ADVERTISEMENT
മോദി സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽത്തന്നെ വൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പെരുമഴ പ്രതീക്ഷിക്കാം.
വിദേശ നിക്ഷേപം വൻതോതിൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് തൊഴിൽ നിയമ പരിഷ്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, പുതിയ വ്യവസായങ്ങൾക്കു നൽകാൻ സർക്കാർ ഭൂമി നീക്കിവയ്ക്കൽ തുടങ്ങിയ പദ്ധതികൾ അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് സർക്കാർ നയ ആസൂത്രണ– ഉപദേശക സമിതിയായ നിതി ആയോഗിന്റെ വൈസ് ചെയർമാൻ രാജീവ്കുമാർ പറഞ്ഞു. പ്രധാനമന്ത്രിയാണ് നിതി ആയോഗിന്റെ ചെയർമാൻ.

തൊഴി‍ൽനയം മാറും∙ അടുത്ത മാസംതന്നെ പാർലമെന്റിൽ തൊഴിൽ നിയമ പരിഷ്കരണം ബിൽ ആയി അവതരിപ്പിക്കുമെന്ന് രാജീവ് കുമാർ പറഞ്ഞു. 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ 4 കോഡുകളിലായി സംയോജിപ്പിക്കും. ശമ്പളം, വ്യവസായ ബന്ധം, സാമൂഹിക ക്ഷേമം, തൊഴിലിട സുരക്ഷ – ആരോഗ്യം – തൊഴിൽ സാഹചര്യങ്ങൾ എന്നിവയാണ് കോഡുകൾ. കമ്പനികൾ തൊഴിൽ പ്രശ്നങ്ങളിൽ നേരിടുന്ന സങ്കീർണമായ നിയമക്കുരുക്കുകളിൽനിന്ന് ഇതോടെ മോചനമാകുമെന്നു വിലയിരുത്തുന്നു.

വ്യവസായത്തിനു ഭൂമി∙
പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിദേശ വ്യവസായ നിക്ഷേപകർക്കു സംരംഭങ്ങൾക്കായി വിട്ടു നൽകാൻ ആലോചിക്കുന്നു. ഇതിനായി ഇത്തരം ഭൂശേഖരം ‘ലാൻഡ് ബാങ്ക്’ ആയി പരിഗണിക്കും. വിവിധ വ്യവസായങ്ങൾക്ക് അനുയോജ്യമായ ക്ലസ്റ്ററുകളായി ഇവ രൂപപ്പെടുത്തും. കമ്പനികൾ സ്വന്തം നിലയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ, കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലിയും പരിസ്ഥിതി നാശത്തെച്ചൊല്ലിയുമൊക്കെ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളും നിയമ യുദ്ധങ്ങളും ഒഴിവാകാൻ ഇതുപകരിക്കും.

പൊതുമേഖല വിൽക്കും∙
42–ൽ ഏറെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യും. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സുഗമമാക്കാൻ വിദേശ നിക്ഷേപ പരിധി ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ ഒരു സ്വയം ഭരണ മാതൃ കമ്പനി രൂപീകരിക്കുന്നതു പരിഗണനയിലുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ അനുമതി തേടേണ്ട സ്ഥിതി ഇതോടെ ഒഴിവാകും. ഉദ്യോഗസ്ഥതലത്തിലെ ചുവപ്പുനാടയിൽ കുടുങ്ങാതെ ആസ്തി വിൽപന എളുപ്പമാക്കാനും ഇതു സഹായകമാകും.

ബാങ്കിങ്∙ സമീപകാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞത് ബാങ്കിങ്/എൻബിഎഫ്സി രംഗത്തെ പ്രശ്നങ്ങൾ കാരണമാണെന്ന് രാജീവ്കുമാർ പറഞ്ഞു. ബാങ്കിങ് മേഖലയിലെ പരിഷ്കരണങ്ങൾ ഉടൻ തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികൾക്കും കൂടുതൽ തുക കണ്ടെത്താനും ശ്രമം വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com