വെൺ താരമായ്, തേൻ തുള്ളിയായ് ഇന്നും ഹൃദയത്താളുകളിൽ തെളിയുന്ന പ്രണയകാവ്യം!
Mail This Article
‘നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്..
നീളേ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്,
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ,
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ...’
വെറുതെ വായിച്ചു നോക്കിയാൽ അതിമനോഹരമായ ഒരു പ്രണയ കവിത, എന്നാൽ അതിന് ഈണം കൊടുത്തപ്പോഴോ, എക്കാലത്തും എല്ലാവരും ഏറ്റു പാടുന്ന, എല്ലാ ഗാനമേളയിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമായ പാട്ട്.
ഏത് കാലഘട്ടത്തിലേയും യുവതലമുറക്ക് ആസ്വാദ്യകരമാവുന്ന രീതിയിൽ ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത, ഒരു അടിപൊളി ഫാസ്റ്റ് നമ്പർ എന്ന തരത്തിൽ കാലഘട്ടത്തെ അതിജീവിക്കുന്ന വളരെ ചുരുക്കം ഗാനങ്ങളെ മലയാളത്തിലുള്ളു. അക്കൂട്ടത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനമാണ് 1997ൽ പുറത്തിറങ്ങിയ ‘പൂനിലാമഴ’ എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്ന് പാടിയ ‘ആട്ടുതൊട്ടിലിൽ...’ എന്ന ഗാനം.
സഞ്ജയ് മിത്ര, ശ്രദ്ധ നിഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പൂനിലാമഴ’. പാട്ടുകൾക്ക് ഏറെ പ്രധാന്യം കൊടുത്ത് പുറത്തിറങ്ങിയ ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. സിനിമയെക്കാൾ ഏറെ ആഘോഷിക്കപ്പെട്ടത് ഈ പാട്ട് തന്നെ.
ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
വെള്ളിനീർക്കടലല കൈകളിൽ
നീന്തി വാ തെളിനീർത്തെന്നലേ
നനയുമീ പനിനീർമാരിയിൽ.....
അത്രമേൽ മനോഹരമായി ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ പ്രണയകവിതയെ ഒരു തരംഗമാക്കി മാറ്റിയ ഈണം നൽകിയത് ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകരായ ലക്ഷ്മികാന്ത് പ്യാരേലാൽ സഖ്യമായിരുന്നു. അതിന്റെ ഉള്ളറിഞ്ഞു ശ്രീകുമാറും ചിത്രയും ചേർന്നു പാടിയപ്പോൾ മലയാളത്തിനു കിട്ടിയത് മറ്റൊരു അനശ്വരഗാനം.
ഒരുപാട് ഹിറ്റ് ഗാനങ്ങൾ ഇന്ത്യൻ സിനിമക്ക് നൽകിയ ലക്ഷ്മികാന്ത് പ്യാരേലാൽ കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ തന്നെ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഇന്നും ജനഹൃദയങ്ങൾ ഏറ്റു പാടുന്ന ഈ എവർഗ്രീൻ സൂപ്പർ ഹിറ്റ്. മലയാളത്തിലെ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന പാട്ടുകളിൽ ഒന്നായി ആട്ടുതൊട്ടിലിൽ എന്നും നിലനിൽക്കും.