ADVERTISEMENT

ഒരു പാട്ട് കേൾക്കുന്നവർ എന്നുമോർക്കുന്നത് അത് നമ്മുടെ ആത്മാവിനെ തൊടുമ്പോഴാണെന്നു പറയാറുണ്ട്. പലപ്പോഴും നമ്മുടെ പ്രണയത്തെ, വിരഹത്തെ, വാത്സല്യത്തെ, സന്തോഷങ്ങളെ, വിഷാദങ്ങളെയൊക്കെ തൊട്ടു തഴുകിയാണ് പാട്ട് നമുക്ക് പ്രിയപ്പെട്ടതാവുന്നത്. എന്നാൽ ഇങ്ങനെയൊന്നുമല്ലാതെ നമ്മളെന്നും ഓർക്കുന്ന പാട്ടുകളുമുണ്ട്...

 

‘പുതുമഴയായി വന്നു നീ

പുളകം കൊണ്ട് പൊതിഞ്ഞു നീ

ഒരേ മനസ്സായി നാം’- എന്നു കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്ന ഒരു തലമുറ ഇവിടെയുണ്ട്. ആകാശ ഗംഗയും  അതുണ്ടാക്കിയ ഭയവും അത്രയും വലുതാണ്.

 

‘കളം മായ്ക്കാതെ കഥയറിയാതെ മിഴികൾ പറന്നു പോയ്‌

കൊതി തീരാത്ത വേഴാമ്പലായി’- വരികളിൽ തങ്ങി നിൽക്കുന്നതു വിരഹവും വിഷാദവുമാണ്. പ്രണയിച്ചും ജീവിച്ചും കൊതി തീരാതെ ദുർമരണപ്പെട്ട ഒരു സ്ത്രീയുടെ വേദനയാണ് ഈ പാട്ടിലെ വരികൾ. പക്ഷേ സിനിമയുണ്ടാക്കുന്ന അന്തരീക്ഷം, പാട്ട് നൽകുന്ന ഫീൽ ഒക്കെ ഒരു ആത്മാവിനോടുള്ള നമ്മുടെ ഭയത്തെ കൂടി തൊടുന്നു.

 

എസ്.രമേശൻ നായരുടെ ആഴമുള്ള വരികളാണ് ഈ പാട്ടിന്റെ ആത്മാവ്. കഥയും സന്ദഭവുമറിഞ്ഞുള്ള ബേണി ഇഗ്നേഷ്യസിന്റെ വേട്ടയാടുന്ന ഈണവും ഒപ്പം ചിത്രയുടെ പകരം വയ്ക്കാനില്ലാത്ത ആലാപനവും ഈ പാട്ടിനെ എന്നുമിവിടെ ഒരു വലിയ ഹിറ്റ്‌ ആയി നിലനിർത്തുന്നു. ആകാശഗംഗ എന്ന സിനിമയൊരിക്കലും ‘പുതുമഴയായി വന്നു നീ’ എന്ന പാട്ടില്ലാതെ പൂർണമാവില്ല. ഈ ഗാനരംഗത്തിലെ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്ന മയൂരിയുടെ അകാലത്തിലുള്ള ദുരൂഹ മരണം കൂടി ഈ പാട്ടിനൊപ്പം എന്നുമോർമിക്കപ്പെടുന്നു.

 

ചിത്രം: ആകാശ ഗംഗ

സംഗീതം: ബേണി ഇഗ്നേഷ്യസ്

രചന: എസ്.രമേശൻ നായർ

ആലാപനം: കെ.എസ്.ചിത്ര

 

പുതുമഴയായി വന്നൂ നീ

പുളകം കൊണ്ടു പൊതിഞ്ഞൂ നീ

ഒരേ മനസ്സായി നാം ഉടലറിയാതെ ഉയിരറിയാതെ

അണയൂ നീയെൻ ജീവനായ് വരൂ നിശാഗീതമായ്...

 

കളം മായ്ക്കാതെ കഥയറിയാതെ മിഴികൾ പറന്നു പോയ്

കൊതി തീരാത്ത വേഴാമ്പലായ്...

കുറുമൊഴിയെങ്ങോ തരിവളയെങ്ങോ കുഴൽ വിളി നീ കേൾക്കുമോ

തരുമോ ഈ മണ്ണിലൊരു ജന്മം കൂടി നീ...

 

കടം തീരാതെ വിട പറയാതെ

വെറുതേ കൊഴിഞ്ഞു പോയ്

ശ്രുതി ചേരാത്ത ദാഹങ്ങളിൽ

പിറവികൾ തേടും മറവിയിൽ നീയെൻ

ഉയിരിന്റെ വാർതിങ്കളായ്

തരുമോ.. ഈ മണ്ണിൻ തോരാത്ത പാൽമണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com