തമിഴ് നടനെതിരെ പരാതിയുമായി യുവ മലയാളി നടി
Mail This Article
തമിഴ്‌താരവും മലയാളിയുമായ അതിഥി മേനോന്‍ തമിഴ് നടന്‍ അഭി ശരവണനെതിരേ പൊലീസില്‍ പരാതി നല്‍കി. അഭി ശരവണന്‍ തനിക്കെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് അഭി ശരണവനെ കാണാതായിരുന്നു. അഭി ശരവണന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി. എന്നാൽ പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾപ്പൊമായിരുന്നു എന്നാണ് അഭിയുടെ വിശദീകരണം.
ഈ സംഭവത്തിനു മുമ്പും പലതരത്തിൽ അഭി ദ്രോഹിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അതിഥി മാധ്യമങ്ങളോട് പറഞ്ഞു. ‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കി’.
‘ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടില്‍ വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മകന്റെ ഭാവി നശിപ്പിക്കരുതെന്ന് അപേക്ഷിച്ച് അയാളുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. അന്ന് ഞാന്‍ ക്ഷമിച്ചതായിരുന്നു. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല.’ അതിഥി പറഞ്ഞു.
നേരത്തെ തമിഴ് സംവിധായകന്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ച് അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ വാർത്തയായിരുന്നു.
2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.