കെ–സ്വിഫ്റ്റ് ഏകജാലകം: നിക്ഷേപത്തുകയ്ക്ക് പരിധിയില്ല
Mail This Article
കൊച്ചി∙ നിക്ഷേപകർക്ക് എല്ലാ അനുമതികളും ഓൺലൈനായി ലഭ്യമാക്കുന്ന കെ–സ്വിഫ്റ്റ് സംവിധാനത്തിൽ അപേക്ഷ നൽകാൻ നിക്ഷേപത്തുകയ്ക്കു പരിധി ഇല്ലെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ അറിയിച്ചു. എത്ര ചെറിയ തുകയുടെ പദ്ധതിക്കും അപേക്ഷ നൽകാം. 30 ദിവസമാണ് അനുമതികൾ ലഭിക്കാനുള്ള സമയം. 14 വകുപ്പുകളിൽനിന്നുള്ള ലൈസൻസുകൾ ലഭിക്കും. പക്ഷേ അപേക്ഷകർ രേഖകൾ ഓൺലൈനായി സമർപ്പിക്കണം.
ഫീസുകളും ഓൺലൈനായി അടയ്ക്കണം. പഞ്ചായത്ത് ലൈസൻസും ഇവിടെനിന്നു ലഭിക്കും. പൈലറ്റ് സംവിധാനം നിലവിൽ വന്നതിനു ശേഷം ഒരു നിക്ഷേപകന് എല്ലാ ലൈസൻസുകളും ലഭ്യമായിട്ടുണ്ട്. ഇലക്ട്രോണിക് ആയി ഒപ്പിട്ട അനുമതിപത്രമാണു ലഭിക്കുക. എല്ലാ രേഖകളും നൽകിയിട്ടും അനുമതി ലഭിക്കുകയോ നിരസിക്കപ്പെടുകയോ ചെയ്തില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കാം. ഇവിടെ അനുമതികൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാൻ സമിതിയുണ്ട്.
20 കോടിക്കു മുകളിലുള്ള നിക്ഷേപത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി അപ്പീൽ പരിഗണിക്കും. താഴെയുള്ളവ ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പരിഗണിക്കും. മാസത്തിലൊരിക്കൽ അപേക്ഷകളും അനുമതികളും എത്രയെന്നു വിലയിരുത്തും. ‘കെ–സ്വിഫ്റ്റിൽ’ 14 വകുപ്പുകളുടെ 29 സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാണെന്നു മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സംരംഭകർക്കു കൃത്യമായ മറുപടി നൽകാത്ത വകുപ്പിനെതിരെ കർശന നടപടിയുണ്ടാകും.