ADVERTISEMENT

അയത്ന ലളിതമായ ആലാപനം എന്നൊക്കെ നമ്മൾ പലപ്പോഴും ആലങ്കരികമായി ചില പാട്ടുകളെ കുറിച്ച് പറയാറുണ്ട്. പക്ഷേ കെ.എസ്.ചിത്ര പാടുമ്പോൾ ആ വാക്ക് സത്യമാണെന്ന് തോന്നാത്തവർ കുറവായിരിക്കും. വളരെ ശാന്തമായി നിന്ന് പാടി പാട്ടിന്റെ വികാരം മുഴുവനായി ചിത്ര കാണികളിലേക്കെത്തിക്കുന്നതിന് നാലര പതിറ്റാണ്ടോളമായി രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ചിത്രയ്ക്ക് 60 വയസാവുമ്പോഴും ഇരുപതുകളിൽ നമ്മൾ കേട്ട അവരുടെ ഗാനങ്ങളുടെ സൗന്ദര്യം അതുപോലെ നിലനിൽക്കുന്നു.

 

ചില നടന്മാർ ഇല്ലായിരുന്നെങ്കിൽ, സംവിധായകർ ഇല്ലായിരുന്നെങ്കിൽ ചില പ്രത്യേക സിനിമകൾക്ക് പൂർണതയുണ്ടാവുമായിരുന്നില്ലെന്ന് നമ്മൾ പറയാറുണ്ട്. ചിത്രയുടെ പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ എന്ന് പറയുമ്പോഴാണ് അത് പല സന്ദർഭങ്ങളിലും ഏറ്റവും അർഥവത്താകുന്നത് എന്നു തോന്നിയിട്ടുണ്ട്.

 

"നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു"- എന്ന പാട്ട് കേൾക്കാത്തവർ കുറവായിരിക്കും. ചിത്രയുടെ ശബ്ദത്തിലെ പൂർണതയിൽ ആ പാട്ടിലെ വിരഹവും പ്രണയവും കവിതയും ആസ്വദിച്ചവരാണ് തലമുറകളായി മലയാളികൾ. പക്ഷേ ആ പാട്ടുള്ള നീലക്കടമ്പ് എന്ന ചിത്രം ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല. സിനിമയെ ആരും കാണാതെ തന്നെ പാട്ടിന്റെ അസാധ്യമായ ആലാപനത്തിലൂടെ നീലക്കടമ്പ് ഇവിടെ നിലനിൽക്കുന്നു. ചിത്രയുടെ ശബ്ദത്തിലൂടെയല്ലാതെ ആ പാട്ടിനു നിലനിൽപ്പില്ല.

 

"കഥയിലെ ഹൂറിയോ ഞാൻ? കടൽനടുക്കോ നിൻറെ മരതകഗൃഹം?

കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?

ഇവിടമോ ശരണാലയം? നീ തരും കരുണാകരം?

നമ്മളെത്തിയ പവിഴദ്വീപഹൃദം? "- ചിത്രയുടെ ശബ്ദത്തിലെ ഏറ്റവും പുതിയ ഹിറ്റുകളിൽ ഒന്നാണിത്. ചിത്ര തന്റെ ആദ്യ കാലങ്ങളിൽ പാടിയ പാട്ടുകളുടെ അതേ പൂർണത, വരികളുടെ തീക്ഷ്ണത അറിഞ്ഞുള്ള ആലാപനം... അടിമുടി ചിത്ര നിറഞ്ഞു നിൽക്കുന്ന പാട്ട്. ഇപ്പോഴും കവറുകളിലൂടെയും വിവിധ തരം ട്രിബ്യൂട്ടുകളിലൂടെയും ആ പാട്ട് മലയാളി സംഗീതത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായി തീർന്നു.

