ADVERTISEMENT

പത്മരാജന്റെ എഴുപത്തിയഞ്ചാം ജന്മദിനം. പത്മരാജനിലൂടെ മലയാള‍ിയുടെ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇന്നും ഞവരയ്ക്കൽ തറവാട്ടു മുറ്റത്തു നിന്നു മാഞ്ഞിട്ടില്ല.

 

ആളനക്കം കേട്ടിട്ടാകണം, ഞവരയ്ക്കൽ തറവാടിന്റെ തെക്കേ മുറ്റത്തെ ചാമ്പൽപ്പുരയുടെ കഴുക്കോലിൽ ഉറങ്ങിയിരുന്ന മൂങ്ങ കഴുത്തുവെട്ടിച്ച് സൂക്ഷിച്ചുനോക്കി. പകലുറക്കം കളഞ്ഞവരോടുള്ള ദേഷ്യത്തോടെ തൊട്ടടുത്ത പുളിമരത്തിലേക്കു പറന്നുകയറി, ഉറക്കം തുടർന്നു. ചാമ്പൽപ്പുരയിലെ കഴുക്കോലിൽ ഇരുന്നു നോക്കിവിരട്ടുന്ന മൂങ്ങയെ ഇതിനുമുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ട്. പലവട്ടം.

padmarajan-home
ഞവരയ്ക്കൽ തറവാട്ടു പറമ്പിലെ സർപ്പക്കാവ്

 

തകരയിലൂടെ ഈ ചാമ്പൽപ്പുരയും മുങ്ങയും പുളിമരവു കാവും സിനിമാപ്രേമികളായ മലയാളികൾക്കു പരിചിതമാണ്. സിനിമാ ലോകത്തിന് ഇത് ചെല്ലപ്പനാശാരിയുടെ ചാമ്പൽപ്പുരയാണ്. അതെ, മുതുകുളം ഞവരയ്ക്കൽ തറവാട്ടിലെ നാലേക്കർ പുരയിടത്തിലെ പല ഫ്രെയിമുകളിൽ കണ്ട കാഴ്ചകളാണ് 38 സിനിമകളിലൂടെയും 114 കൃതികളിലൂടെയും പത്മരാജൻ പരിചയപ്പെടുത്തിയത്. പുളിമരത്തിന്റെ തെക്ക് പത്മരാജൻ ഉറങ്ങുകയാണ്; 30 വർഷമായി. എന്നാൽ, പത്മരാജനിലൂടെ മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും ഞവരയ്ക്കൽ തറവാട്ടുമുറ്റത്തുനിന്നു മാഞ്ഞിട്ടില്ല.

padmarajan-home-2
ഞവരയ്ക്കൽ തറവാട്

 

മുതുകുളം എന്ന തന്റെ ഗ്രാമത്തിൽ തനിക്കുചുറ്റും ജീവിച്ചവരെയാണ് കഥകളിലൂടെയും സിനിമകളിലൂടെയും പത്മരാജൻ പരിചയപ്പെടുത്തിയത്. ആ കഥാപാത്രങ്ങളുടെ പിന്നിൽ മുറ്റത്തെ ചെമ്പകവും തത്തച്ചുണ്ടൻ മാമ്പഴവും ചൂളത്തെരുവും തകരയും കണിക്കൊന്നയും ദൃശ്യങ്ങളായി പ്രത്യക്ഷപ്പെട്ടു. കഥാപാത്രങ്ങൾക്കു തുല്യമായ സ്ഥാനം പശ്ചാത്തലങ്ങൾക്കും പത്മരാജൻ നൽകിയിരുന്നു. ആരെയും പേടിപ്പെടുത്തുന്ന ആ സർപ്പക്കാവില്ലാതെ രതിനിർവേദമെന്ന സിനിമയ്ക്കു ജീവനുണ്ടോ?

padmarajan-home-34
ഞവരയ്ക്കൽ തറവാടിനു പിന്നിലെ തോട്. ഈ തോടാണ് ചൂ​ണ്ടൽ എന്ന കഥയ്ക്കു പശ്ചാത്തലമായത്.

