പെൺചുണ്ടിലേക്ക് പൊള്ളിവീണ ആണുമ്മയുടെ മധുരം! ഭാനു ഇപ്പോൾ തനിച്ചല്ലല്ലോ? അവനില്ലേ കൂട്ടിന്?

moovanthy-thaazhvarayil
‘മൂവന്തി താഴ്വരയിൽ’ ഗാനരംഗത്തിൽ നിന്ന്.
SHARE

ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ

ഈണങ്ങൾ ഞാനേറ്റു വാങ്ങാം

ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ

മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

കണ്ണുനീരിന്റെയും വിയർപ്പിന്റെയും ഉപ്പു തുടുപ്പിച്ചൊരു പെൺചുണ്ടിലേക്ക് പൊള്ളിവീഴുന്നൊരു ആണുമ്മയുടെ മധുരം അനുഭവിച്ചിട്ടുണ്ടോ എപ്പോലെങ്കിലും? നോവിനു മാത്രം ഉണർത്താനാകുന്ന അത്തരമൊരു ഉന്മാദത്തിലേക്കാണ് ‘കന്മദ’ത്തിലെ ഈ ഗാനം നമ്മുടെ ഓർമകളെ കൊണ്ടുപോകുന്നത്. എ.കെ.ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച ‘കന്മദം’ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 25 വർഷം പിന്നിട്ടു. എന്നിട്ടും ഇപ്പോഴും ഭാനുവിനെയും വിശ്വനാഥനെയും ഇന്നലെയെങ്ങോ കണ്ടപോലെ തോന്നിക്കുന്നു. ഒരുപക്ഷേ ചുറ്റിലും കാണുന്ന പല മുഖങ്ങൾക്കും അവരുടെ സങ്കടഛായ നിഴലിക്കുന്നതുകൊണ്ടായിരിക്കുമോ? അറിയില്ല. 

ഭാനുവിനെ മറന്നുപോയോ? ഒരു വീടിന്റെ ഇല്ലായ്മകളും വല്ലായ്മകളും ചുമലിലേറ്റി നടന്നവൾ. വീടിന്റെ നെടുംതൂണായിനിന്ന് മഴയും വെയിലും മഞ്ഞും കൊണ്ട് നനഞ്ഞും ഉരുകിയും തീർന്നവൾ? യൗവനത്തിന്റെ കടുംനിറങ്ങളണിയേണ്ട ഇളംപ്രായത്തിൽ കൊടുംനോവിന്റെ വെയിൽച്ചൂടിൽ വാടിക്കരിഞ്ഞു പോയവൾ? നിലാവലക്കയ്യാൽ അവളെ തലോടുവാൻ, അവളുടെ ഉൾനൊമ്പരങ്ങളേറ്റുവാങ്ങാൻ ഒരുപക്ഷേ വിശ്വനാഥൻ കടന്നുവന്നില്ലായിരുന്നെങ്കിൽ എന്നു വെറുതെ സങ്കൽപിച്ചുനോക്കാറുണ്ട് ആ പാട്ടു കേൾക്കുമ്പോഴൊക്കെയും.  

എങ്കിൽ ഇപ്പോഴും ഭാനു അവളുടെ കുന്നിൻപുറത്തെ ഒറ്റമുറിവീട്ടിൽ തനിച്ചു കഴിയുന്നുണ്ടായിരിക്കണം. മകന്റെ മടങ്ങിവരവും കാത്തുകാത്ത് കണ്ണടഞ്ഞ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അസ്ഥിത്തറയിൽ അവളിപ്പോഴും ഓരോ മൂവന്തിയിലും വിളക്കുവയ്ക്കുന്നുണ്ടാകണം. കുഞ്ഞനുജത്തിമാരെ ആരുടെയെങ്കിലും കൈപിടിച്ചേൽപിച്ച് ഭാനു ആ വീട്ടുവരാന്തയിലെ ഏകാന്തതയിലേക്കു ചുരുണ്ടുകൂടുന്നുണ്ടായിരിക്കണം. പെണ്ണായി പിറന്നിട്ടും ഒരിക്കൽപോലും പ്രണയത്തിലേക്കു പറക്കാൻ ചിറകുകൾ കിളിർക്കാതെ അവളുടെ ഹൃദയാകാശം ഗദ്ഗദപ്പെടുന്നുണ്ടാകണം. മതി.. ഇതിനപ്പുറം സങ്കൽപിക്കാൻ വയ്യ. ഈ സങ്കൽപം പോലും എത്ര സങ്കടകരം. 

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കു രവീന്ദ്രൻമാഷ് സംഗീതം പകർന്ന ഈ ഗാനം ഓരോ വട്ടം കേൾക്കുമ്പോഴും മനസ്സ് വെറുതെ ആശ്വസിക്കുന്നു. ഇല്ല, ഭാനു ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകില്ലെന്നു നെടുവീർപ്പിടുന്നു. കാരണം അവളിപ്പോൾ തനിച്ചല്ലല്ലോ...

ചിത്രം: കന്മദം

ഗാനം: മൂവന്തി താഴ്‌വരയിൽ

രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: രവീന്ദ്രൻ

ആലാപനം: യേശുദാസ്

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ

മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..

ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു

നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..

ആരാരിരം..

 

ഇരുളുമീ ഏകാന്തരാവിൽ

തിരിയിടും വാർത്തിങ്കളാക്കാം..

മനസ്സിലെ മൺകൂടിനുള്ളിൽ

മയങ്ങുന്ന പൊൻ‌വീണയാക്കാം..

ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ

ഈണങ്ങൾ ഞാനേറ്റു വാങ്ങാം

ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ

മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

 

കവിളിലെ കാണാനിലാവിൽ

കനവിന്റെ കസ്തൂരി ചാർത്താം...

മിഴിയിലെ ശോകാർദ്രഭാവം

മധുരിയ്ക്കും ശ്രീരാഗമാക്കാം..

എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ

മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..

കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്

മംഗല്യത്താലിയും ചാർത്താം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS