ADVERTISEMENT

‘‘ബാബു മോശായി, സിന്ദഗി ബഡി ഹോനി ചാഹിയെ, ലംബി നഹി’’ (ബാബുമോശായി, ജീവിതം നീളമുള്ളതാകേണ്ട, അതിനു വലുപ്പമുണ്ടായാൽ മതി). രാജേഷ് ഖന്ന അവതരിപ്പിച്ച ‘ആനന്ദ് സെഗാൾ’ എന്ന കഥാപാത്രം അമിതാഭ് ബച്ചൻ അവതരിപ്പിച്ച ‘ഡോ. ഭാസ്കർ ബാനർജി’യോട് പറഞ്ഞ ഈ വാക്കുകൾ വെള്ളിത്തിര കേട്ടിട്ട് ഇക്കഴിഞ്ഞ മാർച്ച് 12 ന് തികഞ്ഞത് അൻപതു വർഷം! 

 

anand-movie

ഖന്നയും ബച്ചനും അഭിനയത്തികവിൽ മത്സരിച്ചപ്പോൾ ദുഃഖവും സന്തോഷവും ഇഴനെയ്ത തിരക്കഥയുമായി മരണം എന്ന ജീവിതസത്യത്തിന്റെ വേറിട്ടൊരു പക്ഷം ‘ആനന്ദ്’ എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകർക്കു പകരുകയായിരുന്നു സംവിധായകൻ ഋഷികേശ് മുഖർജി. ആസന്നമായ മരണം എന്ന ഗൗരവമേറിയ കഥാപരിസരത്തും നിറവുറ്റ കഥാപാത്ര സന്നിവേശങ്ങളും സംഭാഷണങ്ങളിലെ ചടുലതയും നിറച്ചാണ് ‘ആനന്ദ്’  പ്രേക്ഷകഹൃദയങ്ങളെ മാറോടടുപ്പിച്ച് പുണർന്നത്.

 

സ്നേഹം, സൗഹൃദം എന്നിവ രസച്ചരടു കൈവിടാതെ മാറിമറിഞ്ഞ ചിത്രത്തിനായി ഗുൽസാർ രചിച്ച സംഭാഷണങ്ങളും ഏറെ പ്രശസ്തം. 1971 ൽ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി ആനന്ദ്, 5.8 കോടി രൂപ കലക‌്ഷനോടെ ബോളിവുഡിൽ ആ വർഷത്തെ മൂന്നാമത്തെ ബോക്സോഫിസ് ഹിറ്റും. 

anand02

 

50 കടന്നിട്ടും മായാത്ത ‘ആനന്ദം’

 

ചിത്രം അൻപതു വർഷം പിന്നിടുമ്പോൾ ട്വിറ്ററിലും മറ്റും #50yearsofAnand എന്ന ഹാഷ്ടാഗ് പൊടുന്നനെ ട്രെൻഡിങ്ങാവുകയാണ്. വർഷമെത്ര പിന്നിട്ടാലും ആ സ്ക്രീൻ രസതന്ത്രത്തെ ആരാധകർ എത്ര വിലമതിക്കുന്നു എന്നതിന്റെ നേർസാക്ഷ്യം. 1971 ൽ താരത്തിളക്കത്തിന്റെ സൂപ്പർസ്റ്റാർ പരിവേഷത്തിലായിരുന്ന രാജേഷ് ഖന്നയുടെ അക്കാലത്തെ തുടർച്ചയായ പതിനേഴാം ബോക്സോഫിസ് ഹിറ്റ് കൂടിയായിരുന്നു ആനന്ദ്. 12 ഫ്ലോപ്പുകൾക്ക് ശേഷം ഒരുവേള ചലച്ചിത്രജീവിതം തന്നെ അസ്തമിക്കുമെന്നു കരുതിയ ബച്ചനു തിരശ്ശീലയിൽനിന്നു ലഭിച്ച ജീവശ്വാസവും.

 

‘ആനന്ദ്’ തുടക്കമിട്ട ആരാധകസമ്പത്തും ആത്മവിശ്വാസവും സൂചിപ്പിച്ചു വർഷങ്ങൾക്കിപ്പുറം ബച്ചൻ ട്വിറ്ററിൽ ഓർമക്കുറിപ്പെഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനായി രാവിലെ കാറിൽ പോകവേ ഒരു പമ്പിൽനിന്ന് പെട്രോൾ നിറച്ചു. ആ നേരം ഒരാൾ പോലുമെന്നെ തിരിച്ചറിഞ്ഞില്ല. ചിത്രത്തിന്റെ റിലീസിനു ശേഷം വൈകിട്ട് അതേ പമ്പിൽ വീണ്ടും പെട്രോൾ നിറയ്ക്കാനെത്തിയപ്പോൾ ജനം വലിയ ആരാധനയോടെ ചുറ്റും തിങ്ങിക്കൂടി. ‘അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു.’ ഇർലയിലെ എസ്‌വി റോഡിലുള്ള പമ്പിലായിരുന്നു ആ സംഭവമെന്നുകൂടി ബച്ചൻ കുറിക്കുമ്പോൾ ബോളിവുഡിന്റെ ‘ബിഗ് ബി’യ്ക്ക് ആ ഓർമ എത്ര പ്രിയതരമെന്നതുകൂടി മനസ്സിലാക്കാം.

 

സസ്പെൻസ് ഇല്ല, ക്ലൈമാക്സിലെ കയ്യടക്കം

 

രോഗിയായ നായകൻ മരിക്കുമോ? ഈ കഥാപശ്ചാത്തലം പങ്കുവയ്ക്കുന്ന ചിത്രമാകുമ്പോൾ തുടക്കം മുതൽ തന്നെ സസ്പെൻസ് നിലനിർത്തി മുന്നേറാനാകും സാധാരണ സംവിധായകർ ശ്രമിക്കുക. എന്നാൽ രാജേഷ് ഖന്ന അവതരിപ്പിക്കുന്ന കഥാപാത്രം മരിക്കുമെന്നത് തുടക്കത്തിൽത്തന്നെ വ്യക്തമാക്കണമെന്നാണ് തിരക്കഥയെഴുതിയ ഗുൽസാറിനോട് സംവിധായകൻ ഋഷികേശ് മുഖർജി ചട്ടംകെട്ടിയതെന്ന് ബോളിവുഡ് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. ‘നായകൻ മരിക്കുമോ’ എന്ന ആശങ്കയേക്കാൾ മരണത്തിനു മുൻപ് ജീവിതം ആഘോഷമാക്കണം എന്ന നായകന്റെ വികാരത്തിനൊപ്പം പ്രേക്ഷകരെയും കൈപിടിച്ചു നടത്താനാണ് സംവിധായകൻ ശ്രമിച്ചത്. ചിത്രത്തിൽ നായകൻ പറയുന്ന ‘ജബ് തക് സിന്ദാ ഹൂം, തബ് തക് മാരാ നഹി’ (ജീവൻ ഉള്ളിടത്തോളം മരിക്കുന്നില്ല) എന്ന ലളിത സംഭാഷണത്തിൽ പോലും അടങ്ങുന്നതും ആ സാരാംശം.

 