 

മാനാകാനും മയിലാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും നിന്റെ ചുണ്ടിൽ മുത്തമാകാനും നിമിഷാർധം പോലും വേണ്ടാത്ത ഗഗനചാരിയാണ് ഞാൻ; ഗന്ധർവൻ, എന്നു സ്വയം പരിചയപ്പെടുത്തുമ്പോൾ പശ്ചാത്തലത്തിൽ യക്ഷിപ്പാലമരം മാത്രമാണുള്ളത്. അടുത്ത രംഗത്തിലാണ് ഗന്ധർവൻ മനുഷ്യരൂപത്തിൽ വരുന്നതുപോലും.സിനിമ തുടങ്ങുംമുൻപ് കഥ, തിരക്കഥ, സംവിധാനം പത്മരാജൻ എന്നെഴുതിയ പത്മരാജൻ, പശ്ചാത്തലം ഞവരയ്ക്കൽ എന്ന് എഴുതിയില്ലെന്നു മാത്രം. ആ കഥാകാരനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും പ്രയാണം പൂർത്തിയാക്കി. കലാകാരനു കാലം ഒരുക്കിയ പ്രകൃതിദത്ത ശിൽപങ്ങളായി ഞവരയ്ക്കൽ തറവാടും പശ്ചാത്തല കഥാപാത്രങ്ങളും തങ്ങളുടെ ജീവിതം തുടരുന്നു.പത്മരാജന്റെ കഥയുടെ പേരിൽനിന്ന് കടംകൊണ്ടാൽ ഇത് ‘ഋതുഭേദങ്ങളുടെ പാരിതോഷികമാണ്.’

 

എല്ലാവർഷവും മഞ്ഞത്തകര പൊന്നിൻ പൂവിടുന്നതും മുറ്റത്തെ ചെമ്പകം മൊട്ടിടുന്നതും പത്മരാജനു സ്മരണാഞ്ജലി അർപ്പിക്കാനായിരിക്കണം. ഞവരയ്ക്കൽ തറവാട്ടിലേക്കു കടക്കുമ്പോൾ പത്മരാജന്റെ ഏതോ സിനിമ കാണാൻ കൊട്ടകയിലേക്കു കയറുന്നതു പോലെ തോന്നിയേക്കാം. തോന്നും. ഈ തറവാടിന്റെ വിവിധ ലൊക്കേഷനുകളിൽനിന്നു പത്മരാജൻ സിനിമകളിലെ ഫ്രെയിമുകൾ നിങ്ങളുടെ കണ്ണിലേക്ക് ഓടിയെത്തും. പറമ്പിലേക്കു സ്വാഗതം ചെയ്യുന്നതു പടർന്നു പന്തലിച്ച് പൊൻ നിറത്തിൽ കിടക്കുന്ന തകരക്കൂട്ടമാണ്. കാലമേറെ കഴിഞ്ഞെങ്കിലും പത്മരാജന്റെ ‘തകര’ മലയാളിയുടെ മനസ്സിൽനിന്നു കൊഴിഞ്ഞിട്ടില്ല. അതുപോലെ പറമ്പിലെ തകരയും.

pamdarajan-e
പത്മരാജനെ സംസ്കരിച്ചത് ഇവിടെ.

 

ഒന്നിനും കൊള്ളാത്ത തകരച്ചെടി പത്മരാജനു പരിചയപ്പെടുത്തിയത് അമ്മ ഞവരയ്ക്കൽ ദേവകിയമ്മയാണ്. പറമ്പിലെ വളം മുഴുവൻ തിന്നുമുടിക്കുന്ന തകരയെ അമ്മ എന്നും ചീത്തപറയും. പറിച്ചുകളഞ്ഞാലും വീണ്ടും വളരുന്ന മഞ്ഞത്തകര അങ്ങനെ പത്മരാജന്റെ മനസ്സിൽ ചേക്കേറി. ഒരുഗുണവുമില്ലാത്ത കഥാപാത്രത്തിന്റെ വിളിപ്പേരായി മാറി.കിഴക്കുനിന്നു തെക്കോട്ടൊഴുകി പിന്നീട് പടിഞ്ഞാട്ട് ഒഴുകുന്ന തോടാണ് ചൂണ്ടൽ എന്ന കഥയിലെ പ്രധാനരംഗം. തറവാടിന്റെ വടക്കുഭാഗത്ത് ആ തോട് ഇന്നും ഒഴുകുന്നു. പുല്ലാനിപ്പൊന്തക്കാടു നിറഞ്ഞുതന്നെ. ചൂണ്ടയ്ക്കു പകരം ഒറ്റാൽ രംഗത്തെത്തി. ഈ തോട്ടിലാണ് പുളവന്റെ വായുടെ അടുത്തിരിക്കുന്ന തവളയെ പത്മരാജൻ കണ്ടത്.

 

കൗമാരക്കാരന്റെ പ്രണയപാപത്തിനു സാക്ഷിയായ സർപ്പക്കാവാണ് രതിനിർവേദത്തിലെ പ്രധാനരംഗം. വയന നിറഞ്ഞ കാവ് തറവാടിന്റെ തെക്കുഭാഗത്തുണ്ട്. തന്റെ സർപ്പക്കാവ് അതേരീതിയിൽ കാഞ്ഞിരപ്പള്ളിക്കു സമീപത്താണ് സിനിമയ്ക്കുവേണ്ടി പുനഃസൃഷ്ടിച്ചത്.കഥയായി രൂപമെടുത്തു മുറ്റത്തെ ചെമ്പകം മുറ്റത്തു തന്നെയുണ്ട്. ആയുസ്സറ്റ് ചെമ്പകം ഒന്നു മറിഞ്ഞെങ്കിലും അവിടെത്തന്നെ മറ്റൊന്നു പിറന്നു. കഥകളിലൂടെ അതിഥി വേഷത്തിൽ എത്തിയ തത്തച്ചുണ്ടൻ മാവും കിളിമരവും കാലത്തിനപ്പുറം തലയുയർത്തി നിൽക്കുകയാണ്.

 

അൽപം അകലെയാണു പത്മരാജന്റെ സ്കൂൾ. സ്കൂളിനു മുന്നിലാണ് പൂത്തുലയുന്ന പാലമരം. കുട്ടിക്കാലത്ത് ആ പാലയിലേക്കു നോക്കാൻ പത്മരാജനു പേടിയായിരുന്നു. പാലയിൽ ഗന്ധർവനുണ്ടെന്ന് അമ്മ ദേവകിയമ്മ കഥകളിലൂടെ പേടിപ്പിച്ചിരുന്നു. ആ പേടിയിൽനിന്നാണ് ‘ഞാൻ ഗന്ധർവൻ’ എന്ന അവസാന സിനിമയുടെ തുടക്കം. പത്മരാജന്റെ ഓർമകളായി പലവട്ടംപൂത്ത പാല അടുത്തകാലത്തു വെട്ടിമാറ്റി. പത്മരാജൻ എപ്പോഴും പറയും, തന്നെ കഥാകാരനാക്കിയത് അമ്മ ദേവകിയമ്മയാണെന്ന്. ഞവരയ്ക്കലെ അമ്മയും സിനിമയിലുണ്ട്.

 

തിങ്കളാഴ്ച നല്ലദിവസത്തിലെ ആ അമ്മ തന്നെ. പ്രകൃതി സ്നേഹിയായ അമ്മ സല്ലപിക്കുന്ന മരങ്ങൾ തറവാട്ടിലെ മരങ്ങൾതന്നെയാണ്. അമ്മ അറിയാതെ അമ്മയെ കണ്ടുപഠിക്കാൻ സിനിമയിലെ അമ്മ കവിയൂർ പൊന്നമ്മ ഞവരയ്ക്കൽ എത്തിയിരുന്നുവെന്ന് പത്മരാജന്റെ ചേട്ടൻ പത്മധരനും പത്മരാജൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബാബു പ്രസാദും ഓർമിച്ചു.അമ്മയുടെ പെരുമാറ്റവും സംസാരരീതിയും കണ്ടുപഠിക്കാനാണ് കവിയൂർ പൊന്നമ്മയെ വീട്ടിൽ കൊണ്ടുവന്നത്, പത്മധരൻ പറഞ്ഞു. അമ്മ അറിഞ്ഞില്ലെന്നു മാത്രം. പുതുമുഖ നടനായ ജയറാമുമായി പത്മരാജൻ ഒരിക്കൽ പാതിരാത്രി വീട്ടിൽവന്നു. അമ്മയുടെ മുന്നിൽ മിമിക്രി അവതരിപ്പിക്കലായിരുന്നു ആദ്യ ഷോട്ട്.

 

ഞവരയ്ക്കൽ വീട്ടിൽനിന്നു നേരേനടന്നാൽ എത്തുന്നത് ചെറു ചന്തയായ ചൂളത്തെരുവാണ്. മരപ്പലകകൊണ്ടു നിർമിച്ച കടകൾ നിറഞ്ഞ ചൂളത്തെരുവ് അതേരീതിയിൽ സിനിമയിൽ എത്തി. നെടുങ്കൻ ചാൽ നീന്തിക്കടക്കുന്ന ശക്തിമാനായാണ് ഒരിടത്തൊരു ഫയൽവാൻ രംഗപ്രവേശം ചെയ്യുന്നത്. വിശാലമായ ആ ചാലുകളിൽ ഓർമകൾ നീന്തിത്തുടിക്കുന്നു.മുതുകുളത്തുനിന്നു കണ്ടെത്തിയ ഈ ഫ്രെയിമുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലാണു പുനഃസൃഷ്ടിച്ചത്. ഷൂട്ടിങ്ങിന്റെ സൗകര്യമായിരുന്നു കാരണം. മുതുകുളത്തു സിനിമ ചെയ്യണമെന്ന് പത്മരാജന് ആഗ്രഹമുണ്ടായിരുന്നുവെന്നു പത്മധരൻ പറഞ്ഞു. താമസ സൗകര്യം അടക്കമുള്ള അനുബന്ധ സംവിധാനങ്ങളില്ലാത്തതു മൂലം നടന്നില്ലെന്നു മാത്രം.

 

ഓണാട്ടുകരയുടെ പടിഞ്ഞാറൻ തീരത്തെ മുതുകുളത്തിന് മലയാള സിനിമാ ചരിത്രത്തിൽ എന്തെങ്കിലും സ്ഥാനമുണ്ടോ. സിനിമയിലെ വള്ളുവനാടൻ മേൽക്കോയ്മയ്ക്കു വെല്ലുവിളി ഉയർത്തിയത് എള്ളിന് ഏഴു വഴിയെന്നു വിശ്വസിക്കുന്ന ഈ ഓണാട്ടുകരയാണ്. എള്ളുകണ്ടത്തിലൂടെ ഏതുവഴിക്കും ആർക്കും നടക്കാമെന്നാണ് ഓണാട്ടുകരയുടെ നിയമം.അങ്ങനെ വള്ളുവനാട്ടിലെ ആദരണീയനായ ‘ഏട്ടൻ’ വിളിക്കു പകരം ഓണാട്ടുകരയുടെ തനി നാടൻ ‘എന്താടാ കൂവേ’ സിനിമയിൽ തലകാണിച്ചു. ഇച്ചേയിയും കൊത്താറയും അങ്ങനെ സിനിമയിൽ എത്തി അൽപം കുശുമ്പും കുന്നായ്മയും നിറഞ്ഞ ഗ്രാമത്തിന്റെ കഥയാണ് പത്മരാജൻ പറഞ്ഞതും. കള്ളനും എണ്ണയാട്ടുന്നവരും തവള പിടിത്തക്കാരനും അങ്ങനെ നായകന്മാരായി. മുതുകുളത്തെ വളക്കൂറുള്ള കരിമണ്ണു കൊണ്ടാണു പത്മരാജൻ കഥാപാത്രങ്ങളെ വാർത്തെടുത്തതെന്നു പറയാം.

 

പത്മരാജനെ സ്നേഹിക്കുന്ന സിനിമാലോകം അദ്ദേഹം ഉറങ്ങുന്ന മണ്ണിലേക്കു പതിവായി എത്തുന്നു. ഒരു തീർഥാടനം പോലെ. അഭ്രപാളികളിലും കടലാസിലും പത്മരാജൻ അവശേഷിപ്പിച്ച ഓർമകൾക്കു പുറമെ ഒന്നുകൂടിയുണ്ടിവിടെ; പത്മരാജൻ കാണിച്ചുതന്ന നാടൻ കാഴ്ചകൾ. സംവിധായകരുടെ സംവിധായകനായ പ്രകൃതി ഇവിടെ അവ, വരുംതലമുറയ്ക്കായി സൂക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com