കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ ജോമി ജോസ് കൈപ്പാറേട്ടിന്റെ ആശയത്തിൽ വിരിഞ്ഞതാണ് ഹൃദയസ്പര്‍ശിയായ സിസ്റ്റർ എന്ന ഹ്രസ്വചിത്രം. ജോമിക്കു ആരോഗ്യമേഖലയിലാണ് ജോലി എങ്കിലും സംവിധാനം പാഷനാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യാറുള്ളത്. ലോക്ഡൗൺ കാലത്തും നിരവധി ഷോർട്ട്ഫിലിമുകൾ ജോമി സംവിധാനം ചെയ്തിരുന്നു. സ്വന്തം കഴിവിനോടൊപ്പം സഹപ്രവർത്തകരുടെയും മികവും ഹ്രസ്വചിത്രത്തിൽ ഉൾപ്പെടുത്തുവാൻ ജോമി മറന്നില്ല. കോവിഡ്കാലത്തെ ജാഗ്രതയെ മുൻനിർത്തിയുള്ള ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുവരെ അഞ്ച് ഹ്രസ്വചിത്രങ്ങളും രണ്ട് മ്യൂസിക്കൽ ആല്‍ബവും ജോമി സംവിധാനം ചെയ്തു. മികച്ച ചിത്രങ്ങൾക്ക് അംഗീകാരവും ജോമിക്കു ലഭിച്ചിട്ടുണ്ട്.
ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ‘സിസ്റ്റർ’ എന്ന ഹ്രസ്വചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അവയവദാനം മഹാദാനം എന്ന വിഷയത്തെ ആധാരമാക്കിയ ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിലാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കോട്ടയം കാരിത്താസ് ആശുപത്രിയും അവിടുത്തെ പ്രവർത്തകരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം. ഒരു മനുഷ്യന് ചെലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി. അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുന്ന ഒരു ഹ്രസ്വചിത്രമാണിത്. സാങ്കേതികമായ അംശങ്ങളിലെല്ലാം കലാപരമായ മികവു പുലർത്തുന്ന ഈ ലഘുചിത്രം കാഴ്ചക്കാർക്ക് മികച്ച സന്ദേശമാണ് നൽകുന്നത്. സന്ദേശത്തിലൂടെ അവയവദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടിയാണ് ഈ ദൃശ്യാവിഷ്‌കാരം.