ചിത്രത്തിന്റെ ആദ്യപകുതിയിൽ ജീവിതത്തിലെയും ഡോക്ടർ എന്ന പ്രഫഷനിലെയും ആകുലതകളിൽ മുങ്ങിയ അർബുദരോഗ ചികിത്സകനായാണ് ബച്ചനെത്തുന്നത്. കുടലിലെ അർബുദബാധയാൽ മരണാസന്നനായിട്ടും പ്രസന്നത കൈവിടാത്ത ആനന്ദ് എന്ന രോഗിയായി ഖന്നയുെട കഥാപാത്രം അവതരിക്കുന്നു. ഡോക്ടറുമായി കൈവരിക്കുന്ന ആത്മബന്ധത്തിലൂടെ, ജീവിതം ക്ഷണികമാണെന്നും അതു ജീവിച്ചു തന്നെ തീർക്കണമെന്നുമുള്ള വെളിപാടിലേക്ക് ഡോക്ടറെ രോഗി നയിക്കുന്നതാണ് ചിത്രത്തിന്റെ അവസാനം വരെയുള്ള കാഴ്ച. ചികിൽസിച്ച ഒരു യുവതിയോടു ഡോക്ടർക്ക് തോന്നിയ ഇഷ്ടത്തെ അതിന്റെ വെളിപ്പെടുത്തലിലേക്കും പ്രണയത്തിലേക്കും ശേഷം വിവാഹത്തിലേക്കും വഴിനടത്താൻ ആനന്ദ് നടത്തുന്ന ശ്രമങ്ങളും അതിലെ വിജയവുമെല്ലാം ചിത്രത്തിലെ സവിശേഷ മുഹൂർത്തങ്ങളാണ്. എല്ലാവരോടും സ്നേഹം മാത്രം പങ്കിട്ട് ഒടുവിൽ മരണക്കിടക്കയിൽ അവസാനിക്കുന്ന ആനന്ദിന്റെ ക്ലൈമാക്സിലും സംവിധായകന്റെ കയ്യടക്കം പ്രകടം. സൗഹൃദവേളകളിൽ ഡോക്ടറെക്കൊണ്ട് ആനന്ദ് തന്നെ പകർത്തിയ റെക്കോർഡിങ്ങിന്റെ ശബ്ദപശ്ചാത്തലത്തിലാണ് ആനന്ദ് മിഴിയടയ്ക്കുന്നത്. ജീവിതവും മരണവും ആർക്കും തീരുമാനിക്കാനാകില്ലെന്നതും ജീവിതമാകുന്ന സ്റ്റേജിലെ കലാകാരന്മാർ മാത്രമാണ് നമ്മളെന്നതുമാണ് അതിലെ വാചകങ്ങൾ.

 

പാട്ടിലും സൂപ്പർഹിറ്റ്

 

ജീവിതത്തിരക്കുകൾക്കിടെ ചുറ്റും ലോകമൊരുക്കിയ നിറക്കാഴ്ചകൾ  കൺനിറയെ കാണാൻ മറക്കരുതെന്ന ഓർമപ്പെടുത്തലും ചിത്രം പകരുന്നു. ഗുൽസാറും യോഗേഷും രചിച്ച് സലിൽ ചൗധരി ചിട്ടപ്പെടുത്തിയ ‘ആനന്ദി’ലെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളും ഓർമപ്പെടുത്തുന്നതും മറ്റൊന്നുമല്ല. ‘കഹീ ദൂർ ജബ് ദിൻ ധൽ ജായേ....’, മേനെ തേരേ ലിയേ ഹീ സാത്ത് രംഗ് കെ...’ ‘സിന്ദഗീ.. കൈസേ ഹെ പഹേലി...’ തുടങ്ങിയ ഗാനങ്ങൾ മുകേഷ്, മന്നാഡേ, ലതാ മങ്കേഷ്കർ എന്നിവരാണ് ആലാപനം കൊണ്ട് അനശ്വരമാക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുകയും പിന്നീട് ഹിന്ദിയിൽ ഏറെ പ്രിയങ്കരമാവുകയും ചെയ്ത ‘മൗത് തു ഏക് കവിതാ ഹെ...’ എന്ന കവിത രചിച്ചതും ഗുൽസാർ തന്നെ. അമിതാഭ് ബച്ചനാണ് ഈ കവിത സ്വന്തം ശബ്ദത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 

‘ബംഗാളി’ തട്ടിയകറ്റിയ അവസരം

 

