർപ്പം സ്ഥിരമായി നിലനിർത്താൻ ചണച്ചാക്കുകൾ നനച്ചിടുന്നത് നല്ലതാണ്.

അടുക്കള അവശിഷ്ടങ്ങൾ, വാഴത്തട, പച്ചിലകൾ മുതലായവയെല്ലാം കമ്പോസ്റ്റ് നിർമാണത്തിന് ഉപയോഗിക്കാം. പുളിയും എരിവും മധുരവുമുള്ള വസ്തുക്കൾ പ്ലാസ്റ്റിക് എന്നിവ ഇടരുത്. വാഴത്തട, പായൽ തുടങ്ങി എളുപ്പം ചീയുന്നവ മാത്രമാണെങ്കിൽ 30 ദിവസം കൊണ്ടും മറ്റുള്ളവ (വേസ്റ്റിന്റെ തരം അനുസരിച്ച് 45 - 60) ദിവസം കൊണ്ടും കമ്പോസ്റ്റ് ആകും. കമ്പോസ്റ്റ് ആയിക്കഴിഞ്ഞാൽ അത് ചെറിയ ഇരുമ്പ് വല (നെറ്റ്) ഉപയോഗിച്ച് അരിച്ചെടുത്ത് ചാക്കിലാക്കി തണലത്തു സൂക്ഷിക്കണം.

1 കിലോ മണ്ണിരകമ്പോസ്റ്റിന് 30-40 രൂപ വിലയുണ്ട്. വീട്ടമ്മമാർക്ക് ചെറിയ മുതൽമുടക്കിൽ ചെറിയ സ്ഥലത്ത് തുടങ്ങാൻ പറ്റിയ കുടിൽ വ്യവസായങ്ങളിൽ ഒന്നാണിത്.

വിവരങ്ങൾക്ക് കടപ്പാട്: റോസ്മി ജോർജ്, കൃഷി ഓഫീസർ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത്.

English summary: How to Make Vermicompost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com