ADVERTISEMENT

അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിൽ ഐറ്റം ഡാൻസ് ചെയ്യാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടി സമാന്ത. നാഗചൈതന്യയുമായി വിവാഹബന്ധം വേർപെടുത്താനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ‘ഊ അന്തവാ...’ പാട്ടിലേക്കു ക്ഷണം ലഭിച്ചതെന്നും അതിനാൽ തന്നെ താൻ ഐറ്റം ഡാൻസ് ചെയ്യുന്നതിൽ തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും സമാന്ത പറയുന്നു. പുതിയ സിനിമയായ ‘ശാകുന്തള’ത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണു സമാന്തയുടെ വെളിപ്പെടുത്തൽ. 

 

‘ഞാൻ വിവാഹമോചനത്തിനു തയാറെടുക്കുന്ന സമയമായിരുന്നു അത്. വീട്ടിൽ അടങ്ങിയിരിക്കാനാണ് എല്ലാവരും പറഞ്ഞത്. എപ്പോഴും പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾക്കു പോലും ഐറ്റം ഡാൻസിന്റെ കാര്യത്തിൽ എതിർ അഭിപ്രായമായിരുന്നു. എന്നാൽ അത് ചെയ്യുക എന്നതായിരുന്നു എന്റെ നിലപാട്. എതിർപ്പുകളെ അവഗണിച്ചും ഞാൻ ആ തീരുമാനമെടുത്തു. എന്തിന് ഒളിച്ചിരിക്കണം? ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിവാഹജീവിതത്തോട് നൂറു ശതമാനം ആത്മാർഥത കാണിച്ചു. എന്നിട്ടും അത് പരാജയപ്പെട്ടു. പാട്ടിന്റെ വരികള്‍ എന്നെ ഏറെ ആകർഷിച്ചു. കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം മുൻപ് ചെയ്തിട്ടുമില്ല. സിനിമയിലെ മറ്റൊരു കഥാപാത്രത്തെ പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായിട്ടല്ല’, സമാന്ത പറഞ്ഞു. 

 

സമാന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണ് ‘ഊ അന്തവാ...’. നടിയുടെ ത്രസിപ്പിക്കും ചുവടുകളാൽ ശ്രദ്ധിക്കപ്പെട്ട പാട്ട് കോടിക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത പാട്ടിൽ അഭിനയിച്ചത്. 5 കോടിയായിരുന്നു പ്രതിഫലം. 4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട് രാജ്യമാകെ തരംഗമായി. ദേവി ശ്രീ പ്രസാദ് ആണ് പാട്ടിന് ഈണമൊരുക്കിയത്. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ഗാനം ആലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com