 

ഗായകരും അഭിനയിക്കുന്നവരും തമ്മിലുള്ള ശബ്ദ സാമ്യം പല നിലയ്ക്ക് ചർച്ചയാകാറുണ്ട്. ചിത്രയുടെ ശബ്ദം ചേരാത്ത നായികമാർ ഇല്ല. ഇത്രയധികം ആഴമുള്ള എല്ലാവരെയും പട്ടിലേക്ക് ആകർഷിക്കുന്ന പെൺ ശബ്ദങ്ങൾ കുറവായിരിക്കും. ‘മഞ്ഞൾ പ്രസാദവും’ പാടുമ്പോൾ മോനിഷയുടെ മുഖമാണ് ചിത്രയ്ക്ക്, ‘നെറ്റിയിൽ പൂവുള്ള പക്ഷി’ എന്നു പാടുമ്പോൾ സുഹാസിനിയുടെ മുഖവുമായി അവരുടെ ശബ്ദം വല്ലാതെ ചേർന്നു നിൽക്കും. കൃഷ്ണാ എന്ന് നവ്യ നായർ വിളിക്കുമ്പോൾ അവർ അവിടെ ചേർന്നു നിൽക്കും. ഇങ്ങനെ വ്യത്യസ്ത കാലങ്ങളിലെ വ്യത്യസ്ത മുഖങ്ങളുമായി ചേർന്ന് പോകുമ്പോഴും ആ പാട്ടുകളിൽ ഒക്കെ ചിത്ര വല്ലാത്ത ഭംഗിയോടെ നിറഞ്ഞു നിൽക്കുന്നു.

 

സിന്ധുഭൈരവിയിലെ ‘പാടറിയെ പഠിപ്പറിയെ’, ഓട്ടോഗ്രാഫിലെ ‘ഓവ്വോരു പൂക്കളുമെ’ എന്നീ ഗാനങ്ങൾ ചിത്രയ്ക്ക് ഒരുപാട് പുരസ്‌കാരങ്ങൾ നേടിക്കൊടുത്തു. ഈ രണ്ട് പാട്ടുകളും തമ്മിൽ കാലങ്ങളുടെ ദൂരമുണ്ട്. നായികമാരുടെ സ്റ്റേജ് പെർഫോമൻസ് എന്നതിലുപരി പ്രകടമായ സാമ്യമൊന്നും ഈ രണ്ട് പാട്ടുകളും തമ്മിൽ ഇല്ല. പക്ഷേ ചിത്രയ്ക്കു മാത്രം സാധ്യമാകുന്ന പൂർണത കൊണ്ട് ആ രണ്ട് പാട്ടുകളും കാലാതിവർത്തിയായി നിലനിൽക്കുന്നു. 

 

പത്ത് വെളുപ്പിന്, ഇന്ദു പുഷ്പം, ആയിരം കണ്ണുമായി, മാലേയം, പ്രണയ സാഗരം, ഏഴിമല, മനസ്സിൻ മടിയിലെ, പായലിയാ, മാന മധുര, പൂഞ്ചോല, ആരോ വിരൽ മീട്ടി... എന്നിങ്ങനെ ചിത്രയ്ക്കു മാത്രം സാധ്യം എന്നു തോന്നുന്ന പാട്ടുകൾക്ക് അവസാനമില്ല. അവർ പകർന്നു നൽകിയ പ്രണയം, വിരഹം, വാത്സല്യം, വിഷാദം, കുസൃതി, കൗതുകം ഒക്കെ തലമുറകൾ ഏറ്റു വാങ്ങുന്നു. ആലാപനം കെ.എസ്.ചിത്ര എന്നു കേൾക്കുമ്പോൾ സംഗീതത്തിന്റെ പൂർണതയും സൗന്ദര്യവും നമ്മെ വന്ന് പൊതിയുന്നു. സ്റ്റേജിലും സ്റ്റുഡിയോയിലും ഇത്തിരി നാണത്തോടെ, നൃത്തത്തോട് അകലം പാലിച്ചു കൊണ്ട് അവർ നമ്മളിലേക്ക് സന്നിവേശിപ്പിച്ചു കൊണ്ടിരിക്കുന്ന വികാരങ്ങൾക്ക് അവസാനമില്ല. രാജ്യം മനസ്സു നിറഞ്ഞാണ് ചിത്രഗീതങ്ങളെ കേൾക്കുന്നത്. പാട്ടിന്റെ എല്ലാ പഠനങ്ങൾക്കുമപ്പുറം ഈ സ്നേഹത്തിന്റെ കാരണം ലളിതമാണ്, നമ്മുടെ നിത്യജീവിതത്തെ അവർ പാട്ടുകൾ കൊണ്ട്, ശബ്ദം കൊണ്ട് സുന്ദരമാക്കിക്കൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com