കിഷോർ കുമാർ, മെഹ്മൂദ് എന്നിവരെയാണ് ചിത്രത്തിൽ പ്രധാന റോളുകളിൽ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. ഋഷികേശ് മുഖർജിക്കൊപ്പം ചിത്രത്തിന്റെ നിർമാണപങ്കാളിയായ എൻ.സി.സിപ്പി മെഹ്മൂദിന്റെ മുൻ പ്രൊഡക്‌ഷൻ മാനേജർമാരിൽ ഒരാളായിരുന്നു എന്നതാണ് ഇതിനു പ്രേരണയായത്. ചിത്രത്തിൽ കിഷോർ കുമാറിനെയും മെഹ്മൂദിനെയും അഭിനയിപ്പിക്കുന്നതിന്റെ ഭാഗമായി കിഷോറിനെ കാണാനുള്ള ഋഷികേശ് മുഖർജിയുടെ യാത്രയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ കാരണം ഒരു ബംഗാളിയുമായി കിഷോർ കുമാർ (കിഷോറും ബംഗാൾ സ്വദേശിയാണ്) തർക്കത്തിലായിരുന്നു. ഇതുകാരണം ബംഗാളിയെന്നു തോന്നുന്ന ആരെയും ഗേറ്റ് കടത്തേണ്ടെന്ന നിർദ്ദേശം വീട്ടിലെ കാവൽക്കാരന് കിഷോർ നൽകിയിരുന്നു. ഈ സമയം അവിടെയെത്തിയ ഋഷികേശ് മുഖർജി ബംഗാളിയാണെന്നറിഞ്ഞതിനാൽ കാവൽക്കാരൻ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു. ഈ സംഭവത്തിൽ മനോവിഷമമുണ്ടായാണ് സംവിധായകൻ മടങ്ങിയത്. തുടർന്ന് രാജ് കപൂർ, ശശി കപൂർ എന്നിവരെയും ചിത്രത്തിന്റെ പ്രധാന റോളിലേക്ക് പരിഗണിച്ചെങ്കിലും അവസാനം ആ അവസരം കടന്നെത്തിയത് രാജേഷ് ഖന്നയ്ക്കായിരുന്നു. ഖന്നയുടെ എക്കാലത്തെയും ശ്രദ്ധേയമായ റോളുകളിൽ ഒന്നായി ആനന്ദ് മാറിയതും ചരിത്രം. രോഗാതുരനായി രാജ് കപൂർ ചികിൽസയിലായിരുന്ന കാലത്താണ് ഋഷികേശ് മുഖർജി ‘ആനന്ദി’ന്റെ കഥ രചിച്ചത്. ഋഷികേശിനെ രാജ്കപൂർ വിളിച്ചിരുന്നത് ‘ബാബു മോശായി’ എന്നതും മറ്റൊരു കൗതുകം.

 

മലയാളത്തിൽ ‘ആനന്ദി’ന്റെ റീമേക്ക് ഉണ്ടായിട്ടുണ്ട്. ജയറാമും ബിജു മേനോനും പ്രധാന റോളുകളിലെത്തിയ ‘ചിത്രശലഭ’മാണ് ആ ചിത്രം. 1971 ലെ മികച്ച ഹിന്ദിചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആനന്ദിനായിരുന്നു. 1972 ലെ ഫിലിം ഫെയർ പുരസ്കാരത്തിൽ മികച്ച നടൻ (രാജേഷ് ഖന്ന), സഹനടൻ (അമിതാഭ് ബച്ചൻ), സംഭാഷണം (ഗുൽസാർ), എഡിറ്റിങ്, കഥ (രണ്ടും ഋഷികേശ് മുഖർജി), മികച്ച ചിത്രം എന്നിങ്ങനെ ആറു പുരസ്കാരങ്ങളും ആനന്ദ് നേടി.

 

കാലത്തിന്റെ റീലുകൾ എത്രയോടി മാഞ്ഞാലും സാങ്കേതികവിദ്യയുടെ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കു തിരക്കാഴ്ചകൾ ചേക്കേറിയാലും ഖന്നയുെട ആനന്ദും ബച്ചന്റെ ഭാസ്കറും ലോകത്തിന്റെ എതെങ്കിലുമൊരു കോണിൽ, ഏതെങ്കിലുമൊക്കെ ആരാധകരുടെ മനസ്സിന്റെ സ്ക്രീനിൽ ആ ജീവിതസത്യങ്ങൾ ചർച്ച ചെയ്തുകൊണ്ടേയിരിക്കും. ചിത്രത്തിലെ തന്നെ മറ്റൊരു ജനപ്രിയ ഡയലോഗ് പോലെ – ‘‘ആനന്ദ് മരാ നഹി, ആനന്ദ് മർതാ നഹി’’ (ആനന്ദ് മരിച്ചിട്ടില്ല, മരിക്കുകയുമില്ല)

 

English Summary: 50 years of Hrishikesh Mukherjee's timeless classic 'Anand'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com