ഓർക്കുന്നില്ലേ, അവൾ ഉറക്കമുണരുന്നതു കാണാൻ നാം കാത്തിരുന്നത്, ആശുപത്രിയിൽ അയാൾക്കൊപ്പം കൂട്ടിരുന്നത്?

etho-nidra-than-song
SHARE

ഏതോ നിദ്ര തൻ...

പൊൻമയിൽപ്പീലിയിൽ...

എഴുവർണങ്ങളും നീട്ടി..

തളിരിലത്തുമ്പിൽ നിന്നുതിരും...

മഴയുടെ ഏകാന്ത സംഗീതമായ്..

മൃദുപദമോടെ.... മധുമന്ത്രമോടെ...

അന്നെന്നരികിൽ നീ വന്നുവെന്നോ...

എന്തേ ഞാനറിഞ്ഞീലാ.... ഞാനറിഞ്ഞീലാ..

എല്ലാ ഉറക്കങ്ങളും ഉറങ്ങാനുള്ളതല്ല. എല്ലാ സ്വപ്നവും കാണാനുള്ളതുമല്ല; ചില സ്വപ്നങ്ങൾ കണ്ടുതീരാനുള്ളതുമല്ല. ജീവിതം ഒരു കഥപോലെയെഴുതിയൊരു നായകനെ ഓർമിക്കുന്നില്ലേ? ചോദിച്ചു ചോദിച്ചു പോകാമെന്നു പറഞ്ഞ് നമ്മുടെ കൈപിടിച്ച് അതുവരെ അറിയാത്തൊരു കഥയുടെ വഴിത്തെരുവിൽ പെട്ടെന്ന് നമ്മെ ഒറ്റയ്ക്കാക്കി ഭൂതകാലത്തിലേക്കു പിൻനടന്നൊരു പ്രണയകഥാനായകൻ.. സാഗർ കോട്ടപ്പുറം. അല്ല വിദ്യാസാഗർ.. അതായിരുന്നല്ലോ അയാളുടെ യഥാർഥ പേര്.. പ്രതിശ്രുതവധുവിനെ കാത്തുകാത്തിരുന്ന് ഒടുവിൽ കയ്യെത്തുമകലെ അവളെ നഷ്ടമായതിന്റെ നൊമ്പരം ഉറക്കമല്ലാത്തൊരു ഉറക്കത്തിൽ കണ്ട ദുഃസ്വപ്നം പോലെ അയാൾ മറക്കാൻ ശ്രമിക്കുകയാണ്. ഒപ്പം അവളെയും ആ ദുഃസ്വപ്നത്തിൽനിന്ന് ഉണർത്താൻ ശ്രമിക്കുകയുമാണ്.. 

ശ്രീനിവാസൻ തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 25 വർഷമാകുന്നു. കൈതപ്രത്തിന്റെ വരികൾക്കു രവീന്ദ്രസംഗീതം പകർന്നു കേട്ടപ്പോൾ അതുവരെ കേട്ട ഏറ്റവും മികച്ച മെലഡികളിലൊന്നായി ആ ഗാനം. ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം യേശുദാസിനു നേടിക്കൊടുത്തതും ആ ഗാനമായിരുന്നു.  

ആ ഗാനത്തെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമയിൽതന്നെ ഒരു കടുംചുവന്ന റോസാപ്പൂ വിരിഞ്ഞുനിൽക്കുന്നുണ്ട്. ആശുപത്രിയിലെ കടുംനീല ഇരുട്ടുമുറിയുടെ ജനലോരത്തൊരു ചില്ലുപാത്രത്തിൽ ആരോ കൊണ്ടുവച്ചൊരു കടുംചുവന്ന റോസാപ്പൂ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? കഥാനായിക മരുന്നുകളുടെ മയക്കത്തിൽനിന്നും ഉണരുന്നതും കാത്ത് അവൾക്കു സമ്മാനിക്കാൻ അവളുടെ നായകൻ കരുതിവച്ചതാണത്. ഉറക്കംവിട്ടും സ്വപ്നം വിട്ടും കൺവിടരുന്ന ആദ്യകാഴ്ചയിൽ പ്രണയിനിക്കു സമ്മാനിക്കാൻ ഒരു പനിനീർപ്പുഷ്പത്തേക്കാൾ തരളിതമായ മറ്റെന്തു സമ്മാനമുണ്ട്! ഉണർച്ചയിൽ അവളെ കാത്തിരിക്കുന്നത് വെറും ഒരു റോസാപ്പൂ മാത്രമല്ലെന്നും അത് അനുരാഗത്തിന്റെ ഒരു പൂപ്പാടം തന്നെയാണെന്നും അറിയാതെ അവൾ ഉറങ്ങുകയാണ്. അവൾ ഉറക്കമുണരുന്നതു കാണാൻ നമ്മളും ആ പാട്ടുമുറിയുടെ പാതിചാരിയ വാതിലപ്പുറം കാത്തുനിന്നത് ഓർമപ്പെടുത്തുന്നു ഓരോ കേൾവിയിലും ഈ രവീന്ദ്രസംഗീതം...

ചിത്രം: അയാൾ കഥയെഴുതുകയാണ്

ഗാനം: ഏതോ നിദ്രതൻ

രചന: കൈതപ്രം

സംഗീതം: രവീന്ദ്രൻ

ആലാപനം: കെ.ജെ യേശുദാസ്

ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ

ഏഴുവർണ്ണങ്ങളും നീർത്തി..

തളിരിലത്തുമ്പിൽ നിന്നുതിരും

മഴയുടെ ഏകാന്ത സംഗീതമായ്

മൃദുപദമോടെ.. മധുമന്ത്രമോടെ..

അന്നെന്നരികിൽ വന്നുവെന്നോ..

എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

 

ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ

ആവണിപ്പൂവായ് നീ നിന്നുവെന്നോ...

കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ

ഉള്ളം തുറന്നുവെന്നോ..

അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും

പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..

എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

 

(ഏതോ നിദ്രതൻ)

 

ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ

പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...

അതിലൂറുമമൃതകണങ്ങൾ കോർത്തു നീ

അന്നും കാത്തിരുന്നെന്നോ..

അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും

അനുരാഗദൂതുമായ് പറന്നുവെന്നോ...

എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

(ഏതോ നിദ്രതൻ)

English Summary: Etho Nidrathan song of the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS