'ഞാൻ നല്ല അമ്മയോ മോശം അമ്മയോ എന്നറിയില്ല, പക്ഷേ അമ്മയാണ്': റാണിയുടെയല്ല, ഇത് സാഗരികയുടെ പോരാട്ടം
Mail This Article
തന്റെ ഇരുപതുകളുടെ മധ്യേ വിവാഹിതയായി ഭർത്താവിനൊപ്പം വിദേശത്തേക്കു പോയ യുവതി; നല്ല ജോലി, കുടുംബം. വൈകാതെ രണ്ടു കുട്ടികളും ജനിച്ചു. എന്നാൽ അമ്മയുെട മാനസികാവസ്ഥ ശരിയല്ലെന്നു പറഞ്ഞ് സർക്കാരിന്റെ ശിശു സംരക്ഷണ വിഭാഗം മൂന്നും ഒന്നും വയസ്സായ കുട്ടികളെ കൊണ്ടുപോയപ്പോൾ നിസഹായയായി നിൽക്കുകയല്ല ആ യുവതി ചെയ്തത്. പല്ലും നഖവുമുപയോഗിച്ച് പൊരുതി. മാതൃരാജ്യവും കുട്ടികളെ കൊണ്ടുപോയ രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വരെ ഉലഞ്ഞു. ഇതിനിടയിൽ തനിക്ക് മാനസികരോഗമാണെന്ന് പരസ്യമായി പ്രചരിപ്പിച്ച ഭര്‍ത്താവിൽനിന്നുള്ള വേർപിരിയൽ, ഒടുവിൽ രണ്ടു വർഷത്തിനു ശേഷം ആ യുവതിക്ക് കുട്ടികളെ തിരികെ കിട്ടുന്നു. പ്രമുഖ ബോളിവുഡ് താരം റാണി മുഖർജി അഭിനയിക്കുന്ന ‘മിസിസ് ചാറ്റർജി Vs നോർവെ’ എന്ന ചിത്രത്തിന്റെ കഥയാണ് മുകളിൽപ്പറഞ്ഞത്. മാർച്ച് 17–ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതു കണ്ടിട്ട് തന്നെ കരച്ചിലടക്കാൻ പറ്റുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ ഏകദേശം ഒരു ദശകം മുൻപു നടന്ന യഥാർഥ സംഭവമാണ് സിനിമയുടെ വിഷയമെന്ന് അറിയുമ്പോഴോ? സിനിമയിലൂടെ മാത്രം പറഞ്ഞ് തീർക്കാൻ കഴിയാവുന്നതിലുമധികമാണ് താൻ കടന്നു പോയ കാര്യങ്ങളെന്ന് ആ യുവതി പിന്നീട് പറഞ്ഞിട്ടുണ്ട്. 25 വർഷം നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച റോൾ ആണിതെന്ന് റാണി മുഖർജിയും സാക്ഷ്യപ്പെടുത്തുന്നു. ആരാണ് ‘മിസിസ് ചാറ്റർജി’? എന്താണ് അവർ താണ്ടിയ കനൽവഴി? ഒരു കുടുംബത്തിൽ മാത്രമല്ല, ഇരു രാജ്യങ്ങളിൽ വരെ ആശയ സംഘർഷത്തിന്റെ തീ പടർത്തിയ ആ വിവാദത്തിലൂടെ, ‘മിസിസ് ചാറ്റർജി’യുടെ ജീവിതകഥയിലൂടെ...