ജെറ്റ് പോയത് മറ്റുള്ളവർക്കു നേട്ടം
Mail This Article
ജെറ്റ് എയർവെയ്സ് സർവീസുകൾ നിർത്തിയതോടെ ഇന്ത്യൻ വ്യോമയാന മേഖലയിൽ വിവിധ വിമാനക്കമ്പനികൾ തമ്മിൽ യാത്രാ നിരക്കുകളിൽ ഉണ്ടായിരുന്ന മൽസരം കുറഞ്ഞത് വിമാനകമ്പനികൾക്കു നേട്ടമായി. യാത്രക്കാർ കുറഞ്ഞിട്ടും ഈ വിമാനക്കമ്പനികളുടെ വരുമാനം വർധിച്ചു. ഉയർന്ന യാത്രാ നിരക്ക് ഈടാക്കാനായതാണ് വിമാനക്കമ്പനികൾക്ക് മെച്ചമായത്.
നിലവിൽ ഇന്ത്യൻ വ്യോമഗതാഗത മേഖല നിയന്ത്രിക്കുന്നത് ഇൻഡിഗോ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ മൂന്നു കമ്പനികൾ ചേർന്നാണ്. പെട്ടെന്നൊരു മാറ്റം അടുത്തെങ്ങും ഉണ്ടാകാനിടയില്ലാത്തതിനാൽ ഈ സാമ്പത്തികവർഷം മൂന്നു കമ്പനികളും റെക്കോഡ് വരുമാനം നേടുമെന്നാണ് കരുതുന്നത്.
സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷന്റെ(സിഎപിഎ) കണക്കുകൾ പ്രകാരം ഈ സാമ്പത്തികവർഷം ഇൻഡിഗോയ്ക്ക് ഏതാണ്ട് 3000 കോടിയിലേറെ രൂപ ലാഭം നേടാനാകുമത്രെ. നിലവിൽ ഇന്ത്യൻ വ്യോമയാന വിപണിയുടെ പകുതിയും ഇൻഡിഗോയാണ് നിയന്ത്രിക്കുന്നത്. സ്പൈസ്ജെറ്റിന് നിലവിൽ 13 ശതമാനമുള്ളത് ഈ വർഷം തന്നെ ഇത് 25 ശതമാനമെങ്കിലുമായി ഉയരുമെന്ന് കാപ കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്ത് എയർഇന്ത്യക്ക് 14 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. ഗോ എയറിന്റേത് 11 ശതമാനമാണ്. ബാക്കി 12 ശതമാനത്തോളമാണ് മറ്റു വിമാനക്കമ്പനികളുടേതായുള്ളൂ. മുക്കാൽ ഭാഗം വിപണിയെയും നിയന്ത്രിക്കുന്നത് ഇൻഡിഗോയും സ്പൈസ്ജെറ്റും ഗോ എയറും ചേർന്നാണ്.